ബ്രസീലിയ/സെവിയ്യ: ഫുട്ബോൾ ലോകത്തിലെ രണ്ട് ഗ്ലാമർ ടീമുകൾ ഇന്ന് കളത്തിൽ. യൂറോപ്യൻ ശക്തികളായ സ്പെയിനും ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയും ഇന്ന് പോരാട്ടത്തിനിറങ്ങും.
യുവേഫ യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്പെയിൻ സ്വീഡനുമായി കൊന്പുകോർക്കും. കോവിഡ് ബാധിച്ച് ക്യാപ്റ്റൻ സെർജിയൊ ബുസ്ക്വെറ്റ്സ് അടക്കം ഇല്ലാതെയാണ് സ്പെയിൻ എത്തുന്നത്. അണ്ടർ 21 താരങ്ങളെ നിറച്ചായിരുന്നു സ്പെയിൻ അവസാന സന്നാഹ മത്സരത്തിനിറങ്ങിയതെന്നതും ശ്രദ്ധേയം. രാത്രി 12.30നാണ് മത്സരം ആരംഭിക്കുക.
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ പോളണ്ടും സ്ലോവാക്യയും ഏറ്റുമുട്ടും. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിലാണ് പോളണ്ട് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ഇന്ന് നടക്കുന്ന ആദ്യ മത്സരം സ്കോട്ലൻഡും ചെക് റിപ്പബ്ലിക്കും തമ്മിലാണ്. ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് ആരംഭിക്കും.
സൂപ്പർ താരം ലയണൽ മെസി നയിക്കുന്ന അർജന്റീന കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ചിലിക്കെതിരേയാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 2.30നാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം. 2015, 2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടത് മെസിക്കും സംഘത്തിന് താങ്ങാവുന്നതിലും അപ്പുറമായിരന്നു. ഏറ്റവും അവസാനം ഇരു ടീമുകളും മുഖാമുഖം ഇറങ്ങിയത് ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ്. ഈ മാസം ആദ്യ ആഴ്ച നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും 1-1 സമനിലയിൽ പിരിഞ്ഞു.
കോപ്പ അമേരിക്കയിലെ മറ്റൊരു പോരാട്ടത്തിൽ പരാഗ്വെയും ബൊളീവിയയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് മത്സരം ആരംഭിക്കുക.
കോപ്പയിൽ അർജന്റീന, യൂറോയിൽ സ്പെയിൻ
12:40 AM Jun 14, 2021 | Deepika.com