പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍നിന്നു സ്വിസ് ഇതിഹാസം റോജർ ഫെഡറർ പിന്മാറി. ശനിയാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തിനു പിന്നാലെ ടൂർണമെന്റിൽനിന്നു പിന്മാറുന്ന കാര്യം താരം സൂചിപ്പിച്ചിരുന്നു. വലത് കാല്‍മുട്ടിനു കഴിഞ്ഞ വര്‍ഷം ഫെഡറര്‍ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനായിരുന്നു.
ടൂര്‍ണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാന്‍ കാല്‍മുട്ടിനു കഴിയുന്നില്ലെങ്കില്‍ പിന്മാറുമെന്നാണു താരം പറഞ്ഞത്. മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്ഫെയ്ക്കെതിരായ ഫെഡററുടെ നാലു സെറ്റ് നീണ്ട മത്സരം മൂന്ന് മണിക്കൂറും 35 മിനിറ്റുമാണു നീണ്ടത്. 7-6(7-5), 6-7 (3-7), 7-6 (7-4), 7-5 എന്ന സ്കോറിന് ഫെഡറര്‍ മത്സരം ജയിക്കുകയും ചെയ്തു. 68-ാം തവണയാണ് ഫെഡറര്‍ ഒരു ഗ്രാന്സ്ലാം ടൂര്‍ണമെന്റിന്റെ അവസാന 16ല്‍ ഇടംപിടിക്കുന്നത്. ഇന്ന് നടക്കേണ്ട പ്രീക്വാര്‍ട്ടറില്‍ മാത്യോ ബെറെട്ടിനിയാണു ഫെഡററുടെ എതിരാളി. ഫെഡറർ പിന്മാറിയതോടെ ബെറെട്ടിനിക്ക് ക്വാർട്ടറിലേക്കു വാക്കോവർ ലഭിക്കും.
വലത് കാല്‍മുട്ടിനു രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇത്. മുട്ടിനു നടത്തിയ ഇരട്ട ശസ്ത്രക്രിയയ്ക്കുശേഷം ഫെഡററുടെ ആറാമത്തെ മത്സരമായിരുന്നു. 2020 ജനുവരിയിലെ ഓസ്ട്രേലിയന്‍ ഓപ്പണിനുശേഷം ഫെഡറര്‍ ഇറങ്ങിയ മൂന്നാമത്തെ ടൂര്‍ണമെന്റാണ് ഫ്രഞ്ച് ഓപ്പണ്‍.
ഈ വര്‍ഷം വിംബിള്ഡണിനാണു താന്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്നു ഫെഡറര്‍ നേരത്തെ പറഞ്ഞിരുന്നു. ഒമ്പതാം വിംബിള്ഡണാണു ടെന്നീസ് ഇതിഹാസം ലക്ഷ്യമിടുന്നത്. ജൂണ്‍ 28ന് വിംബിള്‍ഡണിനു തുടക്കമാകും. ഇതിനു മുന്നോടിയായി 14ന് ആരംഭിക്കുന്ന ഹാലെ ടൂര്‍ണമെന്റില്‍ സ്വിസ് താരം പങ്കെടുക്കുന്നുണ്ട്.
“കളി തുടരണമോ വേണ്ടയോ എന്ന് എനിക്കു തീരുമാനിക്കേണ്ടതുണ്ട്. കാല്‍മുട്ടിനു കൂടുതല്‍ സമ്മര്‍ദം കൊടുക്കുന്നത് വെല്ലുവിളിയാവുമോ? വിശ്രമം എടുക്കേണ്ട സമയമാണോ എന്നെല്ലാം അറിയണം. ഓരോ മത്സരത്തിനു ശേഷവും ഞാന്‍ കാല്‍മുട്ടിന്റെ അവസ്ഥ വിലയിരുത്തണം. ഓരോ ദിവസവും ഞാന്‍ ഉറക്കം ഉണരുന്നത് എന്റെ കാല്‍മുട്ടിന്റെ അവസ്ഥ എങ്ങനെയുണ്ടെന്നു നോക്കിയാണ്.’’ ഫെഡറര്‍ പറഞ്ഞു.
2015ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണു ഫെഡറര്‍ റോളണ്ട് ഗാരോസില്‍ മത്സരിക്കുന്നത്. ഓഗസ്റ്റ് എട്ടിനു താരത്തിന് 40 വയസ് തികയും.
ഫെഡറര്‍ പിന്മാറി
01:00 AM Jun 07, 2021 | Deepika.com