ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭരണത്തുടർച്ച ലഭിച്ച മുഖ്യമന്ത്രിയെ പിന്തള്ളി മറ്റൊരാൾ മുഖ്യമന്ത്രിയാകുന്നു. ആസാം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ തെരഞ്ഞെടുക്കപ്പെടുന്പോൾ അത് നിശ്ചയദാർഢ്യത്തിനും രാഷ്ട്രീയതന്ത്രങ്ങൾക്കും കഠിനാധ്വാനത്തിനും ലഭിച്ച പ്രതിഫലമാണെന്നു പറയാം. ബിജെപിയുടെ വടക്കുകിഴക്കൻ രാഷ്ട്രീയ പദ്ധതികളുടെ സൂത്രധാരനായ ഹിമന്ത, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനാണ്. ആസാമിലെ 60 ബിജെപി എംഎൽഎമാരിൽ 40 പേരുടെയും പിന്തുണയാണു സർബാനന്ദ സോനോവാളിനെ മറികടക്കാൻ ഹിമന്തയ്ക്കു സഹായമായത്. ജലുക്ബാരി മണ്ഡലത്തിൽ 1,01,911 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചാണു ഹിമന്ത മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്.
2001 മുതൽ ആസാമിലെ എല്ലാ മന്ത്രിസഭകളിലും ഹിമന്ത മന്ത്രിയായിരുന്നു. അഞ്ചു തവണ ജലുക്ബാരിയിൽനിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നതു ഹിമന്തയാണ്. ഭൂരിപക്ഷമില്ലാതിരുന്ന മണിപ്പുരിലും മേഘാലയയിലും ബിജെപിയെ ഭരണത്തിലെത്തിച്ചത് ഇദ്ദേഹത്തിന്റെ തന്ത്രങ്ങളായിരുന്നു.
ആസാമിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ഹിതേശ്വർ സൈക്കിയയും തരുൺ ഗൊഗോയിയുമാണ് ഹിമന്തയുടെ രാഷ്ട്രീയ വളർച്ചയ്ക്കു വഴിയൊരുക്കിയത്. ഗൊഗോയിയുമായി ഇടഞ്ഞ ഹിമന്ത 2015ൽ കോൺഗ്രസ് വിട്ടു. അപ്പോഴേക്കും കേന്ദ്രത്തിൽ ബിജെപി സർക്കാർ രൂപവത്കരിക്കപ്പെടുകയും ആസാമിൽ ബിജെപി ശക്തമാകുകയും ചെയ്തിരുന്നു. ഹിമന്തയെപ്പോലെ ഒരു രാഷ്ട്രീയ ചാണക്യനെ പാർട്ടിയിലെടുക്കാൻ ബിജെപി ഒട്ടും വൈകിയില്ല. ബിജെപിയിൽ അംഗത്വമെടുത്ത ഹിമന്തയെ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ്(എൻഇഡിഎ) കൺവീനറാക്കി. പടിപടിയായി എട്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങളും എൻഡിഎ ഭരണത്തിലായി. ബിജെപിയോ സഖ്യകക്ഷികളോ ആണ് ആസാം, മണിപ്പുർ, ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മേഘാലയ, സിക്കിം, മിസോറം സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്നത്.
