പാരീസ്: റോളാണ്ട് ഗാരോസിലെ കളിമണ്കോർട്ടിൽ എവറസ്റ്റായി കരുതപ്പെട്ടിരുന്ന റാഫേൽ നദാലിനെ കീഴടക്കി സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ.നീണ്ട 16 വർഷത്തിനിടെ 108 മത്സരങ്ങൾ റോളാണ്ട് ഗാരോസിൽ കളിച്ചതിൽ മൂന്നാമത്തെ മാത്രം തോൽവിയാണു റാഫയ്ക്കു നേരിടേണ്ടിവന്നത്.
ഫൈനലിനെ വെല്ലുന്ന വീറും വാശിയും തീപാറിച്ച സെമി പോരാട്ടത്തിന്റെ ആദ്യ സെറ്റിൽ അടിപതറിയ ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തിരിച്ചുവരവ്. നാല് മണിക്കൂർ 11 മിനിറ്റ് നീണ്ട അതുല്യമായ പോരാട്ടത്തിനൊടുവിൽ 3-6, 6-3. 7-6 (7-4), 6-2നായിരുന്നു ലോക ഒന്നാം നന്പർ താരത്തിന്റെ ജയം. ഫ്രഞ്ച് ഓപ്പണ്‍ 13 തവണ സ്വന്തമാക്കിയ നദാലിനെ റോളാണ്ട് ഗാരോസിൽ രണ്ടു തവണ തോൽപ്പിക്കുന്ന ആദ്യ താരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി.
ഓരോ തവണ നദാലിനെതിരേ കോർട്ടിലിറങ്ങുന്പോഴും ജയിക്കുക എന്നത് ഒരു എവറസ്റ്റ് കീഴടക്കുന്നതിനു തുല്യമാണെന്ന ചിന്തയുണ്ടാകും. ഫ്രഞ്ച് ഓപ്പണിലെ എന്റെ ഏറ്റവും മികച്ച ജയങ്ങളിൽ ഒന്നാണിത്- മത്സരശേഷം ജോക്കോവിച്ച് പറഞ്ഞു.
ഫൈനലിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് ആണു ജോക്കോവിച്ചിന്റെ എതിരാളി. ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 6.30നാണ് കിരീട പോരാട്ടം.
‘എവറസ്റ്റ് ’ കീഴടക്കി ജോക്കോ
12:58 AM Jun 13, 2021 | Deepika.com