എവിടെ നോക്കിയാലും കാന്റെയാണല്ലോ... ചാന്പ്യൻസ് ലീഗ് ഫൈനൽ കണ്ട മാഞ്ചസ്റ്റർ സിറ്റി ആരാധകർ ഒരുപക്ഷേ മനസിൽ ചിന്തിച്ചത് ഇതായിരിക്കാം. അല്ല, അതാണ് ശരി... എളിമയുടെ നിറകുടമായ കാന്റെ സർവവ്യാപിയായിരുന്നു. ആ അധ്വാനത്തിന്റെ ഫലമായി ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയതും മുപ്പതുകാരനായ ഫ്രഞ്ച് സെൻട്രൽ മിഡ്ഫീൽഡർ എൻഗോളെ കാന്റെ. പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരേയും സെമിയിൽ റയൽ മാഡ്രിഡിനെതിരായ രണ്ട് പാദത്തിലും മാൻ ഓഫ് ദ മാച്ച് കാന്റെയായിരുന്നു എന്നതും ശ്രദ്ധേയം.
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരങ്ങൾ നിറഞ്ഞ ആക്രമണ നിരയെ ഒറ്റയ്ക്കു വരിഞ്ഞുകെട്ടിയ കാന്റെ പോർട്ടോയിൽ തകർത്താടി. അതോടെ കൗണ്ടറുകളും ത്രൂ പാസും നടത്താനാകാതെ സിറ്റി താരങ്ങൾ വിഷമിച്ചു.
2014ൽ ഫ്രഞ്ച് ലീഗിൽ ശ്രദ്ധ നേടിയ കാന്റെ 2015ലാണ് ലെസ്റ്റർ സിറ്റിയിലൂടെ ഇംഗ്ലണ്ടിലെത്തുന്നത്. 2016ൽ ലെസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടി. 2017ൽ ചെൽസിക്കൊപ്പവും പ്രീമിയർ ലീഗ് കിരീടനേട്ടം. 2018ൽ ഫ്രാൻസിനൊപ്പം ഫിഫ ലോകകപ്പ്, അതേവർഷം ചെൽസിക്കൊപ്പം എഫ്എ കപ്പും. 2019ൽ ചെൽസിക്കൊപ്പം യുവേഫ യൂറോപ്പ ലീഗ് നേടിയ കാന്റെ ഇപ്പോഴിതാ ചാന്പ്യൻസ് ലീഗ് കിരീടത്തിലും മുത്തമിട്ടു. കാന്റെയുടെ കരിയറിലെ ആറാം കിരീടമാണിത്.
എവിടെയും എപ്പോഴും കാന്റെ...
12:08 AM May 31, 2021 | Deepika.com