ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ ഗ്രൂപ്പ് എയിൽ ജയത്തോടെ അർജന്റീന ക്വാർട്ടർ ഫൈനലിൽ. ദേശീയ കുപ്പായത്തിൽ അർജന്റൈൻ നായകൻ ലയണൽ മെസിയുടെ 147-ാം മത്സരമായിരുന്നു. ഇതോടെ താരം ഹാവിയർ മസ്കരാനോയുടെ റിക്കാർഡിനൊപ്പമെത്തി.
അർജന്റീന 1-0ന്് പരാഗ്വെയെ തോൽപ്പിച്ചു. ടൂർണമെന്റിൽ അർജന്റീനയുടെ തുടർച്ചയായ രണ്ടാം ജയമാണ്. അലക്സാൻഡ്രോ ഗോമസാണ് ഗോൾ നേടിയത്. തോൽവി അറിയാതെ അർജന്റീനയുടെ തുടർച്ചയായ 16-ാമത്തെ മത്സരമായിരുന്നു.
2019 കോപ്പ അമേരിക്ക സെമി ഫൈനലിലെ തോൽവിക്കു ശേഷം അർജന്റീന ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. മെസി തുടങ്ങിവച്ച ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. മെസിയിൽനിന്ന് പന്ത് ലഭിച്ച ഏയ്ഞ്ചൽ ഡി മരിയയുടെ അളന്നുമുറിച്ച പാസ് ഗോമസ് കൃത്യമായി ഫിനിഷ് ചെയ്തു. ഗോൾ വീണതോടെ ഉണർന്നുകളിച്ച പരാഗ്വെ മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ ഉണ്ടാക്കിയെടുത്തു. പക്ഷേ ഫിനിഷിംഗിൽ അവർക്ക് പിഴച്ചു.
രണ്ടാം പകുതിയിലും പരാഗ്വെ സമനിലയ്ക്കായി ശക്തമായി കളിച്ചു. അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് ആവർത്തിച്ചു. രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് അർജന്റീന കളിച്ചത്.
ജയത്തോടെ ഏഴു പോയന്റുമായി അർജന്റീന ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. പരാഗ്വെ മൂന്നാം സ്ഥാനത്താണ്.
അർജന്റീന ക്വാർട്ടറിൽ
01:14 AM Jun 23, 2021 | Deepika.com