മ്യൂണിക്ക്: വ്യത്യസ്തമായ പ്രതിഷേധവുമായി ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ്. യൂറോ കപ്പ് ഫുട്ബോളില്‍ മ്യൂണിക്കിലെ അലിയന്‍സ് അരീന സ്റ്റേഡിയത്തിൽ ഫ്രാന്‍സ്-ജര്‍മനി മത്സരം ആരംഭിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഗ്രീന്‍ പീസിന്റെ ബാനറില്‍ ‘കിക്ക് ഔട്ട് ഓയില്‍’ എന്ന് എഴുതിയ പാരഷ്യൂട്ടിലൂടെ പ്രതിഷേധക്കാരന് കളത്തിലിറങ്ങി.
വീണ്ടുവിചാരമില്ലാത്ത, ഇത്രയും അപകടം നിറഞ്ഞ പ്രവൃത്തിക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നു യുവേഫ വ്യക്തമാക്കി. ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷനും പ്രതിഷേധക്കാരെ തള്ളി രംഗത്തെത്തി. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പോലീസ് നടപടികള്‍ സ്വീകരിക്കുമെന്നും ഫെഡറേഷന് വ്യക്തമാക്കി. സാഹചര്യം ഇതിലും മോശമായിരുന്നെങ്കില്‍ മത്സരംതന്നെ ഉപേക്ഷിക്കേണ്ടി വരുമായിരുന്നെന്നും ഫെഡറേഷന് ചൂണ്ടിക്കാട്ടി.
മഞ്ഞ പാരഷ്യൂട്ടില്‍ ‘കിക്ക് ഔട്ട് ഓയില്‍’, ‘ഗ്രീന്‍പീസ്’ എന്നീ വാക്കുകള്‍ പതിച്ചിട്ടുണ്ട്. മത്സരം ഒപ്പിയെടുക്കുന്ന ഓവര്‍ഹെഡ് കാമറ ഘടിപ്പിച്ചിരിക്കുന്ന കേബിളുകളില്‍ കുരുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് പാരഷ്യൂട്ട് താഴേക്കുവീഴുകയായിരുന്നു. ഫ്രാന്‍സ് പരിശീലകന് ദിദിയെ ദെഷാംപ്സിന്റെ ദേഹത്തേക്ക് അവശിഷ്ടങ്ങള്‍ വീഴാതിരുന്നതു തലനാരിഴയ്ക്കാണ്.
ഈ അശ്രദ്ധമായ പ്രവൃത്തിയില്‍ പ്രതിഷേധക്കാരനും രണ്ടു കാണികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരം തുടങ്ങുന്നതിനു മുമ്പായതിനാല്‍ കളിക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കളത്തിലിറങ്ങിയ പ്രതിഷേധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കി. എന്നാല്‍ പോലീസിന്റെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടു. പ്രതിഷേധക്കാരനെതിരേ പല കുറ്റങ്ങളും ചുമത്തിയതായി മ്യൂണിക് പോലീസ് അറിയിച്ചു. വലിയൊരു ജനക്കൂട്ടമുള്ള ഒരു സ്ഥലത്ത് ഇത്തരത്തിലുള്ള അശ്രദ്ധമായ പ്രവൃത്തി അംഗീകരിക്കാനാവില്ല; ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇതിനെതിരേ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നു യുവേഫ പ്രസ്താവനയില്‍ അറിയിച്ചു.
ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗണെതിരേയാണ് പ്രതിഷേധമെന്ന് ഗ്രീന്‍പീസ് സംഘടന ട്വിറ്ററിലൂടെ അറിയിച്ചു. യൂറോ കപ്പിന്റെ പ്രധാന സ്പോണ്സര്മാരില് ഒരാളാണു ഫോക്സ് വാഗൺ.
സംഭവത്തെ തുടര്‍ന്ന് ഗ്രീന്‍പീസ് ജര്‍മനി ട്വീറ്ററിലൂടെ ക്ഷമാപണം അറിയിച്ചു. യൂറോ 2020ന്റെ സുഗമമായ നടത്തിപ്പിന് യുവേഫയും അതിന്റെ പങ്കാളികളും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്, കാര്‍ബണ്‍ പുറംതള്ളൽ അവസാനിപ്പിക്കുന്ന തിനുവേണ്ട നിരവധി സംരംഭങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. യുവേഫ പറഞ്ഞു.
പ്രതിഷേധം ഒരിക്കലും മത്സരം തടസപ്പെടുത്താനോ ആളുകളെ വേദനിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല -ഗ്രീന്‍പീസ് ജര്‍മനി ട്വിറ്ററില്‍ കുറിച്ചു. പരിക്കുകള്‍ അത്ര ഗുരുതരമല്ലെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നും പ്രതീക്ഷിക്കുന്നതായി സംഘടന പറഞ്ഞു. ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനങ്ങള്‍ സാമാധാനപരവും അഹിംസാത്മകവുമാണെന്നു നിര്‍ഭാഗ്യവശാല്‍ ഈ പ്രതിഷേധം വിചാരിച്ചതുപോലെ നടന്നില്ലെന്നും സംഘടന പറഞ്ഞു.
ജോസ് കുമ്പിളുവേലില്‍
‘കിക്ക് ഔട്ട് ഓയില്‍’ പ്രതിഷേധവുമായി ഗ്രീന്‍പീസ്
01:17 AM Jun 17, 2021 | Deepika.com