യൂറോകപ്പിന്റെ ആരവം ഉയരാന്‍ ഇനി നാലുനാള്‍ ശേഷിക്കേ ആരാവും കപ്പില്‍ മുത്തമിടുകയെന്ന ചോദ്യം പരക്കെ ഉയര്‍ന്നു തുടങ്ങി. ഓരോ ദേശീയ ടീം പരിശീലകരിൽ ആരുടെ തന്ത്രമാവും ടീമിനെ ജേതാക്കളാക്കുകയെന്നറിയാൻ ലോകം കാതുകൂര്‍പ്പിക്കുകയാണ്.
യൂറോ 2020: ടീം മാനേജര്മാര്ഓസ്ട്രിയ: ഓസ്ട്രിയന്‍ ലീഗില്‍ കോച്ചിംഗില്‍ കാര്യമായ പരിചയമുള്ള ജര്‍മന്‍ മാനേജര്‍ ഫ്രാങ്കോ ഫോഡ എന്ന 55കാരന് 2017 ഒക്ടോബര്‍ മുതല്‍ ഓസ്ട്രിയന്‍ ദേശീയ ടീമിന്റെ മാനേജരാണ്. ഇതുവരെ യൂറോകപ്പില്‍ മുത്തമിടാത്ത ടീമിനെ ഇത്തവണ ലക്ഷ്യത്തിലെത്തിക്കുകയാണ് മുന്‍ ജര്‍മന്‍ ദേശീയ കളിക്കാരന്‍കൂടിയായ ഫോഡയുടെ സ്വപ്നം.
ബെല്‍ജിയം: ബെല്‍ജിയം ദേശീയ ടീമിന്റെ പരിശീലകനായി സ്പാനിഷ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് ഒപ്പുവച്ചത് അഞ്ച് വര്‍ഷം മുമ്പാണ്. മാര്‍ക്ക് വില്മോട്ടിന് ശേഷം ഈ സ്ഥാനം ഏറ്റെടുത്തതുവഴി ബെല്‍ജിയത്തിന്റെ ഗതിവിഗതി ആകെ മാറിയിരിക്കുകയാണ്. 2018 ലെ റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ഇതിനുദാഹരണമാണ്. യൂറോകപ്പില്‍ വീണ്ടുമൊരു കൊടുങ്കാറ്റായി മാറാന്‍ കാത്തിരിക്കുകയാണ് മാര്‍ട്ടിനെസ് ടീം.
ക്രൊയേഷ്യ: സ്ലാറ്റ്കോ ഡാലിച്ച് ക്രൊയേഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി എത്തിയതു മുതല്‍ ടീമിന്റെ ചാരുത ആകെ മാറിയിരിക്കുകയാണ്. 2018 ലെ ലോകകപ്പിൽ ടീമിനെ ടൂർണമെന്റിലെ അവസാന മത്സരത്തിലേക്ക് നയിച്ചു. ചരിത്രത്തിൽ ആദ്യമായി ക്രൊയേഷ്യ ഫൈനലിൽ കളിച്ചു. ഫൈനലിൽ ഫ്രാന്‍സിനോട് പരാജയപ്പെട്ടെങ്കിലും ക്രൊയേഷ്യ പുതിയ ചരിത്രം കുറിച്ചു.
ചെക്ക് റിപ്പബ്ലിക്: ജറോസ്ലാവ് സില്ലാവി 2018 സെപ്റ്റംബറില്‍ അദ്ദേഹം ചെക്ക് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി, കരേല് ജറോളമിന് പകരക്കാരനായി. യൂറോകപ്പില്‍ 1996 ലാണ് ആദ്യം മാറ്റുരയ്ക്കുന്നത്.
ഡെന്മാര്ക്ക് : ഡാനിഷ് ദേശീയ ഫുട്ബോള്‍ ടീമിന്റെ മാനേജരായി കാസ്പര്‍ ഹുല്മണ്ടിനെ നിയമിച്ചത് പുതിയ നേട്ടത്തിനുതന്നെ. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ നിന്ന് സ്പോര്‍ട്സില്‍ ബിരുധം നേടിയിട്ടുള്ള ഹുല്‍മണ്ടിന്റെ കീഴില്‍ ഇത്തവണ കപ്പടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇംഗ്ലണ്ട്: ഗാരെത്ത് സൗത്ത്ഗേറ്റ് 2016ല്‍ ഇംഗ്ലണ്ട് ദേശീയ ടീം മാനേജരാകുന്നതിനുമുമ്പ് 2013 മുതല്‍ 2016 വരെ ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിനെ നിയന്ത്രിച്ചിരുന്നു. പരിശീലകനായുള്ള ആദ്യ ടൂർണമെന്റിൽ (2018 ഫിഫ ലോകകപ്പ്) ടീമിനെ സെമി ഫൈനലിലെത്തുകയും ചെയ്തു. 10 തവണ യൂറോകപ്പില്‍ സാന്നിധ്യമുള്ള ഇംഗ്ലണ്ട് ഇത്തവണ് ചാമ്പ്യന്‍ പദവിതന്നെയാണ് ലക്ഷ്യമിടുന്നത്.
