ബെലോ ഹൊറിസോണ്ടെ (ബ്രസീൽ): കോപ്പ ലിബർട്ടഡോറസ് ടൂർണമെന്റിൽ പ്രീ ക്വാർട്ടറിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ തോറ്റു പുറത്തായതിനു ബ്രസീൽ ക്ലബ് അത്ലറ്റിക്കോ മിനൈറോ കളിക്കാരെ കൈയേറ്റം ചെയ്ത അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂണിയേഴ്സിന്റെ എട്ടുപേർ അറസ്റ്റിൽ. ആദ്യ പാദത്തിനു പിന്നാലെ രണ്ടാംപാദ മത്സരവും ഗോൾരഹിതമായതിനെ തുടർന്നു നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ആതിഥേയരായ മിനൈറോ ജയിച്ചു. ഇതിനു പിന്നാലെയാണു സംഘർഷമുണ്ടായത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബൊക്ക ജൂണിയേഴ്സിനെതിരായി വന്ന വിഎആർ തീരുമാനമാണു താരങ്ങളെ പ്രകോപിപ്പിച്ചത്. മിനൈറോ ഡ്രെസിംഗ് റൂമിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ബൊക്ക താരങ്ങൾ പോലീസുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും ഏറ്റുമുട്ടി. കളിക്കാർ പോലീസുമായി ഏറ്റുമുട്ടുന്നതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പ്രതിരോധതാരം മാർക്കോസ് റോഹോ അഗ്നിശമന ഉപകരണം പ്രയോഗിച്ചു. മിനൈറോ താരം സാവിയോ മുഖത്തു പരിക്കേറ്റതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
കൈയാങ്കളി; ബൊക്ക ടീം അറസ്റ്റിൽ
12:25 AM Jul 22, 2021 | Deepika.com