കോപ്പൻഹേഗൻ: ടൂർണമെന്റിൽ തിരിച്ചടികൾ നിറഞ്ഞ തുടക്കം; ഒടുവിൽ അവിശ്വസനീയമായ പ്രകടനവുമായിരുന്നു യൂറോ 2020ൽ ഡെന്മാർക്കിന്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തകർപ്പൻ ജയവമായി ഡാനിഷ് ടീം പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ വെയ്ൽസാണ് എതിരാളികൾ.
ഗ്രൂപ്പ് ബിയിൽ ഫിൻലാൻഡിനെതിരേയുള്ള ആദ്യ മത്സരത്തിൽ കളത്തിൽവച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്സണെ ടീമിനു നഷ്ടമായി. ആ മത്സരത്തിൽ തോറ്റു. രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയത്തോടും തോറ്റതോടെ ഡെന്മാർക്ക് ഇത്തവണ പ്രീക്വാർട്ടർ കടക്കില്ലെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ തിങ്കളാഴ്ച രാത്രി കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികളുടെ മുന്നിൽ അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത് റഷ്യയെ തകർത്ത് ഡെന്മാർക്ക് യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഡാനിഷ് ടീം 4-1ന് റഷ്യയെ തകർത്ത് ആ ലക്ഷ്യം നേടിയെടുത്തു.
ടീമിനൊപ്പമില്ലെങ്കിലും ടീമിനു പിന്തുണയുമായി എറിക്സണ് ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രി വിട്ട എറിക്സണ് റഷ്യക്കെതിരേയുള്ള മത്സരത്തിനു മുന്‍പ് ടീമിനെ സന്ദർശിച്ചിരുന്നു.
രണ്ടു തോൽവി നേരിട്ട ഡെന്മാർക്കിന് പ്രീക്വാർട്ടർ ഉറപ്പിക്കാൻ വൻ ജയം തന്നെ വേണ്ടിയിരുന്നു. ഇതിനായി പൊരുതിയ ഡെന്മാർക്ക് ആ ലക്ഷ്യം നേടിയെടുക്കുകയും ചെയ്തു. ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാർക്ക് പ്രീക്വാർട്ടിൽ എത്തിയത്. ഡെന്മാർക്കിനും റഷ്യക്കും ഫിൻലൻഡിനും മൂന്ന് പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയുടെ ബലത്തിലാണ് ഡെന്മാർക്ക് പ്രീ ക്വാർട്ടറിലെത്തിയത്. ഡെന്മാർക്കിനായി മിക്കേൽ ഡാംസ്ഗാർഡ്, യൂസഫ് പോൾസെൻ, ആൻഡ്രിയാസ് ക്രിസ്റ്റ്യൻസെൻ, ജോക്കിം മാലെ എന്നിവർ ഗോൾ നേടിയപ്പോൾ പെനൽറ്റിയിലൂടെ ആർട്ടെം സ്യൂബ റഷ്യക്കായി ആശ്വാസ ഗോൾ നേടി. ഈ തോൽവിയോടെ റഷ്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീ ക്വാർട്ടർ കാണാതെ പുറത്താകുകയും ചെയ്തു.
38-ാം മിനിറ്റിൽ ഡാംസ്ഗാർഡിലൂടെ ഡെന്മാർക്ക് മുന്നിലെത്തി. പിയർ എമിൽ ഹോബ്യർഗിൽ നിന്നും പെനൽറ്റി ബോക്സിനു വെളിയിൽവച്ച് പാസ് സ്വീകരിച്ച ഡാംസ്ഗാർഡ് ഉയർത്തിവിട്ട പന്ത് ഗോൾകീപ്പർ മാത്വീ സഫോനോവിന് ഒരവസരം പോലും നൽകാതെ വലയിലായി.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം ഡാനിഷ് ടീം അഴിച്ചുവിട്ടു. റഷ്യയുടെ പ്രതിരോധപ്പിഴവിൽ നിന്ന് ഡെന്മാർക്ക് 59-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. ബോക്സിനരുകിൽ പോൾസണ്‍ നിൽക്കുന്നത് ശ്രദ്ധിക്കാതെ റോമാൻ സോബ്നിൻ ഗോൾകീപ്പർക്കു പന്തു നൽകി. ഓടിയെത്തിയ പോൾസണ്‍ പന്ത് തട്ടിയെടുത്ത് അനായാസം വലകുലുക്കി.
എന്നാൽ 70-ാം മിനിട്ടിൽ അലക്സാണ്ടർ സോബോലേവിനെ പെനൽറ്റി ബോക്സിനകത്ത് വീഴ്ത്തിയതിന് റഷ്യക്ക് അനുകൂലമായി പെനൽറ്റി വിധിച്ചു. കിക്കെടുത്ത നായകൻ സ്യൂബ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ റഷ്യയുടെ പ്രതീക്ഷകൾ ഉയർന്നു. റഷ്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിക്കൊണ്ട് 79-ാം മിനിട്ടിൽ ക്രിസ്റ്റ്യൻസണും 82-ാം മിനിറ്റിൽ മാലെയും ഗോൾ നേടിയതോടെ ഡെന്മാർക്ക് അവിശ്വസനീയ വിജയവുമായി പ്രീക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
അവിശ്വസനീയം; ഡെന്മാർക്ക്
01:14 AM Jun 23, 2021 | Deepika.com