റിയൊ ഡി ഷാനെറൊ: കോപ്പ അമേരിക്ക ഫുട്ബോളിൽ മഞ്ഞപ്പടയോട്ടം. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ വർഷിച്ച് ബ്രസീൽ ജയം സ്വന്തമാക്കി. പെറുവിനെ 4-0ന് ബ്രസീൽ തകർത്തു. ആദ്യമത്സരത്തിൽ വെനസ്വേലയെ 3-0ന് കാനറികൾ കൊത്തിപ്പറിച്ചിരുന്നു. പെറുവിനെതിരേ അലക്സ് സാൻഡ്രൊ (12’), നെയ്മർ (68’), എവേർട്ടണ് റിബെറിയൊ (89’), റിച്ചാർലിസണ് (90+3’) എന്നിവരാണ് ലക്ഷ്യം കണ്ടത്. മറ്റൊരു മത്സരത്തിൽ കൊളംബിയയും വെനസ്വേലയും ഗോളടിക്കാതെ പോയിന്റ് പങ്കുവച്ചു.
ബ്രസീൽ നേടുന്ന തുർച്ചയായ ഒന്പതാം ജയമാണ് പെറുവിനെതിരേ റിയൊയിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ പിറന്നത്. ഒന്പത് മത്സരങ്ങളിലായി 26 ഗോൾ നേടി, വഴങ്ങിയത് രണ്ട് എണ്ണം മാത്രം.
പെലെ അരികെ
ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റിക്കാർഡ് സ്വന്തമാക്കാൻ നെയ്മറിന് ഇനി വേണ്ടിയത് 10 ഗോൾ മാത്രം. ഇതിഹാസ താരം പെലെയുടെ പേരിലാണ് റിക്കാർഡ്, 92 മത്സരങ്ങളിൽനിന്ന് 77 ഗോൾ. നെയ്മർ 107 മത്സരങ്ങളിൽനിന്ന് 68 ഗോൾ സ്വന്തമാക്കിക്കഴിഞ്ഞു. മുൻ സ്ട്രൈക്കർ റൊണാൾഡോ മാത്രമാണ് 60ൽ കൂടുതൽ ഗോളുള്ള മറ്റൊരു ബ്രസീൽ താരം. അവസാനം കളിച്ച ആറ് രാജ്യാന്തര മത്സരങ്ങളിൽ ഏഴ് ഗോൾ നെയ്മർ സ്വന്തമാക്കി. രാജ്യാന്തര ഗോൾ നേട്ടത്തിൽ നെയ്മർ ജർമൻ ഇതിഹാസം ഗെർഡ് മ്യൂളറിനൊപ്പമാണ് നെയ്മർ ഇപ്പോൾ.
മഞ്ഞപ്പടയോട്ടം
12:53 AM Jun 19, 2021 | Deepika.com