1980കളിൽ ആസാമിൽ കുടിയേറ്റക്കാർക്കെതിരെ ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയ(എഎഎസ്യു)ന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിലൂടെയാണു ഹിമന്ത രാഷ്ട്രീയത്തിലിറങ്ങുന്നത്. എഎഎസ്യുവിൽ ഹിമന്തയുടെ പ്രവർത്തനം അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഹിതേശ്വർ സൈക്കിയയ്ക്കു ബോധിച്ചു. താമസിയാതെ ഹിമന്ത കോൺഗ്രസിലെത്തി. ആ സമയം ഗോഹട്ടി സർവകലാശാലയിൽ നിയമവിദ്യാർഥിയായിരുന്നു ഹിമന്ത. 2001ൽ ജലുക്ബാരി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു ഹിമന്ത മത്സരിച്ചു വിജയിച്ചു. പ്രമുഖ എജിപി നേതാവായിരുന്ന ഭൃഗുകുമാർ ഫുക്കനെയായിരുന്നു പരാജയപ്പെടുത്തിയത്. ഹിമന്തയുടെ പ്രാഗല്ഭ്യം ബോധ്യപ്പെട്ട അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയി, പാർട്ടിയിലെ എതിർപ്പുകൾ അവഗണിച്ച് ഹിമന്തയെ മന്ത്രിയാക്കി. ക്രമേണ ഗൊഗോയിയുടെ കണ്ണിലുണ്ണിയായി ഹിമന്ത വളർന്നു. 2011ൽ ആസാമിൽ കോൺഗ്രസ് സർക്കാർ നേരിട്ട ഭരണവിരുദ്ധ തരംഗം അതിജീവിച്ചത് ഹിമന്ത ആവിഷ്കരിച്ച തന്ത്രങ്ങളിലൂടെയായിരുന്നു. മൂന്നാം തവണയും അധികാരത്തിലെത്തിയ തരുൺ ഗൊഗോയി ഹിമന്തയ്ക്കു മുന്തിയ വകുപ്പുകൾ നല്കി. എന്നാൽ, ആ സൗഹൃദം ഏറെ നാൾ നീണ്ടില്ല. ഗൊഗോയിയും ഹിമന്തയും തമ്മിൽ അകന്നു. ഗൊഗോയിക്കെതിരെ കോൺഗ്രസ്നേതൃത്വത്തെ ഹിമന്ത സമീപിച്ചെങ്കിലും ഹൈക്കമാൻഡിന്റെ പിന്തുണ തരുൺ ഗൊഗോയിക്കായിരുന്നു.
ആസാം കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ രാഹുൽഗാന്ധിക്കു താത്പര്യം തന്റെ നായ്ക്കൾക്കു ബിസ്കറ്റ് നല്കുന്നതിനാണെന്ന് ഒരു അഭിമുഖത്തിൽ ഹിമന്ത തുറന്നടിച്ചിരുന്നു.
കോൺഗ്രസിൽ ഒതുക്കപ്പെട്ട ഹിമന്ത മന്ത്രിസഭയിൽനിന്നും തുടർന്ന് പാർട്ടിയിൽനിന്നും രാജിവച്ചു. 2015ൽ അമിത് ഷായുടെ വീട്ടിൽവച്ചു നടത്തിയ കൂടിക്കാഴ്ചയോടെ ഹിമന്ത ബിജെപിയിൽ ചേരാൻ തീരുമാനിച്ചു. തുടർന്ന് ആസാം ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനറായ ഹിമന്ത, അന്നത്തെ ആസാം ബിജെപി അധ്യക്ഷൻ സർബാനന്ദ സോനോവാളിനൊപ്പം ചേർന്നു പ്രവർത്തിച്ചു. ഹിമന്ത-സോനോവാൾ കൂട്ടുകെട്ട് 2016ൽ ആസാമിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ചു. ധനം, ആരോഗ്യം, കുടുംബക്ഷേമം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതല ലഭിച്ച ഹിമന്ത ആസാമിലെ ഏറ്റവും പ്രബല രാഷ്ട്രീയനേതാവായി ഉയർന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആസാമിൽ ബിജെപിക്കു മികച്ച വിജയമുണ്ടായത് ഹിമന്തയുടെ സഹായത്തോടെയായിരുന്നു.
