സെന്റ് പീറ്റേഴ്സ്ബർഗ് (റഷ്യ): യൂറോ കപ്പ് ഫുട്ബോളിൽ ജയത്തോടെ സ്വീഡൻ നോക്കൗട്ട് പ്രതീക്ഷ സജീവമായി നിലനിർത്തി. ഗ്രൂപ്പ് ഇയിൽ സ്ലോവാക്യയെ 1-0നാണ് സ്വീഡൻ കീഴടക്കിയത്. 77-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഫോർസ്ബർഗായിരുന്നു സ്വീഡന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. സ്വീഡിഷ് താരം റോബിൻ ക്വയ്സണെ സ്ലോവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്ക ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി.
മികച്ച ഒത്തിണക്കത്തോടെ കളിച്ച സ്വീഡൻ നിര മികച്ച മുന്നേറ്റങ്ങൾ നടത്തി. എന്നാൽ, ഫിനിഷിംഗിൽ അവർക്ക് പിഴച്ചു. അലക്സാണ്ടർ ഇസാക്കിന്റെ നേതൃത്വത്തിലായിരുന്നു സ്വീഡിഷ് ആക്രമണം. ഡുഡയും ഹാംഷിക്കും ചേർന്ന സ്ലോവാക്യൻ മുന്നേറ്റങ്ങൾ സ്വീഡന്റെ പ്രതിരോധമതിലിൽ തട്ടി ഛിന്നഭിന്നമായി. അവസാന മിനിറ്റുകളിൽ സ്ലോവാക്യ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്രൂപ്പിൽ സ്പെയിനിനെതിരേ ആദ്യ മത്സരത്തിൽ സ്വീഡൻ ഗോൾ രഹിത സമനില സ്വന്തമാക്കിയിരുന്നു.
പന്തടക്കത്തിൽ സ്ലോവാക്യക്കായിരുന്നു (59-41) മുൻതൂക്കം. എന്നാൽ, ആക്രമണത്തിൽ സ്വീഡൻ കരുത്തുകാട്ടി. നാല് ഗോൾ ഷോട്ട് സ്വീഡിഷ് താരങ്ങൾ ഉതിർത്തപ്പോൾ സ്ലോവാക്യയുടെ ഭാഗത്തുനിന്ന് ഒന്നുപോലും ഉണ്ടായില്ല. കോർണറിലും (7-6) സ്വീഡനായിരുന്നു മുന്നിൽ. മഞ്ഞക്കാർഡ് (3-1) കൂടുതൽ ലഭിച്ചത് സ്ലോവാക്യക്കായിരുന്നു.
ഗോൾ, ഗോൾ...
ഫോർസ്ബർഗിന്റെ ഗോൾ സ്വീഡനു പൊന്നുംവിലയുള്ളതായി. നീണ്ട ഒന്പത് വർഷത്തിനു ശേഷമാണ് യൂറോ കപ്പിൽ ഒരു സ്വീഡിഷ് താരം ഗോൾ നേടുന്നത്. 2012 യൂറോ കപ്പിൽ ഫ്രാൻസിനെതിരേ 2-0ന് സ്വീഡൻ ജയിച്ചപ്പോൾ സെബാസ്റ്റ്യൻ ലാർസൻ നേടിയ ഗോളിനുശേഷം ഇതാദ്യമാണ് ഒരു സ്വീഡിഷ് ഗോൾ പിറക്കുന്നത്. 2016 യൂറോയിൽ സ്വീഡന്റെ അക്കൗണ്ടിൽ ഒരു ഗോൾ ഉണ്ടെങ്കിലും അത് സെൽഫിലൂടെയായിരുന്നു എത്തിയത് (അയർലൻഡിനെതിരേ 1-1 സമനിലയിൽ).
സ്വീഡിഷ്യൂം...
12:53 AM Jun 19, 2021 | Deepika.com