സ്കോർ: ശ്രീലങ്ക 50 ഓവറിൽ 262/9. ഇന്ത്യ 36.4 ഓവറിൽ 263/3. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു വി. സാംസണിനു പരിക്കേറ്റതോടെയാണു പ്ലേയിംഗ് ഇലവണിൽ ഇഷാൻ കിഷൻ എത്തിയത്. ഇഷാനൊപ്പം സൂര്യകുമാർ യാദവും (20 പന്തിൽ 31 നോട്ടൗട്ട്) ഇന്ത്യക്കായി ഇന്നലെ അരങ്ങേറി.
ജന്മദിനത്തിൽ ഏകദിന അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണു കിഷൻ. ഗുർശരണ്‍ സിംഗ് ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം, 1990ൽ ഓസ്ട്രേലിയയ്ക്കെതിരേ. രാജ്യാന്തര ക്രിക്കറ്റിൽ ജന്മദിനത്തിൽ ഏകദിന അരങ്ങേറുന്ന 16-ാമനാണ് ഇഷാൻ. ഇഷാനും സൂര്യകുമാർ യാദവും ഒന്നിച്ചാണ് ഇന്ത്യക്കായി ട്വന്റി-20യിലും (ഇംഗ്ലണ്ടിനെതിരേ) അരങ്ങേറിയത്.
അരങ്ങേറ്റത്തിൽ നേരിട്ട ആദ്യ പന്തിൽ സിക്സർ പറത്തിയും ഇഷാൻ ചരിത്രം കുറിച്ചു. ജന്മദിന അരങ്ങേറ്റത്തിൽത്തന്നെ അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി ഇഷാൻ. 42 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും അടക്കം 59 റണ്‍സ് നേടിയാണ് മൂന്നാം നന്പറായി ക്രീസിലെത്തിയ ഇഷാൻ മടങ്ങിയത്. ട്വന്റി-20 അരങ്ങേറ്റത്തിലും ഇഷാൻ അർധസെഞ്ചുറി നേടിയിരുന്നു. ഇന്ത്യക്കായി ട്വന്റി-20, ഏകദിന അരങ്ങേറ്റങ്ങളിൽ അർധസെഞ്ചുറി നേടുന്ന രണ്ടാമനാണ് ഇഷാൻ. റോബിൻ ഉത്തപ്പയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. നേരിട്ട 33-ാം പന്ത് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി പായിച്ചായിരുന്നു ഇഷാൻ കിഷൻ അർധസെഞ്ചുറി തികച്ചത്.
ധവാൻ @ 6000
ഓപ്പണിംഗ് വിക്കറ്റിൽ പൃഥ്വി ഷായും (24 പന്തിൽ 43) ധവാനും ചേർന്ന് 5.3 ഓവറിൽ 58 റണ്‍സ് അടിച്ചുകൂട്ടി. ധവാൻ നേരിട്ട 61-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. നാലാം നന്പറായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ 40 പന്തിൽ 26 റൺസ് നേടി. 179.17 സ്ട്രൈക്ക് റേറ്റിൽ 43 റൺസ് നേടിയ പൃഥ്വി ഷായാണ് മാൻ ഓഫ് ദ മാച്ച്.
കൂട്ടുത്തരവാദിത്തം
കൂട്ടായ പരിശ്രമത്തിലൂടെയാണ് ലങ്ക ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 262 റണ്‍സ് എന്ന സ്കോർ പടുത്തുയർത്തിയത്. എട്ടാമനായെത്തിയ ചമിര കരുണരത്നെയായിരുന്നു ഇന്നിംഗ്സിലെ ടോപ് സ്കോറർ. 35 പന്തിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 43 റണ്‍സുമായി ചമിര പുറത്താകാതെ നിന്നു. മധ്യനിര ബാറ്റ്സ്മാന്മാരായ ദസണ് ശനക (39), ചരിത അസലങ്ക (38), ഓപ്പണർമാരായ അവിഷക ഫെർണാണ്ടൊ (32), മിനോദ് ഭാനുക (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യക്കായി കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ദീപക് ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 2019 ഏകദിന ലോകകപ്പിൽ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരേ ബിർമിംഹാമിൽ നടന്ന മത്സരത്തിലാണു കുൽദീപും ചാഹലും ഇന്ത്യക്കായി ഇതിനു മുന്‍പ് ഏകദിനത്തിൽ ഒന്നിച്ച് ഇറങ്ങിയത്.