ബുവാനോസ് ആരീസ്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കോപ്പ അമേരിക്ക ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ വേദി മാറ്റാനൊരുങ്ങുന്നതായി സൂചന. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചാന്പ്യൻഷിപ്പ് ഇത്തവണ യുഎസ്എയിലേക്കു മാറ്റാനാണു ശ്രമം.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആതിഥേയത്വത്തിൽനിന്ന് കൊളംബിയ പിന്മാറി. അതോടെ അർജന്റീന മാത്രമാണ് ആതിഥേയത്വ രംഗത്തുള്ളത്. എന്നാൽ, അർജന്റീനയിൽ കോവിഡ് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണു യുഎസ്എയിലേക്കു ചാന്പ്യൻഷിപ്പ് മാറ്റാനൊരുങ്ങുന്നതെന്നാണു സൂചന.
ജൂണ്‍ 13 മുതൽ ജൂലൈ 11വരെയാണു ചാന്പ്യൻഷിപ്പ് അരങ്ങേറുക. 2020 ജൂണ്‍ 12 മുതൽ ജൂലൈ 12വരെയായിരുന്നു ചാന്പ്യൻഷിപ്പ് ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്.
കൊളംബിയ പിന്മാറിയ പശ്ചാത്തലത്തിൽ ചിലി, ഇക്വഡോർ, വെനസ്വേല എന്നിവ സഹ ആതിഥേയത്വം വഹിക്കാൻ രംഗത്തെത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യുഎസ്എ ആയിരിക്കും ചാന്പ്യൻഷിപ്പിന് ഏറ്റവും അനുയോജ്യമായ ആതിഥേയർ എന്നാണു കൊളംബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലാറ്റിനമേരിക്കൻ ചാന്പ്യൻഷിപ്പായ കോപ്പ അമേരിക്കയ്ക്ക് 2016ൽ യുഎസ്എ ആതിഥേയത്വം വഹിച്ചിരുന്നു. ലാറ്റിനനേരിക്കയ്ക്ക് പുറത്ത് ആദ്യമായി ചാന്പ്യൻഷിപ്പ് അരങ്ങേറിയത് അന്നാണ്.
2016 ഫൈനലിൽ അർജന്റീനയെ കീഴടക്കി ചിലി കപ്പ് സ്വന്തമാക്കി. ബ്രസീൽ ആണു നിലവിലെ ചാന്പ്യന്മാർ.
കോപ്പ വീണ്ടും അമേരിക്കയിലേക്ക്
11:55 PM May 26, 2021 | Deepika.com