റോം: സിറ്റി ഓഫ് സെവൻ ഹിൽസ് എന്നറിയപ്പെടുന്ന റോമിന്റെ ഹൃദയത്തിലുള്ള ഒളിന്പിക് സ്റ്റേഡിയത്തിൽ ഇറ്റലി ചരിത്രം കുറിച്ചപ്പോൾ അതിനു ചുക്കാൻപിടിച്ചത് മിഡ്ഫീൽഡർമാരായ ലോക്കെട്ടെല്ലിയും ജോർജീഞ്ഞോയും. 4-3-3 ശൈലിയിൽ മൂന്ന് മുന്നേറ്റ നിരക്കാർക്കു പിന്നിലായി ഇടത് വിംഗിൽ ലോക്കെട്ടെല്ലിയും മധ്യത്തിൽ ജോർജീഞ്ഞോയുമാണ് സ്വിറ്റ്സർലൻഡിനെതിരായ ഗ്രൂപ്പ് എയിലെ ഇറ്റലിയുടെ രണ്ടാം മത്സരത്തിൽ അണിനിരന്നത്. 3-0നാണ് ഇറ്റലി സ്വിസ് സംഘത്തെ മുക്കിയത്.
രണ്ട് ഗോൾ മാനുവൽ ലോക്കെട്ടെല്ലിയുടെ (26’, 52’) ബൂട്ടിൽനിന്നായിരുന്നു. ആദ്യ ഗോൾ ബെറാഡിയുടെ ക്രോസിൽനിന്നായിരുന്നെങ്കിൽ രണ്ടാം ഗോൾ ബോക്സിനു പുറത്തുനിന്ന് തൊടുത്ത ഒരു ലോംഗ് റേഞ്ചിലൂടെയാണ് ലോക്കെട്ടില്ലി സ്വന്തമാക്കിയത്.
സിറൊ ഇമ്മൊബൈൽ (89’) മറ്റൊരു ലോംഗ് ഷോട്ടിലൂടെ ഇറ്റാലിയൻ ഗോൾ പട്ടിക പൂർത്തിയാക്കി. അതോടെ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇറ്റലി 3-0ന്റെ ജയം സ്വന്തമാക്കി. രണ്ട് ആധികാരിക ജയങ്ങളിലൂടെ ഇറ്റലി പ്രീക്വാർട്ടറിലേക്ക് മുന്നേറി. യൂറോ 2020ൽ പ്രീക്വാർട്ടർ ഉറപ്പിച്ച ആദ്യ ടീമായി ഇറ്റലി. യൂറോ ചരിത്രത്തിൽ ആദ്യ രണ്ട് മത്സരങ്ങളിലും മൂന്നോ അതിൽ അധികമോ ഗോൾ വ്യത്യാസത്തിൽ ജയിക്കുന്ന രണ്ടാമത്തെ മാത്രം ടീമായി ഇറ്റലി.
ജോർജീഞ്ഞോ ഫ്രം ബ്രസീൽ
ജോർജീഞ്ഞോ, ഇറ്റാലിയൻ ഫുട്ബോളിൽ ഒരു ‘ഞ്ഞോ’യോ... സാധാരണയായി ബ്രസീൽ താരങ്ങൾക്കല്ലേ ‘ഞ്ഞോ’യിൽ അവസാനിക്കുന്ന പേരുള്ളതെന്ന് നെറ്റിചുളിച്ചാൽ അദ്ഭുതമില്ല. അതെ, ഇറ്റലിയുടെ ജോർജീഞ്ഞൊ ജന്മംകൊണ്ട് ബ്രസീലുകാരനാണ്. ജോർജീഞ്ഞോയുടെ മുതുമുത്തച്ഛൻ ഇറ്റലിക്കാരനായിരുന്നു. 15-ാം വയസിലാണ് ജോർജീഞ്ഞോ ഇറ്റലിയിലേക്ക് കുടിയേറിയത്. ഇറ്റലിയുടെ രണ്ട് ജയത്തിലും മധ്യനിരയിലെ സജീവ സാന്നിധ്യമായിരിക്കുകയാണ് 2016 മുതൽ അസൂറി സംഘത്തിലുള്ള ഇരുപത്തൊന്പതുകാരനായ ജോർജീഞ്ഞോ.
സ്വിറ്റ്സർലൻഡിനെതിരേ ഏറ്റവും കൂടുതൽ പാസ്, ഏറ്റവും കൂടുതൽ ടച്ച്, റിക്കവറീസ് എന്നിവ ജോർജീഞ്ഞോയ്ക്ക് അവകാശപ്പെട്ടത്. തുർക്കിക്കെതിരായ ആദ്യ മത്സരത്തിലാകട്ടെ ടാക്കിൾസ്, റിക്കവറീസ്, പാസ് എന്നിവയിൽ ടീമിലെ മുന്പനായിരുന്നു ജോർജീഞ്ഞോ.
സ്വിറ്റ്സർലൻഡിനെതിരേ ലോക്കെട്ടെല്ലിക്ക് പാസിംഗിൽ 94 ശതമാനം കൃത്യതയായിരുന്നു ഉണ്ടായിരുന്നത്. 91 ശതമാനവുമായി ജോർജീഞ്ഞോ ഒപ്പമുണ്ടായിരുന്നു.
ഗോൾവഴങ്ങില്ല
ഇറ്റലി ഗോൾ വഴങ്ങാതെ ജയിക്കുന്ന തുടർച്ചയായ 10 മത്സരമാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായി അസൂറികൾ. 10 മത്സരങ്ങളിലായി 31 ഗോൾ നേടി. കഴിഞ്ഞ 29 മത്സരങ്ങളിൽ ഇറ്റലി തോൽവി അറിഞ്ഞിട്ടില്ല. 1935-39 കാലഘട്ടത്തിൽ തുടർച്ചയായി 30 മത്സരങ്ങളിൽ തോൽവി അറിയാത്തതാണ് അസൂറികളുടെ സർവകാല റിക്കാർഡ്. അതിലേക്ക് ഒരു മത്സരത്തിന്റെ അകലം മാത്രമേ മാൻസീനിയുടെ കുട്ടികൾക്കുള്ളൂ. ഞായറാഴ്ച വെയ്ൽസിനെതിരേയാണ് ഇറ്റലിയുടെ അടുത്ത മത്സരം.
ഇറ്റാലിയൻ പവർ
12:56 AM Jun 18, 2021 | Deepika.com