യൂറോയിൽ എല്ലാ കളിയിലും ജയിച്ചാണു റോബർട്ടോ മാൻസീനിയുടെ ശിഷ്യഗണങ്ങളായ അസൂറികൾ തലയുയർത്തി നിൽക്കുന്നത്. ക്വാർട്ടറിൽ നിശ്ചിത സമയവും അധിക സമയവും നീണ്ട പോരാട്ടത്തിൽ സ്പെയിനിനു ജയിക്കാൻ സാധിച്ചില്ല. തുടർന്ന് ഷൂട്ടൗട്ടിലൂടെയായിരുന്നു ലാ റോഹയുടെ വിജയം. പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ കീഴടക്കിയതും അധിക സമയത്തേക്കു നീണ്ട പോരാട്ടത്തിൽ. രണ്ടു നോക്കൗട്ട് മത്സരങ്ങളിൽ രണ്ടു മണിക്കൂറിലധികം കളിക്കുന്ന ആദ്യ ടീമാണു സ്പെയിൻ.
ജോർജീഞ്ഞോ x ബുസ്ക്വെറ്റ്സ്
മണി ഹൈസ്റ്റ് എന്ന സ്പാനിഷ് വെബ് സീരീസിലെ പ്രധാന കഥാപാത്രമാണു പ്രഫസർ. പ്രഫസറിന്റെ ബുദ്ധികൂർമതയാണു മണി ഹൈസ്റ്റിന്റെ ജീവനാഡി. അതുപോലെ ഇറ്റാലിയൻ ഫുട്ബോൾ ടീമിലുമുണ്ട് ഒരു പ്രഫസർ, ജോർജീഞ്ഞോ. ബ്രസീൽ വംശജനായ ജോർജീഞ്ഞോയെ സഹതാരങ്ങൾ വിളിക്കുന്നതു പ്രഫസർ എന്നാണ്. മധ്യനിരക്കാരനായ ഈ ഇരുപത്തൊന്‍പതുകാരനാണ് ഇറ്റലിയുടെ ജീവനാഡി. മധ്യനിരയിലെ ഭാവനാസന്പന്നനായ ജോർജീഞ്ഞോയാണ് ഇറ്റലിയുടെ കളിയുടെ ഗതി നിയന്ത്രിക്കുന്നത്.
ജോർജീഞ്ഞോ ഇറ്റലിക്ക് എത്രമാത്രം വേണ്ടപ്പെട്ടവനാണോ അതുപോലെയാണ് സെർജിയൊ ബുസ്ക്വെറ്റ്സ് സ്പെയിനും. കോവിഡ് മുക്തനായി ബുസ്ക്വെറ്റ്സ് തിരിച്ചെത്തിയതു മുതലാണ് സ്പെയിനിന്റെ കളി മാറിയത്.
കിയെളിനി, ബൊനൂച്ചി x മൊറാട്ട
ഇന്നത്തെ മത്സരത്തിൽ ഏറ്റവും രസകരമായ പോരാട്ടം നടക്കുക ഇറ്റാലിയൻ പ്രതിരോധവും സ്പെയിൻ മുന്നേറ്റവും തമ്മിലാകും. ക്വാർട്ടറിൽ ബെൽജിയത്തിന്റെ സ്ട്രൈക്കറായ റൊമേലു ലുകാക്കുവിനെ പൂട്ടിയ ഇറ്റലിയുടെ പ്രതിരോധ ദ്വയമാണ് ജോർജിയോ കിയെളിനിയും ലിയൊനാർഡൊ ബൊനൂച്ചിയും. സ്പെയിനിന്റെ സ്ട്രൈക്കറായ ആൽവാരൊ മൊറാട്ടയ്ക്ക് ഇവരുടെ ബലഹീനതകൾ അറിയാം. കാരണം മൂവരും ഇറ്റാലിയൻ സീരി എയിൽ യുവന്റസിന്റെ താരങ്ങളാണ്. അതുപോലെയാണ് കിയെളിനി-ബൊനൂച്ചി സഖ്യത്തിനും, അവർക്ക് മൊറാട്ടയുടെ കഴിവും കഴിവ്കേടും വ്യക്തമായി അറിയാം.
ഡോണറുമ x സിമോണ്‍
ഇറ്റലിയുടെ ഗോളി ജിയാൻലൂയിജി ഡോണറുമയും സ്പാനിഷ് ഗോളി ഉനയ് സിമോണും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ ഇല്ലെങ്കിലും ഇവരുടെ പ്രകടനം കളിഗതി നിർണയിക്കുമെന്നതിൽ തർക്കമില്ല. ബെൽജിയത്തിനെതിരായ ക്വാർട്ടറിൽ ഡോണറുമ നടത്തിയ രക്ഷപ്പെടുത്തൽ കെവിൻ ഡി ബ്രൂയിന് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമായിരിക്കും. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരായ ഷൂട്ടൗട്ടിൽ താരമായത് സിമോണ്‍ ആണ്.
ഇറ്റലിയുടെ ലോറെൻസോ ഇൻസീഞ്ഞെ, ഡൊമിനിക്കൊ ബെറാഡി, സിറൊ ഇമ്മൊബ്ലെ, ഫെഡെറിക്കോ കിയേസ, പെസിന്ന തുടങ്ങിയവരുടെയെല്ലാം മിന്നൽ ഷോട്ടുകൾ തടയേണ്ട ഉത്തരവാദിത്വം ഇരുപത്തിനാലുകാരനായ സിമോണിൽ നിക്ഷിപ്തം. മറുവശത്ത് ഒയർസബാൽ, പെഡ്രി, ഫെറാൻ ടോറസ്, ആൽവാരൊ മൊറാട്ട, പാബ്ലൊ സറാബിയ, ബുസ്ക്വെറ്റ്സ്, കോക്കെ തുടങ്ങിയവർ ഗോളിലേക്കു ലക്ഷ്യംവയ്ക്കുന്പോൾ ഇരുപത്തിരണ്ടുകാരനായ ഡോണറുമയിലാണ് ഇറ്റലിയുടെ അവസാന ആശ്രയം.