സെവിയ്യ: മിനുക്കു പണി നടത്തിയിട്ടൊന്നും സ്പെയിൻ രക്ഷപ്പെട്ടില്ല. ടിക്കി ടാക്കയുടെ അവശേഷിപ്പ് കളത്തിൽ പുറത്തെടുത്തെങ്കിലും യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഇയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സ്പെയിൻ സമനിലയിൽ കുടുങ്ങി.
സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്ക്സിയുടെ ഗോളിലൂടെ പോളണ്ട് സ്പെയിനിനെ 1-1 സമനിലയിൽ കുടുക്കി. പോയിന്റ് ഇല്ലെന്ന പരാതിക്കു മുകളിൽ പോളിഷ് അടിച്ച് ലെവൻ ടീമിന് ചിരിയുടെ തിളക്കമേകി. ആൽവാരൊ മൊറാട്ടയായിരുന്നു (25’) സ്പെയിനിന്റെ ഗോൾ നേട്ടക്കാരൻ. 54-ാം മിനിറ്റിലായിരുന്നു ലെവൻഡോവ്സ്കിയുടെ മറുപടി.
58-ാം മിനിറ്റിൽ സ്പെയിനിന് അനുകൂലമായി വിഎആറിലൂടെ റഫറി വിധിച്ച പെനൽറ്റി ജെറാർഡ് മൊറെനൊ തുലച്ചത് ലാ റോഹയ്ക്ക് വിനയായി. യൂറോ ചരിത്രത്തിൽ സ്പെയിനിന്റെ പെനൽറ്റി ദുരന്തം അവസാനിക്കാത്ത കാഴ്ചയുമാണ് സെവിയ്യയിൽ അരങ്ങേറിയത്. ചാന്പ്യൻഷിപ്പിൽ അവസാനം ലഭിച്ച എട്ട് പെനൽറ്റികളിൽ അഞ്ചും സ്പെയിൻ നഷ്ടപ്പെടുത്തുകയായിരുന്നു.
കരകയറുമോ?
ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് പോയിന്റുമായി സ്പെയിൻ മൂന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള സ്ലോവാക്യയുമായാണ് സ്പെയിനിന്റെ അവസാന ഗ്രൂപ്പ് മത്സരം. അതിൽ ജയിക്കാനായില്ലെങ്കിൽ സ്പെയിൻ നോക്കൗട്ട് കാണാതെ പുറത്തായേക്കും.
1996 യൂറോയ്ക്കുശേഷം ചാന്പ്യൻഷിപ്പിൽ ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരത്തിലും ജയം നേടാൻ സ്പെയിനിനു സാധിക്കാതിരുന്നത് ഇത്തവണയാണ്.
ഒന്നാമൻ ലെവൻ
തുടർച്ചയായ മൂന്നാം യൂറോ ചാന്പ്യൻഷിപ്പിലും പോളണ്ട് സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഗോൾ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പോളിഷ് താരമാണ് ലെവൻ. 2012, 2016 യൂറോ ചാന്പ്യൻഷിപ്പുകളിൽ ഓരോ ഗോൾ വീതം നേടിയിരുന്നു. 121 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 67 ഗോൾ പോളണ്ടിനായി ലെവൻഡോവ്സ്കി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
പോളിഷ് അടിച്ചു
12:26 AM Jun 21, 2021 | Deepika.com