യൂറോ 2020 ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടം ഫിനിഷിംഗ് ലൈനിലേക്കടുത്തപ്പോൾ എന്തും സംഭവിക്കാമെന്ന അവസ്ഥയിൽ മൂന്ന് ഗ്രൂപ്പുകൾ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഇന്നലെ നടന്ന ഇറ്റലി x വെയ്ൽസ്, സ്വിറ്റ്സർലൻഡ് x തുർക്കി പോരാട്ടങ്ങളോടെയാണ് തുടങ്ങിയത്. ഗ്രൂപ്പ് എയിൽനിന്ന് ഇറ്റലി, ബിയിൽനിന്ന് ബെൽജിയം, സിയിൽനിന്ന് ഹോളണ്ട് എന്നിവ മാത്രമാണ് ആദ്യ രണ്ട് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ പ്രീക്വാർട്ടർ ഉറപ്പിച്ചത്.
ഗ്രൂപ്പ് ഡി, ഇ, എഫ് എന്നിവയിൽ കാര്യങ്ങൾ കലങ്ങി മറിഞ്ഞിരിക്കുന്നു. ഈ മൂന്ന് ഗ്രൂപ്പുകളിലായുള്ള 12 ടീമുകളിൽ ആർക്കും നോക്കൗട്ട് ഉറപ്പിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം മൂന്നാം സ്ഥാനത്തെത്തുന്ന മികച്ച നാല് ടീമുകൾക്കും പ്രീക്വാർട്ടറിലേക്ക് മുന്നേറാനുള്ള അവസരമുണ്ട്. അതിനാൽ മികച്ച മൂന്നാം സ്ഥാനക്കാരാകാനുള്ള ശ്രമവും നടക്കുമെന്നു ചുരുക്കം. ഓരോ ഗ്രൂപ്പിലെയും അവസാന റൗണ്ട് മത്സരങ്ങൾ ഒരേ സമയത്താണ് അരങ്ങേറുക.
തീപ്പൊരിപ്പോരാട്ടം...
ഡി, ഇ, എഫ് ഗ്രൂപ്പുകളിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ജീവന്മരണ പോരാട്ടം നടക്കും. ഇത് യൂറോയുടെ അവസാന റൗണ്ട് ഗ്രൂപ്പ് പോരാട്ടങ്ങളുടെ ചൂട് ഇരട്ടിയാക്കുമെന്നുറപ്പ്. ഇന്നലെ ഗ്രൂപ്പ് എയിലെ ചിത്രം വ്യക്തമായെങ്കിൽ ബി, സി ഗ്രൂപ്പുകളിൽനിന്ന് ബെൽജിയത്തിനും ഹോളണ്ടിനും ഒപ്പം നോക്കൗട്ടിലേക്ക് മുന്നേറുന്ന ടീമുകൾ ഏതൊക്കെയെന്നറിയാം. ഗ്രൂപ്പ് ബിയിൽ റഷ്യക്കും ഫിൻലൻഡിനും മൂന്ന് പോയിന്റ് വീതമുണ്ട്, ഡെന്മാർക്കിന് ഇതുവരെ പോയിന്റ് നേടാനായിട്ടില്ല. ഇന്നു നടക്കുന്ന പോരാട്ടങ്ങളിൽ ബെൽജിയം ഫിൻലൻഡിനെയും റഷ്യ ഡെന്മാർക്കിനെയുമാണ് നേരിടുക. സമനില നേടിയാൽപോലും റഷ്യക്കും ഫിൻലൻഡിനും സാധ്യതയുണ്ട്. മികച്ച മാർജിനിൽ ജയിച്ചാൽ ഡെന്മാർക്കിന്റെ സാധ്യതയും തെളിയും. മത്സരത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ കഴിഞ്ഞ ദിവസം പരിശീലന ക്യാന്പിൽ എത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
ഗ്രൂപ്പ് സിയിൽ നോർത്ത് മാസിഡോണിയയ്ക്ക് പോയിന്റ് ലഭിച്ചിട്ടില്ല. ഹോളണ്ടിനൊപ്പം പ്രീക്വാർട്ടർ പ്രവേശനത്തിനു മുന്നിലുള്ളത് മൂന്ന് പോയിന്റ് വീതമുള്ള യുക്രെയ്നും ഓസ്ട്രിയയുമാണ്. ഇരുവരും തമ്മിലാണ് ഇന്നത്തെ സൂപ്പർ പോരാട്ടം. മൂന്നാം മത്സരത്തിലും ഹോളണ്ട് ജയിക്കുമോ എന്നതാണ് മാസിഡോണിയയെ നേരിടുന്പോൾ കണ്ടറിയേണ്ടത്.
