ടോക്കിയോ ഒളിന്പിക്സിന് ഇനി ശേഷിക്കുന്നതു വെറും നാല് ദിനം മാത്രം. ടോക്കിയോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള ആദ്യ സംഘം കഴിഞ്ഞ ചൊവ്വാഴ്ച ജപ്പാനിൽ വിമാനമിറങ്ങിയിരുന്നു. ഇന്ത്യയുടെ സെയ്ലിംഗ് ടീം അംഗങ്ങളാണ് ആദ്യം ജപ്പാനിലെത്തിയത്. വരുണ് ഠാക്കൂർ, ഗണപതി ചെങ്കപ്പ, വിഷ്ണു ശരവണ്, നേത്ര കുമനൻ എന്നിവരും പരിശീലകരുമാണു ജപ്പാനിലെത്തിയത്. ഒളിന്പിക്സ് സെയ്ലിംഗിൽ നാലു താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതു ചരിത്രത്തിൽ ആദ്യമാണ്.
ഒളിന്പിക്സിനായി മലയാളക്കരയിൽനിന്ന് ഒരു സംഘം ഇന്ത്യക്കൊപ്പമുണ്ട്. 10 കളിക്കാരും മൂന്ന് പരിശീലകരുമായി 13 അംഗങ്ങളാണ് കേരളത്തിൽനിന്ന് ഒളിന്പിക്സിനുള്ളത്. 2016 റിയോ ഒളിന്പിക്സിൽ 11 മലയാളി താരങ്ങളായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്. അത്ലറ്റിക്സിൽ ഏഴ് പേരുള്ളതാണു കേരളത്തിന്റെ ഏറ്റവും വലിയ പ്രാതിനിധ്യം. അതേസമയം, മലയാളക്കരയിൽനിന്ന് ഒരു വനിത പോലും ഇന്ത്യൻ ടീമിലില്ലെന്നതും ശ്രദ്ധേയം.
അത്ലറ്റിക്സിൽ ഏഴ്
എം.പി. ജാബിർ: ഇന്ത്യയുടെ അത്ലറ്റിക്സ് സംഘത്തിലെ ഏറ്റവും ശ്രദ്ധേയമായ താരം 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കാനൊരുങ്ങുന്ന ജാബിർ ആണ്. കാരണം, 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ പുരുഷ താരമായിരിക്കുകയാണ് മലപ്പുറം പന്തല്ലൂർ സ്വദേശിയായ ജാബിർ. ഇരുപത്തഞ്ചുകാരനായ ജാബിർ ലോക റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണു ടോക്കിയോ ടിക്കറ്റ് കരസ്ഥമാക്കിയത്. ലോക റാങ്കിംഗിൽ 32-ാം സ്ഥാനത്താണ്. ആദ്യ 40 റാങ്കുകാർക്കാണു യോഗ്യത ലഭിക്കുക. ഇന്ത്യൻ അത്ലറ്റിക്സ് ഇതിഹാസം പി.ടി. ഉഷയ്ക്കുശേഷം (1988 സോൾ) 400 മീറ്റർ ഹർഡിൽസിൽ ഒളിന്പിക്സിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണു ജാബിർ.
കെ.ടി. ഇർഫാൻ: ടോക്കിയോ ഒളിന്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റാണു മലപ്പുറം അരീക്കോട് സ്വദേശി കെ.ടി. ഇർഫാൻ. 2019 മാർച്ചിൽ ജപ്പാനിലെ നോമിയിൽ നടന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാന്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയാണ് ഇർഫാൻ ടോക്കിയോ ബർത്ത് ഉറപ്പിച്ചത്. 2012ലെ ലണ്ടൻ ഒളിന്പിക്സിൽ ദേശീയ റിക്കാർഡോടെ 10-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇർഫാന്റെ രണ്ടാം ഒളിന്പിക്സാണിത്.
എം. ശ്രീശങ്കർ: ഇന്ത്യൻ മുൻ അത്ലറ്റിക്സ് താരങ്ങളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനായ എം. ശ്രീശങ്കർ ലോംഗ് ജംപിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇരുപത്തിരണ്ടുകാരനായ ശ്രീശങ്കറിന്റെ കന്നി ഒളിന്പിക്സാണ്. പട്യാലയിൽ നടന്ന സീനിയർ ഫെഡറേഷൻ കപ്പ് മീറ്റിൽ 8.26 മീറ്റർ താണ്ടി റിക്കാർഡ് കുറിച്ചാണ് പാലക്കാട് സ്വദേശിയായ ശ്രീശങ്കർ ടോക്കിയോയിലേക്കു പറക്കുന്നത്. അച്ഛൻ എസ്. മുരളിയാണ് പരിശീലകൻ.
മുഹമ്മദ് അനസ്: 400 മീറ്ററിൽ ദേശീയ റിക്കാർഡിന് (45.24 സെക്കൻഡ്) ഉടമയായ മുഹമ്മദ് അനസ് യാഹിയ ഒളിന്പിക്സിൽ 4x400 മീറ്റർ റിലേയിലാണ് പങ്കെടുക്കുന്നത്. 2016 റിയൊ ഒളിന്പിക്സിൽ അനസ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കൊല്ലം നിലമേൽ സ്വദേശിയാണ്.