ഹിമന്തയുടെ ചാക്കിട്ടുപിടിത്തം ഭയന്നായിരുന്നു, തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു മുന്പേ പ്രതിപക്ഷ പാർട്ടികളായ എഐയുഡിഎഫും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും തങ്ങളുടെ സ്ഥാനാർഥികളെ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റിയത്. ബിജെപിക്കു ഭൂരിപക്ഷം കിട്ടിയില്ലായിരുന്നെങ്കിൽ പ്രതിപക്ഷത്തുനിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാൻ ഹിമന്ത പദ്ധതിയിട്ടിരുന്നതായി ആക്ഷേപമുയർന്നിരുന്നു. ഇനി ആസാമിലെ ബിജെപി സഖ്യകക്ഷികളായ ആസാം ഗണ പരിഷത്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി( ലിബറൽ) എന്നിവയ്ക്ക് ഹിമന്തയുടെ ചൊൽപ്പടിക്കു നിൽക്കേണ്ടി വരും.
ബിജോ മാത്യു
2001 മുതൽ ആസാമിലെ എല്ലാ മന്ത്രിസഭകളിലും ഹിമന്ത മന്ത്രിയായിരുന്നു. അഞ്ചു തവണ ജലുക്ബാരിയിൽനിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നതു ഹിമന്തയാണ്. ഭൂരിപക്ഷമില്ലാതിരുന്ന മണിപ്പുരിലും മേഘാലയയിലും ബിജെപിയെ ഭരണത്തിലെത്തിച്ചത് ഇദ്ദേഹത്തിന്റെ തന്ത്രങ്ങളായിരുന്നു.
ആസാമിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ഹിതേശ്വർ സൈക്കിയയും തരുൺ ഗൊഗോയിയുമാണ് ഹിമന്തയുടെ രാഷ്ട്രീയ വളർച്ചയ്ക്കു വഴിയൊരുക്കിയത്. ഗൊഗോയിയുമായി ഇടഞ്ഞ ഹിമന്ത 2015ൽ കോൺഗ്രസ് വിട്ടു. അപ്പോഴേക്കും കേന്ദ്രത്തിൽ ബിജെപി സർക്കാർ രൂപവത്കരിക്കപ്പെടുകയും ആസാമിൽ ബിജെപി ശക്തമാകുകയും ചെയ്തിരുന്നു. ഹിമന്തയെപ്പോലെ ഒരു രാഷ്ട്രീയ ചാണക്യനെ പാർട്ടിയിലെടുക്കാൻ ബിജെപി ഒട്ടും വൈകിയില്ല. ബിജെപിയിൽ അംഗത്വമെടുത്ത ഹിമന്തയെ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ്(എൻഇഡിഎ) കൺവീനറാക്കി. പടിപടിയായി എട്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങളും എൻഡിഎ ഭരണത്തിലായി. ബിജെപിയോ സഖ്യകക്ഷികളോ ആണ് ആസാം, മണിപ്പുർ, ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മേഘാലയ, സിക്കിം, മിസോറം സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്നത്.
1980കളിൽ ആസാമിൽ കുടിയേറ്റക്കാർക്കെതിരെ ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയ(എഎഎസ്യു)ന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിലൂടെയാണു ഹിമന്ത രാഷ്ട്രീയത്തിലിറങ്ങുന്നത്. എഎഎസ്യുവിൽ ഹിമന്തയുടെ പ്രവർത്തനം അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഹിതേശ്വർ സൈക്കിയയ്ക്കു ബോധിച്ചു. താമസിയാതെ ഹിമന്ത കോൺഗ്രസിലെത്തി. ആ സമയം ഗോഹട്ടി സർവകലാശാലയിൽ നിയമവിദ്യാർഥിയായിരുന്നു ഹിമന്ത. 2001ൽ ജലുക്ബാരി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു ഹിമന്ത മത്സരിച്ചു വിജയിച്ചു. പ്രമുഖ എജിപി നേതാവായിരുന്ന ഭൃഗുകുമാർ ഫുക്കനെയായിരുന്നു പരാജയപ്പെടുത്തിയത്. ഹിമന്തയുടെ പ്രാഗല്ഭ്യം ബോധ്യപ്പെട്ട അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയി, പാർട്ടിയിലെ എതിർപ്പുകൾ അവഗണിച്ച് ഹിമന്തയെ മന്ത്രിയാക്കി. ക്രമേണ ഗൊഗോയിയുടെ കണ്ണിലുണ്ണിയായി ഹിമന്ത വളർന്നു. 