യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഇറ്റലിയിലെ ഒളിന്പിയ സ്റ്റേഡിയത്തിൽ വർണാഭമായ ചടങ്ങുകളോടെയാണു മിഴി തുറന്നത്.
കോവിഡിനെത്തുടർന്ന് ഒരു വർഷം വൈകിയെങ്കിലും കളിയും സന്തോഷവും സംസ്കാരവും സാഹോദര്യവും ഒത്തിണങ്ങിയ വിസ്മയത്തിന്റെ പൊരുൾ ചുരുളഴിഞ്ഞപ്പോൾ ലോക നിശ്വാസത്തിന്റെ ഊഷ്മളത ഹീലിയം നിറച്ച ബലൂണുകളായി സ്റ്റേഡിയത്തിൽ തത്തിക്കളിച്ചു. ടെനോർ ബോസെല്ലിയുടെ ക്ലാസിക് ശബ്ദസൗകുമാര്യം, ദിഎഡ്ജ്, മാർട്ടിൻ ഗാരിക്സ് എന്നിവർ ആലപിച്ച ഒൗദ്യോഗിക ഗാനം (വി ആർ ദ പീപ്പിൾ) എന്നിവയും മുന്‍പത്തെ വെടിക്കെട്ടുകളിൽനിന്നു വ്യത്യസ്തമായി പുകയുന്ന സ്റ്റേഡിയം ഡിജിറ്റലായി നീലയും വെള്ളയും ഒക്കെയായി രൂപാന്തരപ്പെട്ടതും കാഴ്ചയുടെ മറ്റൊരു പൂരമായി.
ഇറ്റലിയുടെ മുൻ ദേശീയ താരവും 2006 ലോക ചാന്പ്യന്മാരായ എഎസ് റോമയുടെ ഇതിഹാസവുമായ ഫ്രാൻസെസ്കോ ടോട്ടി കാണികളെ അഭിവാദ്യം ചെയ്തു. ഉദ്ഘാടനച്ചടങ്ങിനൊടുവിൽ മത്സരത്തിനുള്ള പന്ത് വിദൂര നിയന്ത്രിത കാറിൽ മൈതാനത്തേക്ക് എത്തിയതും വ്യത്യസ്തമായി.
ജോസ് കുന്പിളുവേലിൽ
യൂറോയുടെ സ്പന്ദനത്തിൽ വിവാ ഇറ്റാലിയ
12:58 AM Jun 13, 2021 | Deepika.com