സെന്റ് പീറ്റേഴ്സ് ബർഗ് (റഷ്യ): യൂറോ കപ്പ് ഫുട്ബോളിൽ റഷ്യക്കെതിരായ മത്സരത്തിന്റെ 10-ാം മിനിറ്റിൽ ബെൽജിയം സൂപ്പർ താരം റൊമേലു ലുകാക്കു വലകുലുക്കി. ആഘോഷ പ്രകടനങ്ങൾക്കു നിൽക്കാതെ ലുകാക്കു നേരെ എത്തിയത് കാമറമാന്റെ അടുത്തേക്ക്. കാമറയ്ക്കു മുന്നിലെത്തിയ ലുകാക്കു പറഞ്ഞത് രണ്ട് വാക്കുകൾ, ക്രിസ്... ക്രിസ്... ഐ ലൗ യു, ദിസ് ഈസ് ഫോർ യു...
ഗ്രൂപ്പ് ബിയിൽ ബെൽജിയം x റഷ്യ പോരാട്ടത്തിനു മുന്പ് നടന്ന ഡെന്മാർക്ക് x ഫിൻലൻഡ് മത്സരത്തിനിടെ ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണ് കുഴഞ്ഞു വീണിരുന്നു. എറിക്സണിനായായിരുന്നു തന്റെ ഗോൾ ലുകാക്കു സമർപ്പിച്ചത്. ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാന്റെ താരങ്ങളാണ് ലുകാക്കുവും എറിക്സണും.
ശരിക്കും ഞെട്ടിപ്പോയി (എറിക്സണ് കുഴഞ്ഞു വീണത്). ഞാൻ എന്റെ കുടുംബത്തിനൊപ്പം ചെലവിട്ടതിനേക്കാൾ കൂടുതൽ സമയം ചെലവഴിച്ചത് ക്രിസിനൊപ്പമാണ്- മത്സരത്തിനു മുന്പ് ലുകാക്കു പറഞ്ഞു. 2009-10 സീസണിനുശേഷം ഇന്റർ മിലാൻ ആദ്യമായി സീരി എ കിരീടം (2020-21 സീസണിൽ) നേടിയതിൽ നിർണായക പങ്കുവഹിച്ചത് എറിക്സണും ലുകാക്കുവുമായിരുന്നു.
ലുകാക്കു ഡബിൾ
ലുകാക്കുവിന്റെ ഇരട്ട ഗോൾ (10’, 88’) ബലത്തിൽ റഷ്യയെ 3-0നാണ് ബെൽജിയം തകർത്തത്. ലോക ഒന്നാം നന്പർ ടീമായ ബെൽജിയത്തിനായി ആദ്യ പകുതിയിൽ തോമസ് മ്യൂണിയറും (34’) ലക്ഷ്യംകണ്ടു. ലുകാക്കുവിന്റെ രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്തതും മ്യൂണിയർ ആയിരുന്നു. 27-ാം മിനിറ്റിൽ പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയായിരുന്നു മ്യൂണിയറിന്റെ മിന്നും പ്രകടനം.
മത്സരത്തിൽ ഒഫെൻസീവിലും ഡിഫെൻസീവിലും ഒന്നുപോലെ സാന്നിധ്യമറിയിച്ച ലുകാക്കുവായിരുന്നു കളത്തിലെ താരം. ബെൽജിയത്തിനായി 94 മത്സരങ്ങളിൽനിന്ന് ലുകാക്കു 62 ഗോൾ തികച്ചു. അവസാനത്തെ 15 മത്സരങ്ങളിൽ 20 ഗോളാണ് ഇരുപത്തെട്ടുകാരനായ ഈ സൂപ്പർ സ്ട്രൈക്കർ നേടിയതെന്നതും ശ്രദ്ധേയം.
മ്യൂണിയർ
റഷ്യക്കെതിരേ 27-ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി മൈതാനത്തെത്തിയ പ്രതിരോധ താരമായ തോമസ് മ്യൂണിയർ 34-ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ അത് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. യൂറോ ചരിത്രത്തിൽ സബ്സ്റ്റിറ്റ്യൂട്ടായെത്തി ആദ്യ പകുതിയിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനാണ് മ്യൂണിയർ. യൂറോ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ ഏറ്റവും വലിയ വിജയത്തിനൊപ്പവും ബെൽജിയം എത്തി. 2016ൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരേയും ബെൽജിയം 3-0ന്റെ ജയം നേടിയിരുന്നു.
ക്രിസ്, ക്രിസ്! ഐ ലൗ യു...
12:40 AM Jun 14, 2021 | Deepika.com