2011ൽ ആസാമിൽ കോൺഗ്രസ് സർക്കാർ നേരിട്ട ഭരണവിരുദ്ധ തരംഗം അതിജീവിച്ചത് ഹിമന്ത ആവിഷ്കരിച്ച തന്ത്രങ്ങളിലൂടെയായിരുന്നു. മൂന്നാം തവണയും അധികാരത്തിലെത്തിയ തരുൺ ഗൊഗോയി ഹിമന്തയ്ക്കു മുന്തിയ വകുപ്പുകൾ നല്കി. എന്നാൽ, ആ സൗഹൃദം ഏറെ നാൾ നീണ്ടില്ല. ഗൊഗോയിയും ഹിമന്തയും തമ്മിൽ അകന്നു. ഗൊഗോയിക്കെതിരെ കോൺഗ്രസ്നേതൃത്വത്തെ ഹിമന്ത സമീപിച്ചെങ്കിലും ഹൈക്കമാൻഡിന്റെ പിന്തുണ തരുൺ ഗൊഗോയിക്കായിരുന്നു.
ആസാം കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ രാഹുൽഗാന്ധിക്കു താത്പര്യം തന്റെ നായ്ക്കൾക്കു ബിസ്കറ്റ് നല്കുന്നതിനാണെന്ന് ഒരു അഭിമുഖത്തിൽ ഹിമന്ത തുറന്നടിച്ചിരുന്നു.
കോൺഗ്രസിൽ ഒതുക്കപ്പെട്ട ഹിമന്ത മന്ത്രിസഭയിൽനിന്നും തുടർന്ന് പാർട്ടിയിൽനിന്നും രാജിവച്ചു. 2015ൽ അമിത് ഷായുടെ വീട്ടിൽവച്ചു നടത്തിയ കൂടിക്കാഴ്ചയോടെ ഹിമന്ത ബിജെപിയിൽ ചേരാൻ തീരുമാനിച്ചു. തുടർന്ന് ആസാം ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനറായ ഹിമന്ത, അന്നത്തെ ആസാം ബിജെപി അധ്യക്ഷൻ സർബാനന്ദ സോനോവാളിനൊപ്പം ചേർന്നു പ്രവർത്തിച്ചു. ഹിമന്ത-സോനോവാൾ കൂട്ടുകെട്ട് 2016ൽ ആസാമിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ചു. ധനം, ആരോഗ്യം, കുടുംബക്ഷേമം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതല ലഭിച്ച ഹിമന്ത ആസാമിലെ ഏറ്റവും പ്രബല രാഷ്ട്രീയനേതാവായി ഉയർന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആസാമിൽ ബിജെപിക്കു മികച്ച വിജയമുണ്ടായത് ഹിമന്തയുടെ സഹായത്തോടെയായിരുന്നു.
ഹിമന്തയുടെ ചാക്കിട്ടുപിടിത്തം ഭയന്നായിരുന്നു, തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു മുന്പേ പ്രതിപക്ഷ പാർട്ടികളായ എഐയുഡിഎഫും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും തങ്ങളുടെ സ്ഥാനാർഥികളെ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റിയത്. ബിജെപിക്കു ഭൂരിപക്ഷം കിട്ടിയില്ലായിരുന്നെങ്കിൽ പ്രതിപക്ഷത്തുനിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാൻ ഹിമന്ത പദ്ധതിയിട്ടിരുന്നതായി ആക്ഷേപമുയർന്നിരുന്നു. ഇനി ആസാമിലെ ബിജെപി സഖ്യകക്ഷികളായ ആസാം ഗണ പരിഷത്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി( ലിബറൽ) എന്നിവയ്ക്ക് ഹിമന്തയുടെ ചൊൽപ്പടിക്കു നിൽക്കേണ്ടി വരും.
ബിജോ മാത്യു