കോപ്പൻഹേഗൻ: ക്രിസ്റ്റ്യൻ എറിക്സണ് അപ്രതീക്ഷിതമായി കളത്തിൽ കുഴഞ്ഞു വീണപ്പോൾ ഏറ്റവും ആദ്യം അദ്ദേഹത്തിന്റെ അടുത്തെത്തിയത് ഡെന്മാർക്ക് ക്യാപ്റ്റൻ സിമണ്‍ കയെർ ആയിരുന്നു. വൈദ്യസംഘം എത്തും മുന്‍പേ കൃത്രിമശ്വാസം നൽകി. ബോധം നഷ്ടപ്പെട്ട എറിക്സണിന്റെ നാവ് ഉള്ളിലേക്ക് വലിഞ്ഞ് ശ്വാസം നഷ്ടപ്പെടാതെ കാത്തതും കയെർ. ഡോക്ടർമാർ എത്തുന്പോഴേക്കും പ്രാഥമിക ചികിത്സയും നൽകി. എറിക്സണിന്റെ അവസ്ഥ മോശമാണെന്ന് മനസിലാക്കിയ കയെർ മെഡിക്കൽ സംഘത്തോട് സർവസന്നാഹവുമായി എത്താൻ ആവശ്യപ്പെട്ടു.
എറിക്സണിന് മെഡിക്കൽ സംഘം പിസിആറും ഇലക്ട്രിക് ഷോക്കുമെല്ലാം നൽകുന്പോൾ അവർക്ക് ചുറ്റും ഡെന്മാർക്ക് ടീം അംഗങ്ങളെ പുറംതിരിച്ചുനിർത്തി മറയുണ്ടാക്കിയതും കയെറും ഗോളി കാസ്പെർ സ്മീഷെലും ചേർന്ന്. മൈതാനത്തിനു ചുറ്റുമുള്ള ബാരിക്കേഡ് ചാടിക്കടന്ന് നുറുങ്ങിയ ഹൃദയത്തോടെ പാഞ്ഞെത്തിയ എറിക്സണിന്റെ ജീവിത പങ്കാളി സബ്റിന ക്വിസ്റ്റ് ജെൻസണിനെ ചേർത്തണച്ച് ആശ്വസിപ്പിച്ചതും കയെറും സ്മീഷെലുമായിരുന്നു. അതോടെ കയെറിനെ ജീവന്റെ മുഖമെന്ന് ഫുട്ബോൾ ലോകം വിശേഷിപ്പിച്ചു.
മൈതാനത്ത് കണ്ണീരോടെയും പ്രാർഥനയോടെയും എറിക്സണിനെ ശുശ്രൂഷിക്കുന്ന മെഡിക്കൽ സംഘത്തിനു ചുറ്റും പുറംതിരിഞ്ഞുനിന്ന ഡെന്മാർക്ക് ടീമിനെ ഹൃദയവേദനയോടെയാണ് ലോകം കണ്ടത്. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന 15,200 ഫുട്ബോൾ പ്രേമികൾ മൈതാനത്തെ സംഭവവികാസങ്ങൾക്ക് മൂകസാക്ഷ്യംവഹിച്ചു, ടെലിവിഷനിലും മറ്റും മത്സരം കാണുകയായിരുന്ന ദശലക്ഷക്കണത്തിന് ആളുകളും.
ഇറ്റാലിയൻ സീരി എയിൽ ക്രിസ്റ്റ്യൻ എറിക്സണിന്റെ ക്ലബ്ബായ ഇന്റർ മിലാന്റെ ചിരവൈരികളായ എസി മിലാന്റെ താരമാണ് കയെർ.
സിമണ്‍ കയെർ, ജീവന്റെ മുഖം...
12:40 AM Jun 14, 2021 | Deepika.com