ഫിന്‍ലാന്‍ഡ്: മര്‍ക്ക് കനേര്വയെ ഫിന്നിഷ് ദേശീയ ടീമിന്റെ മാനേജരായി 2016ല്‍ നിയമിച്ചു. 2019 നവംബറില്‍ ടീമിനു യൂറോ 2020 യോഗ്യത നേടിക്കൊടുത്തു. യൂറോകപ്പിലെ കന്നിപ്രവേശം ചാമ്പ്യന്പദവിയായി പുതിയ കീഴ്വഴക്കമാക്കി മാറ്റുമോ എന്നു കാത്തിരിക്കാം.
ഫ്രാന്‍സ്: ദിദിയെ ദെഷാംപ്സ് ഒന്‍പത് വര്‍ഷം മുമ്പ് ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായി എത്തി. യൂറോ 2016 ന്റെ ഫൈനലില്‍ ടീമിനെ എത്തിച്ചതിനു പിന്നാലെ 2018ല്‍ ഫ്രാന്‍സിനെ ലോക ചാമ്പ്യന്മാരുമാക്കി. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിന്റെ വിജയത്തിനുശേഷം, കളിക്കാരനെന്ന നിലയിലും മാനേജരെന്ന നിലയിലും ലോകകപ്പ് നേടുന്ന മൂന്നാമത്തെ വ്യക്തിയായി ദെഷാംപ്സ് മാറിയതും ഒരു ചരിത്രനിയോഗം.
ജര്‍മനി : 2014 ലെ ബ്രസീലില്‍ നടന്ന ഫിഫ ലോകകപ്പിലും റഷ്യയില്‍ നടന്ന 2017 ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലും ജര്‍മനിയെ കിരീടത്തിലേക്കു നയിച്ച പരിശീലകനാണ് ജോവാക്വിം ലോ. ഇത്തവണത്തെ യൂറോകപ്പിനു ശേഷം സ്ഥാനമൊഴിയുമെന്ന് 2021 മാര്‍ച്ചില്‍ ലോ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ പടിയിറങ്ങും മുമ്പ് ചാമ്പ്യന്‍ പദവി നേടിക്കൊടുത്ത് തലയുയര്‍ത്തി മടങ്ങാനാണ് ലോ ലക്ഷ്യമിടുന്നത്.
ഇറ്റലി: റോബര്‍ട്ടോ മാന്‍സിനി എന്ന ഇറ്റലിക്കാരന് തന്നെ 2018 മേയ് മുതല്‍ ഇറ്റലിയുടെ ദേശീയ ടീമിന്റെ മാനേജരായി. മാന്‍സിനി എത്തിയശേഷം ഇറ്റാലിയന്‍ ടീമിന് അടിമുടി മാറ്റമാണ്. ഇറ്റലിയുടെ മുഖമുദ്രയായ പ്രതിരോധത്തിനൊപ്പം ആക്രമണവും ശക്തമായിരിക്കുകയാണ്. യൂറോ യോഗ്യതയില്‍ പത്ത് മത്സരവും ജയിച്ചാണ് മാന്‍സിനിയുടെ ടീം യൂറോ കപ്പിനു യോഗ്യത നേടിയത്. 2018 ലോകകപ്പില്‍ യോഗ്യത നേടാതെ പോയതിന്റെ വേദന യൂറോ കപ്പ് നേട്ടത്തോടെ മാറ്റുമെന്ന പ്രതീക്ഷയിലാണ് ഇറ്റലി ഇറങ്ങുന്നത്.
ഹംഗറി : ഇറ്റലിക്കാരനായ മാര്‍ക്കോ റോസിയെ പുതിയ മാനേജരായി 2018 ജൂണില്‍ ഹംഗേറിയന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രഖ്യാപിച്ചിരുന്നു. ബെല്‍ജിയംകാരന്‍ ജോര്‍ജ്് ലീക്കന്സിന്റെ പകരക്കാരനായി എത്തിയപ്പോള്‍ ഹംഗേറിയന്‍ സ്ക്വാഡിന്റെ ബെഞ്ചില്‍ പുതിയ വിപ്ളവം സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. യൂറോകപ്പിന്റെ ചരിത്രത്തില്‍ 1964 ല്‍ മൂന്നാം സ്ഥാനക്കാരായിട്ടുണ്ട്.
പോര്‍ച്ചുഗല്‍: 2014ല്‍ പോര്‍ച്ചുഗീസ് ദേശീയ ടീം പരിശീലകനായി ചുമതലയേറ്റ ഫെര്‍ണാണ്ടോ സാന്റോസിന്റെ കീഴില്‍ കിരീടം നിലനിര്‍ത്താനാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. സാന്റോസിന്റെ കീഴില്‍ രണ്ടു കിരീടങ്ങളാണ് (2016 യൂറോ കപ്പ,് 2018-19 യുവേഫ നേഷന്‍സ് ലീഗ്) പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. പോര്‍ച്ചുഗല്‍ ടീം ഏറ്റവും കൂടുതല്‍ ശക്തിപ്പെട്ടതും സാന്റോസിന്റെ കീഴിലാണ്.
