ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഡൽഹിയിൽ വിളിച്ച സർവകക്ഷി യോഗത്തിനു മുന്നോടിയായി പാക്കിസ്ഥാൻ അതിർത്തികളിലും ജമ്മു കാഷ്മീരിലും അതീവ ജാഗ്രത. ജമ്മു കാഷ്മീരിലെ ഇന്റർനെറ്റ് സർവീസ് ഇന്നു റദ്ദാക്കാനും കേന്ദ്രം തീരുമാനിച്ചു. കാഷ്മീരിൽ മൂന്നിടത്തു ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസ് ഇൻസ്പെക്ടർ വീരമൃത്യു വരിച്ചു. പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരും കൊല്ലപ്പെട്ടു.
സർവകക്ഷി യോഗത്തിൽ ജമ്മു കാഷ്മീരിനു പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ കോണ്‍ഗ്രസ് തീരുമാനിച്ചു. മുതിർന്ന നേതാവ് ഗുലാം നബി ആസാദും ജമ്മു കാഷ്മീർ പിസിസി പ്രസിഡന്റ് ജി.എ. മിറും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുക്കും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ഗുലാം നബിയും മിറും അടക്കമുള്ളവർ പങ്കെടുത്ത പാർട്ടിയുടെ ഉന്നതതല യോഗത്തിലാണു യോഗത്തിൽ പങ്കെടുക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ഡോ. ഫറൂഖ് അബ്ദുള്ളയുടെ അധ്യക്ഷതയിൽ ശ്രീനഗറിൽ ചേർന്ന വിവിധ പാർട്ടികളുടെ ഗുപ്കാർ സഖ്യം (പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ) സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് തരിഗാമി, ജമ്മു കാഷ്മീർ അപ്നി പാർട്ടിയുടെ അൽതാഫ് ബുഖാരി, പാന്തേഴ്സ് പാർട്ടിയുടെ ഭീം സിംഗ്, പീപ്പിൾസ് കോണ്‍ഫറൻസിന്റെ സജ്ജാദ് ഘനി ലോണ്‍ തുടങ്ങിയവർ ഇന്നത്തെ ഡൽഹി യോഗത്തിൽ പങ്കെടുക്കും.
പ്രധാനമന്ത്രിക്കു പുറമേ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്നത്തെ സുപ്രധാന യോഗത്തിൽ പങ്കെടുക്കും. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കോണ്‍ഗ്രസ് നേതാക്കൾ, ബിജെപി നേതാക്കളായ രവീന്ദർ റെയ്ന, നിർമൽ സിംഗ്, കവീന്ദർ ഗുപ്ത തുടങ്ങി 14 നേതാക്കൾക്ക് നേരത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ക്ഷണക്കത്ത് അയച്ചിരുന്നു.
ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പു നടത്തുന്നതിനു മുന്നോടിയായുള്ള മണ്ഡലം പുനഃസംഘടന അടക്കമുള്ള കാര്യങ്ങൾ സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണു പ്രതീക്ഷ. എന്നാൽ, കേന്ദ്രത്തിന്റെ 2019ലെ വിവാദ തീരുമാനങ്ങൾ പിൻവലിച്ച് ജമ്മു കാഷ്മീരിന് പൂർണ സംസ്ഥാന പദവി ആവശ്യപ്പെടാനാണ് പ്രതിപക്ഷ പാർട്ടികളുടെ ധാരണ. യോഗത്തിന്റെ ചർച്ചാ വിഷയങ്ങൾ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കാഷ്മീർ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനും സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതിനും ശേഷം കേന്ദ്രവും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായി നടക്കുന്ന ആദ്യത്തെ ഉന്നതതല യോഗമാണ് ഇന്നത്തേത്.
ജോർജ് കള്ളിവയലിൽ
സർവകക്ഷി യോഗത്തിൽ ജമ്മു കാഷ്മീരിനു പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ കോണ്‍ഗ്രസ് തീരുമാനിച്ചു. മുതിർന്ന നേതാവ് ഗുലാം നബി ആസാദും ജമ്മു കാഷ്മീർ പിസിസി പ്രസിഡന്റ് ജി.എ. മിറും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുക്കും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ഗുലാം നബിയും മിറും അടക്കമുള്ളവർ പങ്കെടുത്ത പാർട്ടിയുടെ ഉന്നതതല യോഗത്തിലാണു യോഗത്തിൽ പങ്കെടുക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ഡോ. ഫറൂഖ് അബ്ദുള്ളയുടെ അധ്യക്ഷതയിൽ ശ്രീനഗറിൽ ചേർന്ന വിവിധ പാർട്ടികളുടെ ഗുപ്കാർ സഖ്യം (പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ) സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് തരിഗാമി, ജമ്മു കാഷ്മീർ അപ്നി പാർട്ടിയുടെ അൽതാഫ് ബുഖാരി, പാന്തേഴ്സ് പാർട്ടിയുടെ ഭീം സിംഗ്, പീപ്പിൾസ് കോണ്‍ഫറൻസിന്റെ സജ്ജാദ് ഘനി ലോണ്‍ തുടങ്ങിയവർ ഇന്നത്തെ ഡൽഹി യോഗത്തിൽ പങ്കെടുക്കും.
പ്രധാനമന്ത്രിക്കു പുറമേ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്നത്തെ സുപ്രധാന യോഗത്തിൽ പങ്കെടുക്കും. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കോണ്‍ഗ്രസ് നേതാക്കൾ, ബിജെപി നേതാക്കളായ രവീന്ദർ റെയ്ന, നിർമൽ സിംഗ്, കവീന്ദർ ഗുപ്ത തുടങ്ങി 14 നേതാക്കൾക്ക് നേരത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ക്ഷണക്കത്ത് അയച്ചിരുന്നു.
ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പു നടത്തുന്നതിനു മുന്നോടിയായുള്ള മണ്ഡലം പുനഃസംഘടന അടക്കമുള്ള കാര്യങ്ങൾ സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണു പ്രതീക്ഷ. എന്നാൽ, കേന്ദ്രത്തിന്റെ 2019ലെ വിവാദ തീരുമാനങ്ങൾ പിൻവലിച്ച് ജമ്മു കാഷ്മീരിന് പൂർണ സംസ്ഥാന പദവി ആവശ്യപ്പെടാനാണ് പ്രതിപക്ഷ പാർട്ടികളുടെ ധാരണ. യോഗത്തിന്റെ ചർച്ചാ വിഷയങ്ങൾ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കാഷ്മീർ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനും സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതിനും ശേഷം കേന്ദ്രവും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായി നടക്കുന്ന ആദ്യത്തെ ഉന്നതതല യോഗമാണ് ഇന്നത്തേത്.
ജോർജ് കള്ളിവയലിൽ