യൂറോ കപ്പ് ഫുട്ബോളിൽ ഈ സീസണിൽ ഏറ്റവുമധികം ഗോൾ പിറന്ന മത്സരത്തിനൊടുവിൽ ജർമനിയോട് 4-2ന് പോർച്ചുഗൽ പരാജയപ്പെട്ടെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കൗണ്ടർ അറ്റാക്കിംഗ് ഗോൾ കണ്ട് കായിക ലോകം അദ്ഭുതത്തിൽ. പ്രായത്തെ വെല്ലുന്ന സ്പ്രിന്റിലൂടെയായിരുന്നു മുപ്പത്താറുകാരനായ റൊണാൾഡോ ആ ഗോൾ നേടിയത്. 14.2 സെക്കൻഡിൽ 92 മീറ്റർ ഓടിയെത്തിയായിരുന്നു റൊണാൾഡോ വലകുലുക്കിയത്. 32 കിലോമീറ്റർ വേഗത്തിലായിരുന്നു സിആർ7ന്റെ ഓട്ടം.
15-ാം മിനിറ്റിൽ ജർമനിയുടെ ടോണി ക്രൂസ് എടുത്ത കോർണറിൽ മാറ്റ് ഹമ്മൽസും അന്റോണിയോ റൂഡിഗറും ഹെഡ് ചെയ്യാൻ ശ്രമിച്ചു. അത് പാളിയതോടെയായിരുന്നു പോർച്ചുഗലിന്റെ കൗണ്ടർ അറ്റാക്ക്. റൊണാൾഡോയാണ് ആദ്യം ആ കോർണർ ക്ലിയർ ചെയ്തത്. എന്നിട്ട് ബെർണാഡൊ സിൽവയ്ക്ക് കൈമാറി. തുടർന്ന് ജർമൻ ഗോൾ മുഖം ലക്ഷ്യമാക്കി ബെർണാഡോയുടെ കുതിപ്പ്. ബോക്സിന് തൊട്ടടുത്തുണ്ടായിരുന്ന ഡീഗോ ജോട്ടയെ ലക്ഷ്യമിട്ട് ബെർണാഡോയുടെ അളന്നുമുറിച്ച പാസ്, പന്ത് നെഞ്ചുകൊണ്ട് നിയന്ത്രിച്ച് ഡീഗോ ജോട്ട ജർമൻ ഗോളി മാനുവൽ നോയറിനെ കബളിപ്പിച്ച് പന്ത് റൊണാൾഡോയ്ക്ക് മറിച്ചു. ഒഴിഞ്ഞ പോസ്റ്റിലേക്ക് റൊണാൾഡോ പന്ത് തട്ടിയിട്ടു.
വേണ്ടത് രണ്ട് ഗോൾ
യൂറോ കപ്പിലും ലോകകപ്പിലുമായി ആകെ നേടിയ ഗോളുകളുടെ എണ്ണത്തിൽ പോർച്ചുഗീസ് ക്യാപ്റ്റൻ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റിക്കാഡിനൊപ്പമെത്തി. 19 ഗോളുകളാണ് ലോകകപ്പിലും യൂറോയിലുമായി റൊണാൾഡോ പോർച്ചുഗീസ് ജഴ്സിയിൽ നേടിയത്. രാജ്യാന്തര ഫുട്ബോളിൽ 107 ഗോൾ എന്ന നേട്ടത്തിലും സിആർ7 എത്തി. ഇറാൻ ഇതിഹാസം അലി ഡെയുടെ 109 ഗോൾ എന്ന ലോക റിക്കാർഡിലേക്ക് വെറും രണ്ട് ഗോളിന്റെ അകലം മാത്രമാണ് റൊണാൾഡോയ്ക്കുള്ളത്.
14 സെക്കൻഡിൽ 92 മീറ്റർ;പായുംപുലി സിആർ7
12:26 AM Jun 21, 2021 | Deepika.com