സ്പെയിന്: ലൂയിസ് എന്‍ റിക്കെയുടെ കീഴില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് സ്പെയിന് എത്തുന്നത്. ക്ലബ് കരിയറില്‍ ബാഴ്സലോണയുടെ പരിശീലകനായി എന്‍ റികെ പ്രധാന കിരീടങ്ങളെല്ലാം സ്വന്തമാക്കി. ഈ മികവാണ് സ്പാനിഷ് ടീം എന്‍ റികെയില്നിന്നു പ്രതീക്ഷിക്കുന്നത്.
റഷ്യ: സ്റ്റാനിസ്ലാവ് ചെര്‍ചെസോവ് റഷ്യന്‍ ഫുട്ബോള്‍ മാനേജരുടെ കീഴില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകാനാണ് റഷ്യ എത്തുന്നത്.
സ്കോട്ലന്ഡ്: 2019 മുതല്‍ സ്കോട്ലന്ഡിന്റെ മുഖ്യപരിശീലകനാണ് സ്റ്റീവ് ക്ലാര്‍ക്ക് എന്ന സ്കോട്ലന്ഡുകാരന്.
സ്ലൊവാക്യ: 2018 മുതല്‍ സ്റ്റെഫാന്‍ ടാര്കോവിക് സ്ലെവാക്യ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാണ്.
നോര്‍ത്ത് മാസിഡോണിയ: 2015 ഒക്ടോബര്‍ ഇഗോര്‍ ഏഞ്ചലോവ്സ്കി മാസിഡോണിയ ദേശീയ ടീമിന്റെ പുതിയ മാനേജരായി. കന്നിയങ്കത്തിന്റെ പ്രസരിപ്പില്‍ പുതുഗാഥയില് രാജ്യത്തിന്റെ പതാക പറപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാസിഡോണിയക്കാര്‍.
നെതര്‍ലന്‍ഡ്്സ്: ഫ്രാങ്ക് ഡി ബോയര്‍ എന്ന നെതര്‍ലന്‍ഡുകാരന്‍ ഡച്ച് ഫുട്ബോള്‍ ദേശീയ ടീമിന്റെ ഇപ്പോഴത്തെ പ്രധാന പരിശീലകനാണ്. 1988നുശേഷം യൂറോയില്‍ മുത്തമിടാനാണ് ഓറഞ്ചുപട ലക്ഷ്യമിടുന്നത്.
സ്വീഡന്: സ്വീഡന്റെ നിരാശാജനകമായ യൂറോ 2016 പ്രകടനത്തെത്തുടര്‍ന്ന്, ജെനെ ആന്ഡേഴ്സണ് സ്വീഡന് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു.
സ്വിറ്റ്സര്‍ലന്‍ഡ്: 2014ല്‍ സ്വിസ് ടീമിന്റെ പരിശീലകനായ വ്ളാഡിമിര്‍ പെറ്റ്കോവിക് ടീമിനെ യൂറോ 2016ലും 2018ലോകകപ്പിലും പ്രീക്വാര്‍ട്ടര്‍ വരെയെത്തിച്ചു.
തുര്‍ക്കി: തുര്‍ക്കിയുടെ പരിശീലകനായുള്ള രണ്ടാമൂഴം മികച്ചതാക്കാനാണ് സെനോള്‍ ഗ്രൂനെസ് ലക്ഷ്യമിടുന്നത്. 2002 ലെ ഫിഫ ലോകകപ്പില്‍ ഇദ്ദേഹത്തിന്റെ കീഴില്‍ തുര്‍ക്കി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
യുക്രെയ്ന്: യുക്രെയിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളിനുടമായ ആന്‍ഡ്രി ഷെവ്ചെങ്കോ 2016 മുതല്‍ യുക്രെയിന്റെ പരിശീലകനാണ്. ക്ലബ് തലത്തിലും പേരെടുത്ത താരമാണ് ഷെവ്ചെങ്കോ. ഡൈനാമോ കീവ്, മിലാന്, ചെല്‍സി എന്നിവിടങ്ങളില്‍ കളിച്ചിട്ടുണ്ട്.
വെയ്ൽസ് : റയാന് ഗിഗ്സിനെ 2018 ജനുവരിയില്‍ വെയില്‍സ് ദേശീയ ടീമിന്റെ മാനേജരായി നിയമിച്ചു.
പോളണ്ട്: മുന്‍ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം പോളോ സൂസയാണ് പോളണ്ട് ദേശീയ ടീമിനെ സജ്ജമാക്കുന്നത്.
ജോസ് കുന്പിളുവേലിൽ