മുംബൈ: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവച്ച 14-ാം സീസണ് ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റ് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നു ബിസിസിഐ. യുഎഇയിലായിരിക്കും ശേഷിച്ച മത്സരങ്ങള്‍ അരങ്ങേറുക. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെയാകും മത്സരങ്ങള്‍. രണ്ട് ക്വാളിഫയര്‍, ഒരു എലിമിനേറ്റര്‍, ഫൈനല്‍ ഉള്‍പ്പെടെ 31 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. ബിസിസിഐയുടെ ഇന്നലെ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതു തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎഇയിലാണു നടത്തിയത്. ആ സമയത്ത് ഇന്ത്യയില്‍ മണ്‍സൂണ്‍ കാലം ശക്തമായിരിക്കുമെന്ന കാരണത്താലാണു മത്സരങ്ങള്‍ക്കു വേദിയാകാന്‍ യുഎഇയെ തീരുമാനിച്ചത്.
ഐപിഎല്‍ പുനരാരംഭിക്കുന്നതിനു മുമ്പ് ബിസിസിഐക്കു നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരേയുള്ള ഇന്ത്യയുടെ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര സെപ്റ്റബര്‍ 14നാണ് പൂര്‍ത്തിയാകുക. ഇതിന് ഒരാഴ്ച കഴിഞ്ഞ് ഇംഗ്ലണ്ട് ടീം ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കായി ബംഗ്ലാദേശ്, പാക്കിസ്ഥാന് പര്യടനത്തിനായി പുറപ്പെടും. ഇംഗ്ലണ്ടിന്റെ നിരവധി കളിക്കാര്‍ ഐപിഎല്ലിന്റെ ഭാഗമായുണ്ട്.
ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെ ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി വിട്ടുതരില്ലെന്ന് അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യത്തെക്കുറിച്ച് തീരുമാനമറിയിച്ചിട്ടില്ല. ഈ സമയത്ത് വിദേശങ്ങളിലെ ദേശീയ ടീമില്‍ അംഗങ്ങളായവരെ ലഭിക്കാന്‍ സാധ്യത കുറവാണ്. ഇതുകൊണ്ട് ഫ്രാഞ്ചൈസികളോട് ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും അവര്‍ക്കു പകരക്കാരെ കണ്ടെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 28നാണ് ആരംഭിക്കുക. ഐപിഎല്ലിന്റെ ഭാഗമായ കളിക്കാരും പരിശീലകരും കരീബിയന്‍ ലീഗിലും പങ്കെടുക്കുന്നവരാണ്. സിപിഎല്ലിന്റെ ഷെഡ്യൂള്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യവുമായി ബിസിസിഐ ലീഗ് അധികൃതരുമായി ചര്‍ച്ച നടത്തുണ്ട്.
ഐസിസി ട്വന്റി 20 ലോകകപ്പും ഇന്ത്യയില്‍നിന്നു യുഎഇയിലേക്കു മാറ്റാന്‍ സാധ്യതയുണ്ട്. ലോകകപ്പ് ഒക്ടോബര്‍ 16നോ 20നോ തുടങ്ങി നവംബര്‍ 14ന് അവസാനിക്കും. ലോകകപ്പിന്റെ തീയതി മാറ്റാന്‍ ഐസിസി തയാറായേക്കില്ല. കഴിഞ്ഞ വര്‍ഷം നടക്കേണ്ടതായിരുന്നു ലോകകപ്പ്. ഇന്ത്യയില്‍ കോവിഡ് ഭീഷണി അതി തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ ട്വന്റി20 ലോകകപ്പിനും വേദിയാകുക യുഎഇ ആയിരിക്കുമെന്നാണു റിപ്പോര്‍ട്ട്.
നാലു ടീമുകളുടെ ബയോ സെക്യുര്‍ ബബിളിനുള്ളില്‍ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണു മേയ് നാലിന് ഐപിഎല്‍ താത്കാലികമായി നിര്‍ത്തലാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്.
ഐപിഎല്‍ യുഎഇയില്‍ തുടരും
12:28 AM May 30, 2021 | Deepika.com