പാരീസ്: ഫ്രാന്‍സില്‍ ഇന്ന് ഫ്രഞ്ച് കപ്പ് ഫുട്ബോള്‍ ഫൈനല്‍. കിരീടം നിലനിര്‍ത്താന്‍ പാരി സാന്‍ ഷെര്‍മയിന്‍ ഇറങ്ങുമ്പോള്‍ എഎസ് മോണക്കോ കിരീടം പിടിച്ചെടുക്കാനാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.45നാണ് കി ക്കോഫ്. 1991നുശേഷം മോണക്കോയ്ക്ക് ഫ്രഞ്ച് കപ്പില്‍ മുത്തമിടാനായിട്ടില്ല.
ഈ സീസണിലെ ഫ്രഞ്ച് ലീഗ് വണ്‍ കിരീടം ലീഗിലെ അവസാന മത്സരത്തെ ആശ്രയിച്ചാണിരിക്കുന്നത്. 80 പോയിന്റുമായി ലിലെയും 79 പോയിന്റുമായി പിഎസ്ജിയുമാണു കിരീടപോരാട്ടത്തിലുള്ളത്. 77 പോയിന്റുള്ള മോണക്കോയുടെ കിരീട പ്രതീക്ഷകള്‍ ഇത്തവണ അവസാനിച്ചു കഴിഞ്ഞു. അതുകൊണ്ട് ഫ്രഞ്ച് കപ്പെങ്കിലും നേടി ആശ്വാസം കണ്ടെത്താനാണ് മോണക്കോ ലക്ഷ്യമിടുന്നത്. പിഎസ്ജിക്കാണെങ്കില് അവസാന ലീഗ് മത്സരത്തിനു മുമ്പ് ഫ്രഞ്ച് കപ്പ് സ്വന്തമാക്കുകയെന്ന ലക്ഷ്യമുണ്ട്. ലീഗിലെ അവസാന മത്സരത്തില്‍ പിഎസ്ജി ജയിക്കുകയും ലിലെയ്ക്കു സമനിലയോ തോല്‍വിയോ നേരിടുകയും ചെയ്താൽ മാത്രമേ അവർക്കു ലീഗ് വണ്‍ ട്രോഫി നിലനിര്‍ത്താനാകൂ.
2015 മുതല്‍ 2018വരെ തുടര്‍ച്ചയായി ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാരായ പിഎസ്ജി 2019ല്‍ ഫൈനലിലെത്തിയെങ്കിലും റെനീസിനോടു തോറ്റു. എന്നാല്‍, 2020ല്‍ കപ്പ് തിരിച്ചുപിടിക്കുകയും ചെയ്തു.
അഞ്ച് തവണ ഫ്രഞ്ച് കപ്പ് നേടിയിട്ടുള്ള മോണക്കോ 1990-91 സീസണിലാണ് അവസാനമായി ഈ കപ്പ് നേടുന്നത്. അവസാനമായി 2010ലെ ഫൈനലില്‍ പ്രവേശിച്ചെങ്കിലും പിഎസ്ജിയോടു തോറ്റു. ഈ തോല്‍വിക്കു പകരം വീട്ടുകയെന്ന ലക്ഷ്യവും മോണക്കോയ്ക്കുണ്ട്. ഫ്രഞ്ച് കപ്പിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയാണു മോണക്കോയുടെ ലക്ഷ്യം.
കഴിഞ്ഞ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ട പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ ഇന്നത്തെ മത്സരത്തിലുണ്ടാകില്ല. ഇതിനെതിരേ പിഎസ്ജി അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിജയിച്ചാല്‍ നെയ്മര്‍ പിഎസ്ജിയു മുന്നേറ്റത്തില്‍ കൈലിയന്‍ എംബാപ്പെയ്ക്കൊപ്പമുണ്ടാകും. വിലക്കിനെത്തുടര്‍ന്ന് പ്രിസ്നല്‍ കിംപെംബേയ്ക്കും ഇന്ന് ഇറങ്ങാനാവില്ല. ജൂലിയന്‍ ഡ്രാക്സ്ലര്, ലേവിന് കുര്‍സാവ, മാര്‍കോ വെറാറ്റി എന്നിവര്‍ക്കു പരിക്കുമാണ്.
മോണക്കോയ്ക്കു പരിക്കിനെത്തുടര്‍ന്ന് സ്ട്രൈക്കര്‍ പീട്രോ പെല്ലെഗ്രിയുടെ സേവനം ലഭിക്കില്ല. എന്നാല്‍ മുന്നേറ്റത്തില്‍ വിസാം ബെന്‍ യെഡര്‍, കെവിന് വൊളാണ്ട് എന്നിവരുള്‍പ്പെടുന്ന മികച്ച ടീമാകും മോണക്കോയുടേത്.
നിലനിര്‍ത്താന്‍ പിഎസ്ജി; പിടിച്ചെടുക്കാന്‍ മോണക്കോ
11:35 PM May 18, 2021 | Deepika.com