ബുഡാപെസ്റ്റ്: ഒരു പ്രധാന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ത്രില്ലിലാണു ഹംഗറി. യൂറോ കപ്പ് ഫുട്ബോളിന്റെ മൂന്നു മത്സരങ്ങള്‍ക്കാണു ഹംഗേറിയന്‍ തലസ്ഥനനഗരം ബുഡാപെസ്റ്റ് വേദിയാകുന്നത്. ഇതില്‍ ഹംഗറിയുടെ രണ്ടു ഗ്രൂപ്പ് മത്സരങ്ങളും പുഷ്കാസ് അരീനയില്‍ നടക്കും.
കോവിഡ് നാലാം തരംഗഭീഷണി ഒരുക്കുന്ന ആശങ്കയ്ക്കിടയിലും സ്റ്റേഡിയം നിറയ്ക്കാനൊരുങ്ങുന്ന ഏക രാജ്യവും ഹംഗറിയാകും. മറ്റ് രാജ്യങ്ങള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടവരുടെ എണ്ണം ചുരുക്കുമ്പോള്‍ പുഷ്കാസ് അരീനയിലെ 68,000 സീറ്റും നിറയും.
ഗ്രൂപ്പ് എഫിലുള്ള ഹംഗറിയുടെ ആദ്യ മത്സരം 15ന് പുഷ്കാസ് അരീനയില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്ച്ചുഗലിനെതിരേയാണ്. 19ന് ഫ്രാന്‍സിനെയും ഇവിടെ നേരിടും. 23ന് ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ മത്സരത്തിനും 27ന് പ്രീക്വാര്‍ട്ടറിലെ അവസാന മത്സരത്തിനും പുഷ്കാസ് അരീന വേദിയാകും.
പുതിയതായി നിര്‍മിച്ച ഈ സ്റ്റേഡിയം 2019ല്‍ തുറന്നെങ്കിലും കോവിഡ് പിടിമുറുക്കിയതോടെ കാണികള്‍ കുറവായിരുന്നു.
ആവേശത്തില്‍ ആരാധകര്‍
ഫുട്ബോള്‍ ആവേശം തലയ്ക്കുപിടിച്ച ഹംഗറി ആരാധകര്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ട് യുവേഫയുടെ വെബ്സൈറ്റില്‍ വില്പനയ്ക്കു വച്ച ടിക്കറ്റ് മുഴുവന്‍ വാങ്ങിച്ചെടുത്തു. 1950കളും 1960കളും ഹംഗേറിയന്‍ ഫുട്ബോളിന്റെ സുവര്‍ണകാലഘട്ടമായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തില്‍ കീഴിലായിരുന്ന ആക്കാലത്ത് ആരാധകര്‍ക്കു ടീമുകള്‍ക്കൊപ്പം അവരെ പിന്തുണയ്ക്കാന്‍ എവിടെയും എത്താന്‍ സാധിച്ചിരുന്നില്ല. 1989ല്‍ കമ്യൂണിസ്റ്റ് ഭരണം വീണതോടെ അതിര്‍ത്തികള്‍ തുറന്നെങ്കിലും ഹംഗറിയുടെ ഫുട്ബോള്‍ ടീമിനു പ്രധാന ടൂര്‍ണമെന്റുകളില്‍ യോഗ്യത നേടാനായില്ല.
ഈ കാത്തിരിപ്പ്് 2016 യൂറോ കപ്പിലൂടെ അവസാനിച്ചു. 1986ലെ ലോകകപ്പിനുശേഷം ഹംഗറി യോഗ്യത നേടുന്ന പ്രധാന ടൂര്‍ണമെന്റായിരുന്നു ഫ്രാന്‍സില്‍ നടന്ന യൂറോകപ്പ്. ആ ടൂര്‍ണമെന്റിനായി പതിനായിരക്കണക്കിനു ഹംഗേറിയന്‍ ആരാധകരാണു ടീമിനെ പിന്തുടര്ന്നത്.
