അഹമ്മദാബാദ്: ഗുജറാത്തിൽ ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ 13 പേർ മരിച്ചു. നിരവധി മരങ്ങൾ കടപുഴകി, ആയിരക്കണക്കിനു വീടുകൾ തകർന്നു. തിങ്കളാഴ്ച രാത്രിയാണ് ടൗട്ടെ ഗുജറാത്ത് തീരം തൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി കര തൊട്ട ചുഴലിക്കാറ്റ് പിന്നീട് ദുർബലമായി. സൗരാഷ്ട്ര മേഖലയിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. ഗുജറാത്തിൽ 16,500 വീടുകൾക്കു നാശം സംഭവിച്ചു. 40,000 മരങ്ങൾ കടപുഴകി. 2437 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ആയിരത്തോളം വൈദ്യുതി പോസ്റ്റുകളാണു തകർന്നത്. 159 റോഡുകൾ തകർന്നു.