ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ലെസ്റ്റർ സിറ്റി എഫ്സി കിരീടം നേടിയതിന്റെ ആഘോഷങ്ങൾ ഈസ്റ്റ് മിഡ്ലാൻഡിലെ ലെസ്റ്റർ നഗരത്തിൽ അവസാനിച്ചിട്ടില്ല. കാരണം, 137 വർഷം പഴക്കമുള്ള ക്ലബ്ബായ ലെസ്റ്റർ ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലീഷ് എഫ്എ കപ്പിൽ മുത്തമിടുന്നത്.
‘യൂറോപ്പിലെ ബിഗ് 12’ൽ ഉള്ളവരാണ് തങ്ങൾ എന്ന് പ്രഖ്യാപിച്ച ചെൽസിയെയാണ് ലെസ്റ്റർ സിറ്റി ഫൈനലിൽ കീഴടക്കിയത്. 63-ാം മിനിറ്റിൽ ബെൽജിയം മധ്യനിരക്കാരനായ യോറി ടെയ്ൽമെൻ ചെൽസി പ്രതിരോധം പിളർന്ന് വലയിൽ പന്ത് എത്തിച്ചു. ടെയ്ൽമെന്റെ ഗോളിൽ 1-0ന് ലെസ്റ്റർ കിരീടത്തിൽ ചുംബിച്ചു. ചെൽസി 89-ാം മിനിറ്റിൽ ലെസ്റ്ററിന്റെ വലയിൽ പന്ത് എത്തിച്ചെങ്കിലും വിഎആറിലൂടെ റഫറി ഓഫ് സൈഡ് വിധിച്ച് ഗോൾ അനുവദിച്ചില്ല.
കിംഗ് പവർ
ലെസ്റ്റർ സിറ്റിയുടെ ഔദ്യോഗിക സ്പോണ്സർമാരാണ് തായ്ലൻഡ് ബിസിനസ് ഗ്രൂപ്പായ കിംഗ് പവർ. കിംഗ് പവറിന്റെ ഉടമയായ എയ്യവാട്ട് ശ്രീവദ്ധനപ്രഭയാണു ലെസ്റ്റർ സിറ്റിയുടെ ചെയർമാൻ. മുപ്പത്തഞ്ചുകാരനായ എയ്യവാട്ടിന് ലെസ്റ്ററിന്റെ ഈ കിരീട നേട്ടം അച്ഛനുള്ള സമ്മാനമാണ്. കാരണം, ലെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിനു പുറത്തുവച്ച് 2018 ഒക്ടോബറിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് വിചായ് മരണപ്പെട്ടത്. കിംഗ് പവറിന്റെയും ലെസ്റ്റർ സിറ്റിയുടെയും ചെയർമാൻ ആയിരിക്കെയായിരുന്നു വിചായിയുടെ അപകട മരണം. 2018ൽ പിതാവിന്റെ കസേരയിലെത്തിയ എയ്യാവാട്ട് ക്ലബ്ബിന്റെ ഈ കിരീട നേട്ടം വിചായ്ക്ക് സമർപ്പിച്ചു.
ലെസ്റ്ററിന്റെ വിജയം കുറിച്ച ഗോൾ സ്വന്തമാക്കിയ ടെയ്ൽമെൻ, കിരീട നേട്ടവും തന്റെ ഗോളും വിചായ്ക്കും കുടുംബത്തിനും സമർപ്പിക്കുന്നതായി മത്സരശേഷം പറഞ്ഞു.
2015-16ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ ചരിത്രത്തിലാദ്യമായി ലെസ്റ്റർ ചുംബിച്ചപ്പോൾ വിചായ് ആയിരുന്നു ക്ലബ്ബിന്റെ ചെയർമാൻ.
എഫ്എ കപ്പ് ഫൈനലിൽ ചെൽസിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. 1998, 1999 വർഷങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡ് രണ്ട് ഫൈനൽ തോൽവി വഴങ്ങിയതിനുശേഷം സമാനമായ ദുഃഖത്തിലായ ക്ലബ്ബാണ് ചെൽസി.
ചെൽസിയുടെ മാസണ് മൗണ്ടിന്റെ ഗോളെന്നുറച്ച ഷോട്ട് ഉൾപ്പെടെ രക്ഷപ്പെടുത്തിയ ലെസ്റ്റർ ഗോളി കാസ്പർ ഷ്മീഷെലിന്റെ പ്രകടനവും അവരുടെ കിരീട നേട്ടത്തിൽ നിർണായകമായി.
അച്ഛനു മകന്റെ സമ്മാനം... എഫ്എ കപ്പിൽ ലെസ്റ്റർ സിറ്റിയുടെ കന്നി മുത്തം
01:16 AM May 17, 2021 | Deepika.com