റോം: ത്രീ ലയണ്‍സ് എന്നത് ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ വിളിപ്പേര്. ആ പേരിൽ ചെറിയൊരു മാറ്റംവരുത്തേണ്ടിയിരിക്കുന്നു എന്ന സൂചനയാണു യൂറോ 2020 ചാന്പ്യൻഷിപ്പിൽ അവരുടെ പ്രകടനത്തിൽനിന്ന് മനസിലാക്കേണ്ടത്. മൂന്നല്ല ഒരു സംഘം സിംഹങ്ങളാണു തങ്ങളെന്നു വിളിച്ചോതി ഇംഗ്ലണ്ട് യൂറോ 2020 സെമിയിൽ പ്രവേശിച്ചു. റോമിൽ നടന്ന ക്വാർട്ടറിൽ യുക്രെയ്നെ മറുപടിയില്ലാത്ത നാലു ഗോളുകൾക്കു പിച്ചിച്ചീന്തിയായിരുന്നു ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം.
ക്യാപ്റ്റൻ ഹാരി കെയ്ൻ (4’, 50’) ഇരട്ട ഗോൾ നേടിയപ്പോൾ ഹാരി മഗ്വെയർ (46’), ജോർഡൻ ഹെൻഡേഴ്സണ് (63’) എന്നിവരും യുക്രെയ്ന്റെ വല കുലുക്കി. ഹെൻഡേഴ്സന്റെ ആദ്യ രാജ്യാന്തര ഗോളായിരുന്നു. ആദ്യത്തേത് ഒഴികെയുള്ളതെല്ലാം ഹെഡറിലൂടെയാണ് ഇംഗ്ലണ്ട് നേടിയത്. രണ്ട് ഗോളിനു ഫ്രീകിക്കിലൂടെയും കോർണറിലൂടെയും അസിസ്റ്റ് ചെയ്തത് പ്രതിരോധക്കാരൻ ലൂക്ക് ഷൊയായിരുന്നു. ഇംഗ്ലണ്ടിനായി യൂറോ നോക്കൗട്ടിൽ ഇരട്ട ഗോൾ നേടുന്ന ആദ്യ താരമെന്ന റിക്കാർഡ് ഹാരി കെയ്ൻ സ്വന്തമാക്കിയ മത്സരവുമായിരുന്നു.
സെമിയിൽ ഡെന്മാർക്ക് ആണ് ഇംഗ്ലണ്ടിന്റെ എതിരാളി. ക്വാർട്ടറിൽ ഡെന്മാർക്ക് 2-1ന് ചെക് റിപ്പബ്ലിക്കിനെയാണു കീഴടക്കിയത്. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 12.30ന് വെംബ്ലിയിലാണു മത്സരം. 1992ൽ യൂറോ ചാന്പ്യന്മാരായശേഷം ഡെന്മാർക്ക് ഇതാദ്യമായാണു സെമിയിൽ പ്രവേശിക്കുന്നത്.
ഗോൾ വഴങ്ങിയില്ല
ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമിയിൽ എത്തിനിൽക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തിൽ വെറും രണ്ടു ഗോളടിച്ച് ഗ്രൂപ്പ് ചാന്പ്യന്മാരായായിരുന്നു ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ പ്രവേശിച്ചത് (ഇംഗ്ലണ്ട് 1-0 ക്രൊയേഷ്യ, ഇംഗ്ലണ്ട് 0-0 സ്കോട്ലൻഡ്, ഇംഗ്ലണ്ട് 1-0 ചെക് റിപ്പബ്ലിക്). ഗോളടിക്കുന്നില്ലെന്ന പരാതി തീർക്കുന്നതായിരുന്നു പ്രീക്വാർട്ടർ (ഇംഗ്ലണ്ട് 2-0 ജർമനി), ക്വാർട്ടർ (ഇംഗ്ലണ്ട് 4-0 യുക്രെയ്ൻ) പോരാട്ടങ്ങളിൽ ത്രീ ലയണ്‍സിന്റെ പ്രകടനം. നോക്കൗട്ടിലെ രണ്ടു പോരാട്ടങ്ങളിലായി ആറു ഗോളാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. അതിൽ മൂന്നെണ്ണം ഹാരി കെയ്ന്റെ വകയായിരുന്നു.
