മ്യൂണിക്: ജര്‍മന്‍ ബുണ്ടസ്ലിഗ ഫുട്ബോളില്‍ കഴിഞ്ഞ ഒമ്പത് സീസണായി തുടരുന്ന പതിവിന് ഇത്തവണയും മാറ്റമില്ല. കിരീടം ബയേണ്‍ മ്യൂണിക്കിന്റെ ഷോക്കേസില്‍ ഭദ്രം. എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി ബയേണ്‍ മ്യൂണിക്ക് തുടര്‍ച്ചയായ ഒമ്പതാം തവണയും ലീഗ് കിരീടത്തില്‍ മുത്തമിട്ട് റിക്കാര്‍ഡ് സ്വന്തമാക്കി. ബയേണിന്റെ 30-ാമത്തെ ലീഗ് കിരീടമാണ്.
ലീഗിലെ 32-ാം റൗണ്ട് മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത ആറു ഗോളിനു ബൊറൂസിയ മോണ്ഹെന്ഗ്ലാഡ്ബാക്കിനെ തോല്‍പ്പിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഹാട്രിക്കാണു ബയേണിനു തകര്‍പ്പന്‍ ജയമൊരുക്കിയത്.
രണ്ടാം സ്ഥാനക്കാരായ ലൈപ്സിഗിനെ 3-2ന് ബൊറൂസിയ ഡോര്‍ട്മുണ്ട് തോല്‍പ്പിച്ചതോടെ കിക്കോഫിനു മുമ്പുതന്നെ ബയേണ്‍ കിരീടം ഉറപ്പിച്ചു. ബയേണിനു 32 കളിയില്‍ 74 പോയിന്റാണുള്ളത്. ലൈപ്സിഗിന് 64 പോയിന്റും. ലൈപ്സിഗിനെ പരാജയപ്പെടുത്തി ഡോര്‍ട്മുണ്ട് 58 പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറി. വൂള്‍വ്സ്ബര്‍ഗ്3-0ന് യൂണിയന് ബര്‍ലിനെ തോല്‍പ്പിച്ച് 60 പോയിന്റുമായി മൂന്നാം സ്ഥാനത്തു തുടരുന്നു. ലീഗില്‍ ഇനി രണ്ടു മത്സരം കൂടിയുണ്ട്.
റിക്കാർഡിലേക്ക് ലെവൻ
ഹാട്രിക്കുമായി ലെവന്‍ഡോവ്സ്കി 39 ഗോളിലെത്തി. 1971-72 സീസണില്‍ ഗെര്‍ഡ് മുള്ളര്‍ സ്ഥാപിച്ച 40 ലീഗ് ഗോളെന്ന റിക്കാര്ഡിലെത്താന് പോളണ്ട് താരത്തിന് ഒരു ഗോള്‍കൂടി മതി. ലെവന്‍ഡോവ്സ്കിക്കു ഗോളിലെത്താന്‍ അധിക സമയമൊന്നും വേണ്ടിവന്നില്ല. രണ്ടാം മിനിറ്റില്‍ ബയേണിനെ മുന്നിലെത്തിച്ചു.
23-ാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് മ്യൂളര്‍ റിക്കാര്‍ഡ് മനോഹരമാക്കി. 11 മിനിറ്റ് കഴഞ്ഞ് ലെവന്‍ഡോവ്സ്കി ബയേണിന്റെ മൂന്നാം ഗോള്‍ നേടി. 44-ാം മിനിറ്റില്‍ ബയേണിന്റെ നാലാമത്തെ ഗോളുമെത്തി. ലെവന്‍ഡോവ്സ്കി ഒരുക്കിയ പാസില്‍നിന്ന് കിംഗ്സ് ലി കോമാനാണു ഗോള്‍ നേടിയത്. 66-ാം മിനിറ്റില്‍ സ്പോട് കിക്കില്‍നിന്ന് പോളണ്ട് താരം ഹാട്രിക്കും തികച്ചു. ഈ ലീഗ് സീസണില്‍ ലെവന്‍ഡോവ്സ്കിയുടെ അഞ്ചാമത്തെ ഹാട്രിക്കായിരുന്നു. ഇതോടെ പോളണ്ട് താരത്തിന്റെ ഹാട്രിക് റിക്കാര്‍ഡ് 14 ആയി ഉയര്‍ന്നു. ലീഗിൽ 10 ഹാട്രിക്കുള്ള ബയേണിന്റെ മുന്‍താരം മരിയോ ഗോമസാണു രണ്ടാമത്.
