അഹമ്മദാബാദ്: അതി തീവ്ര ചുഴലിക്കാറ്റ് ടൗട്ടെ ഇന്നലെ രാത്രി ഗുജറാത്ത് തീരം തൊട്ടു.
പോർബന്തറിനും മഹുവയ്ക്കും മധ്യേയാണ് ചുഴലിക്കാറ്റ് ഗുജറാത്തിലേക്കു കടന്നത്. ഒന്നര ലക്ഷം പേരെയാണ് സംസ്ഥാനത്ത് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. എൻഡിആർഎഫിന്റെ 44 സംഘങ്ങളെയാണ് ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്. ഇന്നലെ രാവിലെയോടെയാണ് ടൗട്ടേ അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്.
മഹാരാഷ്ട്രയിലും ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ചു. കൊങ്കൺ മേഖലയിൽ കനത്ത മഴയിലും കാറ്റിലുമുണ്ടായ അപകടങ്ങളിൽ ആറു പേർ മരിച്ചു. ഇതിൽ മൂന്നു മരണം റായ്ഗഡ് ജില്ലയിലാണ്. നവി മുംബൈയിൽ രണ്ടു പേരും ഉല്ലാസ്നഗറിൽ ഒരാളും മരം കടപുഴകി ദേഹത്തേക്കു വീണു മരിച്ചു. കടലിൽ ബോട്ട് മുങ്ങി മൂന്നു പേരെ കാണാതായി. റായ്ഗഡ് ജില്ലയിൽ രണ്ടായിരത്തിലേറെ വീടുകൾ തകർന്നു.
ജില്ലയിൽ മൂവായിരത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ രാത്രി എട്ടു വരെ അടച്ചിട്ടു. മുംബൈയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ കനത്ത മഴയാണു പെയ്തത്.
മുംബൈ തീരത്ത് ഇന്നലെ രണ്ടു ബാർജുകൾ നിയന്ത്രണം വിട്ട് കടലിൽ ഒഴുകി. 273ഉം 137ഉം യാത്രക്കാരുണ്ടായിരുന്നു ബാർജുകളാണു ചുഴലിക്കാറ്റിൽ ദിശ തെറ്റിയത്. ബാർജുകളുടെ സഹായത്തിനു നാവികസേന മൂന്നു കപ്പലുകൾ അയച്ചു.