യൂറോ 2020ൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും ഇംഗ്ലണ്ട് ഗോൾ വഴങ്ങിയിട്ടില്ല. ഒരു ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ഗോൾ വഴങ്ങാതെയുള്ള റിക്കാർഡാണിത്. 1966ൽ ഫിഫ ലോകകപ്പ് നേടിയപ്പോൾ നാലു മത്സരങ്ങളിൽ ഗോൾ വഴങ്ങിയില്ലെന്നതായിരുന്നു ഇതുവരെയുള്ള ഇംഗ്ലീഷ് റിക്കാർഡ്. 1996ലാണ് യൂറോയിൽ ഇംഗ്ലണ്ട് അവസാനമായി സെമിയിൽ പ്രവേശിച്ചത്.
വന്പൻ ജയം...
യൂറോ ചരിത്രത്തിൽ ഇംഗ്ലണ്ട് നേടുന്ന ഏറ്റവും വലിയ ജയമാണു യുക്രെയ്നെതിരേ നേടിയ 4-0. 1996ൽ ഹോളണ്ടിനെതിരേ 4-1നും 2004ൽ സ്വിറ്റ്സർലൻഡിനെതിരേ 3-0നും ജയിച്ചതായിരുന്നു മുന്‍പത്തെ വന്പൻ ജയങ്ങൾ. യൂറോയിൽ മുന്‍പ് രണ്ടു തവണമാത്രമാണ് (1996ൽ ഹോളണ്ടിനെതിരേ, 2004ൽ ക്രൊയേഷ്യക്കെതിരേ) ഇംഗ്ലണ്ട് നാല് ഗോൾ നേടിയത്. 1966 ഫിഫ ലോകകപ്പ് ഫൈനലിനുശേഷം (ഇംഗ്ലണ്ട് 4-2 ജർമനി) ഇംഗ്ലണ്ട് ഒരു പ്രമുഖ ചാന്പ്യൻഷിപ്പിന്റെ നോക്കൗട്ടിൽ നാലു ഗോൾ അടിക്കുന്നതും ഇതാദ്യം.
യൂറോ ചരിത്രത്തിൽ ഇംഗ്ലണ്ട് നേടുന്ന ഏറ്റവും വലിയ ജയമാണു യുക്രെയ്നെതിരേ നേടിയ 4-0. 1996ൽ ഹോളണ്ടിനെതിരേ 4-1നും 2004ൽ സ്വിറ്റ്സർലൻഡിനെതിരേ 3-0നും ജയിച്ചതായിരുന്നു മുന്‍പത്തെ വന്പൻ ജയങ്ങൾ. യൂറോയിൽ മുന്‍പ് രണ്ടു തവണമാത്രമാണ് (1996ൽ ഹോളണ്ടിനെതിരേ, 2004ൽ ക്രൊയേഷ്യക്കെതിരേ) ഇംഗ്ലണ്ട് നാല് ഗോൾ നേടിയത്. 1966 ഫിഫ ലോകകപ്പ് ഫൈനലിനുശേഷം (ഇംഗ്ലണ്ട് 4-2 ജർമനി) ഇംഗ്ലണ്ട് ഒരു പ്രമുഖ ചാന്പ്യൻഷിപ്പിന്റെ നോക്കൗട്ടിൽ നാലു ഗോൾ അടിക്കുന്നതും ഇതാദ്യം.
ത്രീ ലയണ്‍സ്
12:47 AM Jul 05, 2021 | Deepika.com