ഡി, ഇ, എഫ്
ഗ്രൂപ്പ് ഡിയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത് ചെക് റിപ്പബ്ലിക്കും ഇംഗ്ലണ്ടും. ഇരു ടീമുകളും തമ്മിലുള്ള മത്സരം ബുധനാഴ്ച രാത്രി നടക്കും. അതേസമയംതന്നെ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാരായ ക്രൊയേഷ്യയും സ്കോട്ലൻഡും കൊന്പുകോർക്കും. അതിൽ ജയിക്കുന്ന ടീമിന് നാല് പോയിന്റാകും. മികച്ച മൂന്നാം സ്ഥാനക്കാർക്കുള്ള അവസരമോ രണ്ടാം സ്ഥാനമോ ലഭിക്കാനും ഇടയുണ്ട്. ഇംഗ്ലണ്ട് x ചെക് റിപ്പബ്ലിക് മത്സരത്തെ ആശ്രയിച്ചാണ് ഡിയിലെ കാര്യങ്ങൾ. സമനില പാലിച്ചാൽ ഇരു ടീമുകളും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യും.
ഗ്രൂപ്പ് ഇയിൽ ശേഷിക്കുന്നത് സ്പെയിൻ x സ്ലോവാക്യ, സ്വീഡൻ x പോളണ്ട് പോരാട്ടങ്ങളാണ്. സ്വീഡൻ, സ്ലോവാക്യ, സ്പെയിൻ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. സ്ലോവാക്യയെ കീഴടക്കിയാൽ മാത്രമേ സ്പെയിനിനു മുന്നോട്ടുള്ള പ്രയാണം സുഗമമാകൂ. അല്ലെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിനപ്പുറത്തേക്ക് സ്പെയിൻ ഉണ്ടാകില്ല. സ്വീഡനെ തകർക്കാനായാൽ പോളണ്ടിനും സാധ്യതയുണ്ട്.
മരണ ഗ്രൂപ്പ് എന്ന വിശേഷണം എഫ് ശരിവച്ചിരിക്കുകയാണ്. ഗ്രൂപ്പിൽ ശേഷിക്കുന്നത് പോർച്ചുഗൽ x ഫ്രാൻസ്, ജർമനി x ഹംഗറി മത്സരങ്ങൾ. ഫ്രാൻസ്, ജർമനി, പോർച്ചുഗൽ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. അവസാന മത്സരത്തിൽ ജയിച്ചാൽ മാത്രമേ കര്യങ്ങൾ തങ്ങളുടെ വരുതിയിൽ നിൽക്കൂ എന്ന വ്യക്തമായ അറിവോടെയാണ് ഈ നാല് ടീമുകളും വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 12.30ന് ഇറങ്ങുക. ഈ രണ്ട് പോരാട്ടങ്ങളോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. ശനിയാഴ്ച മുതലാണ് പ്രീക്വാർട്ടർ പോരാട്ടം ആരംഭിക്കുക.
മൂന്ന് ഗ്രൂപ്പിൽ എന്തും സംഭവിക്കാം
12:26 AM Jun 21, 2021 | Deepika.com