സതാംപ്ടണ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ കിവീസിന്റെ ആധിപത്യത്തിനു മുന്നിൽ മറുപടിയില്ലാതെ ഇന്ത്യ. കെയ്ൻ ജമൈസണിന്റെ മിന്നും ബൗളിംഗിനു മുന്നിൽ തകർന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 92.1 ഓവറിൽ 217ൽ അവസാനിച്ചു. ഇന്ത്യൻ ആരാധകരുടെ പ്രാർഥന ഫലം കാണാതെവന്നതോടെ രോഹിത് ശർമ (34), വിരാട് കോഹ്ലി (44), ഋഷഭ് പന്ത് (4), ഇഷാന്ത് ശർമ (4), ജസ്പ്രീത് ബുംറ (0) എന്നിവരെ വീഴ്ത്തിയ ജമൈസണ് അഞ്ച് വിക്കറ്റുമായി ശോഭിച്ചു. 22 ഓവറിൽ 31 റണ്‍സ് വഴങ്ങിയായിരുന്നു ഈ പൊക്കക്കാരൻ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. എട്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ജമൈസണ് അഞ്ചാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതെന്നതാണ് ശ്രദ്ധേയം.
മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് മൂന്നാംദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എടുത്തിട്ടുണ്ട്. ടോം ലാഥം (30), ഡെവോൺ കോൺവെ (54) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലൻഡിനു നഷ്ടപ്പെട്ടത്. കെയ്ൻ വില്യംസൺ (12 നോട്ടൗട്ട്), ടെയ്ലർ (0 നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ.
കെയ്ൻ കൊടുങ്കാറ്റ്
വെളിച്ചക്കുറവ് കാരണം രണ്ടാംദിനം നേരത്തെ നിർത്തുന്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സെന്ന നിലയിലായിരുന്നു. 44 റണ്‍സുമായി പുറത്താകാതെനിന്നിരുന്ന കോഹ്ലിയിലും 29 റണ്‍സുണ്ടായിരുന്ന അജിങ്ക്യ രഹാനെയിലുമായിരുന്നു ഇന്ത്യൻ പ്രതീക്ഷകൾ. ആ പ്രതീക്ഷയുടെ കടയ്ക്കൽ കത്തിവച്ച് മൂന്നാംദിനം തുടക്കത്തിൽതന്നെ കോഹ്ലിയുടെ വിക്കറ്റ് വീണു. തലേദിവസത്തെ സ്കോറിനോട് ഒരു റണ്‍ പോലും ചേർക്കാതെ ജമൈസണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി കോഹ്ലി മടങ്ങി. പിന്നാലെ എത്തിയ ഋഷഭ് പന്തിന് 22 പന്ത് മാത്രമായിരുന്നു ആയുസ്. സ്ലിപ്പിൽ ടോം ലാഥത്തിന് ക്യാച്ച് നൽകി പന്ത് നാല് റണ്‍സുമായി മടങ്ങി. 73.4 ഓവറിൽ അഞ്ചിന് 156 എന്നനിലയിൽ ഇന്ത്യ പരുങ്ങി.
കിവീസ് ഒരുക്കിയ ഷോർട്ട് പന്ത് കെണിയിൽ രഹാനെയും (49 റണ്‍സ്) വീണതോടെ ഇന്ത്യ 200 കടക്കുമോ എന്ന ആശങ്കയിലായി. വാഗ്നറുടെ പന്ത് പുൾ ചെയ്യാൻ ശ്രമിച്ച രഹാനെ സ്ക്വയർ ലെഗിൽ ലാഥത്തിന് ക്യാച്ച് നൽകി.
