മുംബൈ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ പരന്പരയ്ക്കും തയാറെടുക്കുന്ന താരങ്ങളെ കർശന കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ ബിസിസിഐ.
19-ാം തീയതി ടീം അംഗങ്ങൾ മുംബൈയിൽ ക്യാന്പ് ചെയ്യുന്നതിനു മുന്‍പ് കളിക്കാർക്കെല്ലാം മൂന്ന് ആർടിപിസിആർ പരിശോധന നടത്തും. എല്ലാവരും മൂന്ന് ആർടിപിസിആർ പരിശോധനകൾക്ക് വിധേയരാകണം. പരിശോധനാഫലം നെഗറ്റീവായവർ 19-ാം തീയതി മുംബൈയിൽ സമ്മേളിക്കും. ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് തിരിക്കുംമുന്‍പ് ടീം 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കും.
20 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സ്റ്റാൻഡ്ബൈ താരങ്ങളും ടീം ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും.
ഇന്ത്യൻ ടീമിലെ മിക്ക താരങ്ങളും ഇതിനകം കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് ഇംഗ്ലണ്ടിൽ നിന്ന് എടുക്കാനാണ് പദ്ധതികൾ. ഇതിനായി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ സഹായം തേടുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
സതാംപ്ടണിൽ ന്യൂസിലൻഡിന് എതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ 18 മുതൽ 22 വരെയാണ് അത്.
ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരന്പര ആരംഭിക്കും.
ടീം ഇന്ത്യക്ക് ട്രിപ്പിൾ പിസിആർ പരിശോധന
11:15 PM May 15, 2021 | Deepika.com