500 ദിവസങ്ങള്‍ക്കുശേഷം തങ്ങള്‍ ഗാലറിയില്‍ തിരിച്ചെത്തുമെന്നാണു ‘കര്‍പാത്യന്‍ ബ്രിഗേഡ്’ എന്നറിയപ്പെടുന്ന ഹംഗറി ഫുട്ബോള്‍ ടീമിന്റെ ആരാധക സംഘം പ്രസ്താവന ഇറക്കിയത്. കോവിഡിനെത്തുടര്‍ന്നു ഹംഗറിയിലെ മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു.
കോവിഡിനെതിരേയുള്ള വാക്സിന് സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ആരാധകര്‍ക്കു പുഷ്കാസ് അരീനയില്‍ പ്രവേശിക്കാമെന്നു ഹംഗേറിയന്‍ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. വിദേശത്തുനിന്നുള്ളവര്ക്കുപിസിആര് ടെസ്റ്റില്‍നിന്നുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയാകുമെന്നും ഫെഡറേഷന് അറിയിച്ചിട്ടുണ്ട്.
ഹംഗറിയില്‍ വാക്സിനേഷന് വിജയകരമായി പുരോഗമിക്കുകയാണ്. ചൈനീസ്, റഷ്യന്‍ വാക്സിനുകളാണ് ഹംഗറി ഉപയോഗിക്കുന്നത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ ജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചുകഴിഞ്ഞു. യൂറോപ്പിലെ സുരക്ഷിതത്വമുള്ള രാജ്യമെന്നാണ് പ്രധാനമന്ത്രി വിക്ടര്‍ ഒര്ബന് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഇഷ്ട കായിക വിനോദമാണു ഫുട്ബോള്‍.
എതിര്‍പ്പുകള്‍ നിരവധി
കോവിഡിന്റെ നാലാം തരംഗ ഭീഷണിയിലാണു ടൂര്‍ണമെന്റ് നടക്കുന്നത്. കൂടാതെ പുഷ്കാസ് സ്റ്റേഡിയത്തില്‍ മുഴുവന്‍ കാണികളെയും പ്രവേശിപ്പിക്കാനുള്ള നീക്കത്തെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിക്കുന്നുണ്ട്. മാര്‍ച്ചിലും ഏപ്രിലിലും ലോകത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ഉണ്ടായ രാജ്യങ്ങളിലൊന്നായിരുന്നു ഹംഗറി. ഇപ്പോള്‍ ഹംഗറിയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ പുഷ്കാസ് അരീന നിറയ്ക്കാനുള്ള ആരാധകരുടെ തീരുമാനത്തെ നിരുത്തരവാദമെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയിലെ ആരോഗ്യവിദഗ്ധ ഗബ്രിയേല ലാന്റോസ് പറഞ്ഞത്. യൂറോ 2020ന് ആതിഥേയരാകുന്ന മറ്റ് രാജ്യങ്ങളും നിശ്ചിത എണ്ണം കാണികളെ മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കൂ.
പുഷ്കാസ് അരീന പൂര്‍ണമായി തുറന്നുകൊടുക്കാനുള്ള തീരുമാനം കോവിഡിന്റെ നാലാം തരംഗത്തിനു കാരണമായേക്കാമെന്നും ഹംഗറി പൂര്‍ണമായും കോവിഡ് രോഗമുക്തി നേടിയിട്ടില്ലെന്നും ലാന്റോസ് പറഞ്ഞു.
നിറഞ്ഞ സ്റ്റേഡിയത്തില്‍ ആളകലം പാലിക്കാനാവില്ലെന്നും 68,000 പേരെ അപകടത്തിലാക്കുകയാണെന്നുമാണു ചില ഹംഗേ റിയൻ മാധ്യമങ്ങള്‍ പറഞ്ഞത്.
ആതിഥേയത്വം കൊഴുപ്പിക്കാന്‍ ഹംഗറി
12:42 AM Jun 06, 2021 | Deepika.com