അസുൻസിയോണ്‍ (പരാഗ്വെ): ഖത്തർ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നൂറ് ശതമാനം വിജയവുമായി ബ്രസീൽ. യോഗ്യതാ റൗണ്ടിൽ തുടർച്ചയായ ആറാം മത്സരത്തിലും കാനറികൾ ജയം കൊത്തിപ്പറന്നു.
പരാഗ്വെയ്ക്കെതിരായ എവേ പോരാട്ടത്തിൽ ബ്രസീൽ 2-0നു ജയം സ്വന്തമാക്കി. നെയ്മർ (4’), ലൂകാസ് പക്വേറ്റ (90+3’) എന്നിവരായിരുന്നു മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്. ഗബ്രിയേൽ ജീസസിന്റെ അസിസ്റ്റിലായിരുന്നു നെയ്മറിന്റെ ഗോൾ. പക്വേറ്റയുടെ ഗോളിനു വഴി തെളിച്ചത് നെയ്മറായിരുന്നു.
അതേസമയം, 10 മിനിറ്റിനുള്ളിൽ രണ്ട് ഗോൾ നേടിയശേഷം ഇഞ്ചുറി ടൈം ഗോളിലൂടെ അർജന്റീന എവേ പോരാട്ടത്തിൽ 2-2ന് കൊളംബിയയോട് സമനില വഴങ്ങി. ക്രിസ്റ്റ്യൻ റൊമേറൊ (3’), ലിയാൻഡ്രൊ പരേഡെസ് (8’) എന്നിവരായിരുന്നു അർജന്റീനയെ മുന്നിലെത്തിച്ചത്. എന്നാൽ, ലൂയിസ് മുറീൽ (51 പെനൽറ്റി), മിഗ്വെൽ ബോർഹ (90+4’) എന്നിവരുടെ ഗോളിൽ അർജന്റീനയ്ക്ക് പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു.
മറ്റു മത്സരങ്ങളിൽ പെറു 2-0ന് ഇക്വഡോറിനെ പരാജയപ്പെടുത്തിയപ്പോൾ ഉറുഗ്വെയും വെനസ്വേലയും 0-0നും ചിലിയും ബൊളീവിയയും 1-1നും സമനിലയിൽ പിരിഞ്ഞു.
ബ്രസീൽ 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. അർജന്റീന (12), ഇക്വഡോർ (9), ഉറുഗ്വെ (8), കൊളംബിയ (8) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഖത്തർ ലോകകപ്പ് ; നൂറ് ശതമാനം വിജയവുമായി ബ്രസീൽ
11:49 PM Jun 09, 2021 | Deepika.com