സതാംപ്ടണ്: ഫുട്ബോൾ ആരവങ്ങൾക്കിടെ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന് ഇന്നു ‘കിക്കോഫ്’. ടെസ്റ്റിൽ ഒന്നും രണ്ടും റാങ്കുകാരായ ന്യൂസിലൻഡും ഇന്ത്യയും തമ്മിലാണ് കാലശപ്പോരാട്ടം. വിരാട് കോഹ്ലിക്കു കീഴിൽ ഇന്ത്യ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് കിരീടം ലക്ഷ്യംവയ്ക്കുന്പോൾ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഏകദിന ലോകകപ്പ് നേട്ടത്തിന്റെ വേദന മറക്കാനാണു കിവീസിന്റെ ശ്രമം. ഇംഗ്ലണ്ടിലെ ഏജീസ് ബൗൾ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് മത്സരം.
ഇന്ത്യക്കായി രോഹിത് ശർമ-ശുഭ്മൻ ഗിൽ സഖ്യമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവരടങ്ങുന്നതാണ് പേസ് പട. ആർ. അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്നർമാരുടെ റോളിലുണ്ട്.
മെൽബണ്‍ ടെസ്റ്റ് മുതൽ ഇന്ത്യ അഞ്ചു സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരുമായാണ് കളിക്കുന്നത്. രോഹിത്, ഗിൽ, പുജാര, കോഹ്ലി, രഹാനെ എന്നിവർ.
കിവീസ് നിരയിൽ ഡെവണ്‍ കോണ്‍വേ ഓപ്പണറായി ഇടംപിടിക്കും. റോസ് ടെയ്ലർ, കെയൻ വില്ല്യംസണ്, ബി.ജെ. വാട്ലിംഗ് എന്നിവരും ഉറപ്പാണ്. ഓൾറൗണ്ടറായ കോളിൻ ഗ്രാൻഹോം കിവീസ് ബാറ്റിംഗിന് ആഴം നൽകുമെങ്കിലും സ്പിന്നർ അജാസ് പട്ടേലാണ് സതാംപ്ടണിലെ പിച്ചിന് അനുയോജ്യനെന്നാണു വിലയിരുത്തൽ. ബൗളിംഗിൽ ട്രന്റ് ബോൾട്ടും ടിം സൗത്തിയും ഉറപ്പ്. നീൽ വാഗ്നറെ മറികടന്ന് മാറ്റ് ഹെൻറി കളിക്കാനാണു സാധ്യത. പട്ടേൽ കളിച്ചാൽ കൈൽ ജാമിസണ് ഏഴാമനാകും.
സമ്മാനത്തുക
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് വിജയികൾക്കു ലഭിക്കുന്നത് 16 ലക്ഷം യുഎസ് ഡോളർ (11.87 കോടി രൂപ) സമ്മാനത്തുക. കിരീടത്തിനു പുറമേയാണിത്. പരാജയപ്പെടുന്ന ടീമിന് എട്ടു ലക്ഷം ഡോളർ ലഭിക്കും. റിസർവ് ദിനത്തിലും വിജയികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ 24 ലക്ഷം ഡോളറിന്റെ സമ്മാനത്തുക ഇരുടീമുകളും വീതിക്കും. എല്ലാ വർഷവും ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമിനു നൽകിയിരുന്ന കപ്പാണ് ഇക്കുറി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ജേതാക്കൾക്കു നൽകുന്നത്.
ഇന്ത്യക്ക് അഞ്ചംഗ ബൗളിംഗ്
ഇന്ന് സതാംപ്ടണിൽ ആരംഭിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനായുള്ള പ്ലേയിംഗ് ഇലവണിനെ ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചു. അഞ്ച് അംഗ ബൗളിംഗ് സംഘത്തിൽ സ്പിന്നർമാരായ രവീന്ദ്ര ജഡേജയും ആർ. അശ്വിനും ഉൾപ്പെട്ടു. ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ആക്രമണത്തിനുള്ളത്.
പ്ലേയിംഗ് ഇലവണ്‍: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി.
ഫൈനൽ പരീക്ഷ ; ഇന്ത്യ x ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കം
12:56 AM Jun 18, 2021 | Deepika.com