നോഹ നിർമൽ ടോം: കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ നോഹ നിർമൽ ടോം 4x400 മീറ്റർ റിലേയിലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സായിയിലൂടെയാണു ദേശീയ ശ്രദ്ധയാകർഷിച്ചത്. ഇരുപത്താറുകാരനായ നോഹ 2019 വേൾഡ് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മിക്സഡ് 4x400 റിലേയിൽ ഇന്ത്യക്കായി ട്രാക്കിലിറങ്ങിയിരുന്നു. കന്നി ഒളിന്പിക്സിനാണു തയാറെടുക്കുന്നത്.
അലക്സ് ആന്റണി: 4x400 മീറ്റർ മിക്സഡ് റിലേ ടീമിൽ അംഗമാണു തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ അലക്സ് ആന്റണി. മത്സ്യത്തൊഴിലാളിയുടെ മകനായ അലക്സിന്റെ വിജയയാത്ര ഏവർക്കും പ്രചോദനമാണ്. 2019 മുതൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇരുപത്താറുകാരനായ അലക്സിന്റെ കന്നി ഒളിന്പിക്സാണിത്.
അമോജ് ജേക്കബ്: കോട്ടയത്ത് വേരുകളുള്ള ഇരുപത്തിമൂന്നുകാരനായ അമോജ് ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. അതുകൊണ്ടുതന്നെ കേരളത്തിനുവേണ്ടി ഇതുവരെ മത്സരിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ സ്വർണം നേടിയ അമോജ്, ഇതേ ഇനത്തിലാണ് ഒളിന്പിക്സിലും മത്സരിക്കുക.
നീന്തൽ, ഹോക്കി, ഷൂട്ടിംഗ്
സാജൻ പ്രകാശ്: ഒളിന്പിക്സിനു നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റിക്കാർഡോടെയാണു ഇടുക്കി സ്വദേശിയായ സാജൻ പ്രകാശ് ടോക്കിയോയിലേക്കു പറക്കുന്നത്. റോമിൽ നടന്ന യോഗ്യതാ ചാന്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് ഇരുപത്തേഴുകാരനായ സാജൻ ഒളിന്പിക്സ് ‘എ’ ക്വാളിഫിക്കേഷൻ നേടിയത്. യോഗ്യതാ മാർക്ക് ഒരു മിനിറ്റ് 56.48 സെക്കൻഡായിരുന്നു. 56.38 സെക്കൻഡിലാണു സാജൻ നീന്തിയെത്തിയത്. 200 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ മത്സരിക്കുന്ന സാജന്റെ രണ്ടാം ഒളിന്പിക്സാണിത്.
പി.ആർ. ശ്രീജേഷ്: ഹോക്കിയിൽ ടീം ഇന്ത്യയുടെ കാവൽക്കാരനായ പി.ആർ. ശ്രീജേഷിനിത് മൂന്നാം ഒളിന്പിക്സ്. എറണാകുളം പള്ളിക്കര സ്വദേശിയായ ശ്രീജേഷ് ലണ്ടനിലും റിയോയിലും ഇന്ത്യൻ ജഴ്സി അണിഞ്ഞു. മുപ്പത്തിമൂന്നുകാരനായ ശ്രീജേഷിന്റെ അക്കൗണ്ടിൽ ഏഷ്യൻ ഗെയിംസ്, കോമണ്വെൽത്ത് ഗെയിംസ്, ചാന്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ്, ഏഷ്യൻ ചാന്പ്യൻസ് ട്രോഫി മെഡലുകൾ ഉണ്ട്.
സിദ്ധാർഥ ബാബു: ഒളിന്പിക്സിനു പിന്നാലെ ടോക്കിയോയിൽ അരങ്ങേറുന്ന പാരാലിന്പിക്സിനുള്ള ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യമാണു തിരുവനന്തപുരം സ്വദേശിയായ സിദ്ധാർഥ ബാബു. ഷൂട്ടിംഗിന്റെ പാഠങ്ങൾ സ്വയം പഠിച്ചെടുത്താണു സിദ്ധാർഥ ബാബുവിന്റെ വരവ്. മിക്സഡ് 50 മീറ്റർ റൈഫിൾ പ്രോണിലാണ് സിദ്ധാർഥ പങ്കെടുക്കുക. ലോക പാരാ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിലൂടെയാണ് ഒളിന്പിക്സ് യോഗ്യത സ്വന്തമാക്കിയത്.
പരിശീലകർ മൂന്ന്
ചീഫ് കോച്ചായി പി. രാധാകൃഷ്ണൻ നായർ, ഡെലഗേറ്റ് കോച്ചായി രാജ്മോഹൻ, പേഴ്സൺ കോച്ചായി ശ്രീശങ്കറിന്റെ അച്ഛൻ എസ്. മുരളി എന്നിവരും ഇന്ത്യൻ സംഘത്തിലെ മലയാളി സാന്നിധ്യങ്ങളാണ്.
ടോക്കിയോ ഒളിന്പിക്സിന് മലയാളികൾ 10
12:07 AM Jul 19, 2021 | Deepika.com