കോപ്പൻഹേഗൻ: യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെതിരായ 1-0ന്റെ തോൽവിയെ ഡാനിഷ് പത്രം വിശേഷിപ്പിച്ചത് ഇങ്ങനെ: ഡെന്മാർക്ക് തോറ്റു, ജീവൻ ജയിച്ചു. അതെ, മത്സരത്തിന്റെ 42-ാം മിനിറ്റിൽ ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണ് കുഴഞ്ഞുവീണു.
ത്രോ ബോൾ സ്വീകരിക്കാൻ മുന്നോട്ടെത്തുന്നതിനിടെയായിരുന്നു സംഭവം. പിസിആറും ഇലക്ട്രിക് ഷോക്കും നൽകിയശേഷം എറിക്സണിനെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് യുവേഫ മത്സരം റദ്ദാക്കി. എന്നാൽ, മത്സരം പൂർത്തിയാക്കാൻ ഇരു ടീമുകളും സംയുക്തമായി ആവശ്യപ്പെട്ടതോടെ മൈതാനത്ത് വീണ്ടും പന്ത് ഉരുണ്ടു.
ആദ്യ പകുതിയിൽ ശേഷിച്ച മിനിറ്റുകളും ഇഞ്ചുറി ടൈമും പൂർത്തിയാക്കിയശേഷം അഞ്ച് മിനിറ്റത്തെ ഇടവേള. തുടർന്ന് രണ്ടാം പകുതി ആരംഭിച്ചു. 59-ാം മിനിറ്റിൽ ജോയെൽ പൊഹ്ച്യാൻപെലൊയിലൂടെ ഫിൻലൻഡ് ലീഡ് നേടി. മിന്നും ഹെഡറിലൂടെ പൊഹ്ച്യാൻപെലൊ നേടിയ ആ ഗോളിന്റെ ബലത്തിൽ 1-0ന് ഫിൻലൻഡ് ജയിച്ചു. എറിക്സണ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗോൾ ആഘോഷിക്കാൻ ഫിൻലൻഡ് താരങ്ങൾ മുതിർന്നില്ല.
അതോടെ യൂറോ ചരിത്രത്തിൽ ഫിൻലൻഡിന്റെ ആദ്യ ഗോളും ആദ്യ ജയവും ആഘോഷങ്ങളില്ലാത്തതായി. ഫിൻലൻഡിന്റെ ജയത്തിനേക്കാൾ എറിക്സണിന്റെ സ്മരണ ജ്വലിക്കുന്ന മത്സരമായിരുന്നു എന്നതാണ് വാസ്തവം. ഒരു സുപ്രധാന ചാന്പ്യൻഷിപ്പിൽ ഫിൻലൻഡ് എത്തുന്നത് ഇതാദ്യമാണ്. മത്സരം പുനരാരംഭിച്ചതിനെ ഡെന്മാർക്ക് മുൻതാരം പീറ്റർ സ്മീഷെൽ നിശിതമായി വിമർശിച്ചു.
ഡെന്മാർക്ക് തോറ്റു, ജീവൻ ജയിച്ചു
12:40 AM Jun 14, 2021 | Deepika.com