നാലു പന്ത്, മൂന്ന് വിക്കറ്റ്
ഇന്ത്യയുടെ അവസാന മൂന്ന് വിക്കറ്റ് വെറും നാല് പന്തിനിടെയാണ് വീണത്. 91.4-ാം പന്തിൽ ഇഷാന്ത് ശർമ എട്ടാം വിക്കറ്റിന്റെ രൂപത്തിൽ പവലിയൻ പൂകി. ജമൈസണിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തിൽ ബുംറയെ വിക്കറ്റിനു മുന്നിലും കിവീസ് പേസർ കുടുക്കി. അതോടെ ഇന്ത്യ ഒന്‍പതിന് 213. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ രവീന്ദ്ര ജഡേജയെ (15) ബോൾട്ട് വിക്കറ്റ് കീപ്പർ വാട്ലിംഗിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7500 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടം കോഹ്ലി സ്വന്തമാക്കി. 154-ാം ഇന്നിംഗ്സിലായിരുന്നു ഈ നേട്ടം. 154 ഇന്നിംഗ്സിൽ സുനിൽ ഗാവസ്കറും 7500 റണ്‍സിലെത്തിയിരുന്നു. 144-ാം ഇന്നിംഗ്സിൽ 7500 റണ്‍സ് പിന്നിട്ട സച്ചിൻ തെണ്ടുൽക്കറാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ക്യാപ്റ്റൻസിയിലും കോഹ്ലി റിക്കാർഡിട്ടു. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ നായകനാകുന്ന ഏഷ്യൻ താരമെന്ന നേട്ടം കോഹ്ലി സ്വന്തമാക്കി. 60 ടെസ്റ്റിൽ നായകനായ എം.എസ്. ധോണിയുടെ റിക്കാർഡാണ് കോഹ്ലി (61) മറികടന്നത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സി സൗത്തി ബി ജമൈസണ് 34, ഗിൽ സി വാട്ലിംഗ് ബി വാഗ്നർ 28, പൂജാര എൽബിഡബ്ല്യു ബി ബോൾട്ട് 8, കോഹ്ലി എൽബിഡബ്ല്യു ബി ജമൈസണ് േ44, രഹാനെ സി ലാഥം ബി വാഗ്നർ 49, പന്ത് സി ലാഥം ബി ജമൈസണ് 4, ജഡേജ സി വാട്ലിംഗ് ബി ബോൾട്ട് 15, അശ്വിൻ സി ലാഥം ബി സൗത്തി 22, ഇഷാന്ത് സി ടെയ്ലർ ബി ജമൈസണ് 4, ബുംറ എൽബിഡബ്ല്യു ബി ജമൈസണ് 0, ഷമി നോട്ടൗട്ട് 4, എക്സ്ട്രാസ് 5, ആകെ 92.1 ഓവറിൽ 217.
വിക്കറ്റ് വീഴ്ച: 1-62, 2-63, 3-88, 4-149, 5-156, 6-182, 7-205, 8-213, 9-213, 10-217.
ബൗളിംഗ്: ടിം സൗത്തി 22-6-64-1, ബോൾട്ട് 21.1-4-47-2, ജമൈസണ് 22-12-31-5, ഗ്രാൻഡ്ഹോം 12-6-32-0, വാഗ്നർ 15-5-40-2.
ഡിആർഎസ്
ഡിആർഎസ് ഉപയോഗിക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വീണ്ടും പിഴച്ചു. കെയ്ൽ ജമൈസണിന്റെ പന്തിൽ അന്പയർ എൽബിഡബ്ല്യു വിധിച്ചതോടെ അവസാന സെക്കൻഡിൽ കോഹ്ലി ഡിആർഎസ് എടുത്തെങ്കിലും ഫലമുണ്ടായില്ല. ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ (2019-21) ഇതുവരെയായി 15 തവണ ഡിആർഎസ് എടുത്ത കോഹ്ലിയുടെ തീരുമാനം ശരിയായത് വെറും രണ്ട് തവണ മാത്രമാണ്. അഞ്ച് തവണ അന്പയേഴ്സ് കോളിലും എട്ട് തവണ അല്ലാതെയും വിധി എതിരായി.
കിവിക്കളി! ഇന്ത്യ 217നു പുറത്ത്
12:26 AM Jun 21, 2021 | Deepika.com