സതാംപ്ടണ്: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിംഗ്സിൽ ലീഡ്. മഴമൂലം തടസപ്പെട്ട മത്സരത്തിന്റെ അഞ്ചാം ദിവസം ന്യൂസിലന്‍ഡ് 249 റണ്‍സിന് എല്ലാവരും പുറത്തായി. കീവിസ് 32 റണ്‍സിന്റെ ലീഡ് നേടി. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 217 റണ്‍സിനു പുറത്തായിരുന്നു.
നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയും മൂന്നു വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മയുമാണ് കിവീസിനെ തകര്‍ത്തത്. രവിചന്ദ്രന്‍ അശ്വിന് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ടു വിക്കറ്റിന് 101 റണ്‍സ് എന്ന നിലയിലാണ് കിവീസ് അഞ്ചാം ദിവസം ആരംഭിച്ചത്. ഷാമിയും ഇഷാന്തും കിവീസ് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചു.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റിന് 35 റൺസ് എന്ന നിലയിലാണ്. ശുഭ്മാൻ ഗില്ലിന്റെ (8) വിക്കറ്റാണ് നഷ്ടമായത്. രോഹിത് ശർമ (22), ചേതേശ്വർ പൂജാര (4) എന്നിവരാണ് ക്രീസിൽ.
അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ കിവീസിനു റോസ് ടെയ്ലര് (11), ഹെന് റി നിക്കോളസ് (7), ബിജെ വാട്ലിംഗ് (1) എന്നിവരെ നഷ്ടമായി. ഷാമിയുടെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ ശുഭ്മാന്‍ ഗില്ലാണ് ടെയ്ലറെ പുറത്താക്കിയത്.
നായകന് കെയ്ന്‍ വില്യംസണ് (49) വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്നു നടത്തിയ ചെറുത്തുനില്‍പ്പാണ് കിവീസിനെ ഇന്ത്യന്‍ സ്കോര്‍ മറികടക്കാന്‍ സഹായിച്ചത്. ആറിനു 162 റണ്സില്നിന്നാണ് കിവീസ് ഭേദപ്പെട്ട നിലയിലെത്തിയത്. അവസാന അഞ്ചു വിക്കറ്റുകളില്‍ 114 റണ്‍സാണ് കിവീസ് സ്കോര്‍ബോര്‍ഡിലെത്തിയത്. കെയ്ൽ ജെമൈസണും ടിം സൗത്തിയുമാണ് കൂടുതല്‍ അപകടകാരികളായത്. 16 പന്ത് നേരിട്ട ജെമൈസണ്‍ ഒരു സിക്സിന്റെ അകമ്പടിയില്‍ 21 റണ്‍സ് നേടി. 46 പന്തില്‍ രണ്ടു സിക്സും ഒരു ഫോറും സഹിതമാണ് സൗത്തി 30 റണ്‍സ് നേടിയത്. കോളിന് ഡി ഗ്രാന്‍ഡ് ഹോം 13 റണ്‍സിനു പുറത്തായി. ട്രെന്‍ഡ് ബോള്‍ട്ട് (ഏഴ്) പുറത്താകാതെ നിന്നു.
ഷാമി, ഇഷാന്ത് തിളങ്ങി
01:14 AM Jun 23, 2021 | Deepika.com