യുക്രെയ്ന്റെ ഫുട്ബോൾ കളത്തിൽനിന്നു പുറം ലോകത്തേക്ക് ഏറ്റവും അധികം ഉയർന്നുകേട്ട പേരുകളിലൊന്നാണ് ആന്ദ്രേ ഷെവ്ചെങ്കോ. രാജ്യാന്തര ഫുട്ബോളിൽ യുക്രെയ്ന്റെ ടോപ് സ്കോറർ സ്ഥാനം ഇപ്പോഴും ഷെവ്ചെങ്കോയുടെ പേരിൽ.
കളത്തിൽനിന്നു വിരമിച്ചപ്പോൾ രാഷ്ട്രീയത്തിലും ഒന്നു പയറ്റിയ ഷെവ്ചെങ്കോയാണ് 2020 യൂറോയിൽ യുക്രെയ്ന്റെ ക്വാർട്ടർവരെയുള്ള മുന്നേറ്റത്തിനു പിന്നിൽ. ഈ യൂറോ കപ്പിൽ യുക്രെയ്ൻ ഇറങ്ങുന്നത് നാൽപ്പത്തിനാലുകാരനായ ഷെവ്ചെങ്കോയുടെ ശിക്ഷണത്തിലാണ്. 2016 മുതൽ പരിശീലക വേഷമണിഞ്ഞ ഷെവ്ചെങ്കോയുടെ കുട്ടികൾ ചരിത്രം കുറിച്ചു, യൂറോ ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ യുക്രെയ്ൻ ആദ്യമായാണ് എത്തുന്നത്.
ക്വാർട്ടറിൽ ഇന്ന് യുക്രെയ്ൻ രണ്ടും കൽപ്പിച്ചാണ് ഇംഗ്ലണ്ടിനെതിരേ ഇറങ്ങുക. നഷ്ടപ്പെടാനൊന്നുമില്ലാത്ത യുക്രെയ്ന് നേടാനേറെയുണ്ടെന്നത് അവരെ അപകടകാരികളാക്കും. ഇന്ത്യൻ സമയം രാത്രി 12.30ന് റോമിലെ ഒളിന്പിക് സ്റ്റേഡിയത്തിലാണു യുക്രെയ്ൻ x ഇംഗ്ലണ്ട് പോരാട്ടം.
ത്രീ ലയണ്‍സ്
എതിരാളികളെ ഒന്നൊന്നായി കടിച്ചുകീറിയാണു ത്രീ ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ടീം യൂറോ 2020 ഫുട്ബോളിന്റെ ക്വാർട്ടറിൽ എത്തിനിൽക്കുന്നത്. എല്ലാ പൊസിഷനിലും മികവാർന്ന താരങ്ങളുണ്ടെന്നതു ഗാരെത് സൗത്ത്ഗേറ്റിന്റെ ശിക്ഷണത്തിലുള്ള ഇംഗ്ലണ്ടിന്റെ കിരീട സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.
സൈഡ് ബെഞ്ചിൽപോലും ഇംഗ്ലണ്ടിന്റെ കരുത്ത് എതിരാളികളെ അന്പരിപ്പിക്കുന്നതാണെന്നതിൽ തർക്കമില്ല. ചരിത്രത്തിൽ യുക്രെയ്നെതിരേ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ ഒരെണ്ണത്തിൽമാത്രമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ഇരു ടീമുകളും അവസാനം നേർക്കുനേർ ഇറങ്ങിയ രണ്ടു മത്സരങ്ങളും സമനിലയിലാണു കലാശിച്ചത്.
ഷെവ്ചെങ്കോയുടെ പുലിക്കുട്ടികൾ
01:28 AM Jul 03, 2021 | Deepika.com