75-ാം മിനിറ്റില്‍ താന്ഗെ നിയാന്‍സു നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താതോടെ ബയേണ്‍ പത്തുപേരായി. എന്നാല്‍ മുഴുവന്‍ സമയം തീരാന്‍ നാലു മിനിറ്റ് കൂടിയുള്ളപ്പോള്‍ ലെറോയ് സെയന്‍ ബയേണിന്റെ ആറാം ഗോള്‍ നേടി.
കിരീടത്തിലേക്കുള്ള വഴി
തുടര്‍ച്ചയായ ഒമ്പതാം കിരീടത്തിലേക്കുള്ള ബയേണിന്റെ കുതിപ്പ് കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു. ആദ്യ മത്സരം അനായാസം ജയിച്ച് തുടങ്ങിയ ബയേണിനു രണ്ടാം മത്സരത്തില്‍ ഹോഫെന്ഹീമിനോട് 4-1ന് നാണംകെട്ട തോല്‍വി നേരിടേണ്ടിവന്നു. മൂന്നാം മത്സരം മുതല്‍ ലെവന്‍ഡോവ്സ്കി മുന്നേറ്റത്തില്‍ കൂടുതല്‍ കരുത്തായി. പോയിന്റ് നിലയില്‍ പലപ്പോഴും ആദ്യ മൂന്നില്പോലുമില്ലായിരുന്നു. മത്സരത്തിന്റെ ആറാം ദിനം താത്കാലിമായി ബയേണ്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ പിന്നീടുള്ള സമനിലകള്‍ ബയേണിനെ വീണ്ടും താഴേക്കു തള്ളിവിട്ടു.
13-ാം മത്സരദിനം ബയേണ്‍ ഒന്നാം സ്ഥാനത്തെത്തി. പിന്നീട് ഒന്നാം സ്ഥാനം ചെറിയ വ്യത്യാസത്തിലെങ്കിലും തുടര്‍ന്നു പോരുകയും ചെയ്തു. പല മത്സരങ്ങളിലും പിന്നില്‍നിന്നശേഷം തിരിച്ചടിച്ചാണ് ജയിച്ചതും സമനില പിടിച്ചതും. ലെവന്ഡോവ്സിക്കിയുടെ ഗോളടി മികവ് ബയേണിന്റെ കിരീടത്തിലേക്കുള്ള കുതിപ്പിനു നിര്‍ണായകമായി. ബയേണിനായി ലെവന്‍ഡോവ്സ്കി 39 ലീഗ് ഗോള്‍ നേടി ഒന്നാമതെത്തിയപ്പോള്‍ 11 ഗോളുള്ള മ്യൂളറായിരുന്നു രണ്ടാമത്. ഒമ്പത് ഗോളുമായി സെര്‍ജെ ഗ്നാബ്രി മൂന്നാം സ്ഥാനത്തുമുണ്ട്. അധികം ഗോള്‍ നേടിയില്ലെങ്കിലും മ്യൂളര്‍ ഗോളടിപ്പിക്കുന്നതില്‍ മികച്ചുനിന്നു. 17 അസിസ്റ്റുകളാണ് താരം നടത്തിയത്.
ബുണ്ടസ് ലിഗ കിരീടം മ്യൂണിക്കില്‍ ഭദ്രം
12:43 AM May 10, 2021 | Deepika.com