മാഞ്ചസ്റ്റര്‍: 2020-21 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടത്തിൽ മുത്തമിടാൻ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇനിയും കാത്തിരിക്കണം. ചെല്‍സിയെ തോല്‍പ്പിച്ച് കിരീടം നേരത്തെ സ്വന്തമാക്കാമെന്ന സിറ്റിയുടെ മോഹങ്ങള്‍ക്കു സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തില്‍ തിരിച്ചടിയേറ്റു. ചെല്‍സി 2-1ന് സിറ്റിയെ തോല്‍പ്പിച്ചു. മേയ് 29നു നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു മുമ്പുള്ള റിഹേഴ്സല്‍ കൂടിയായിരുന്നു ഈ മത്സരം.
പിന്നില്‍ നിന്നശേഷമായിരുന്നു ചെല്‍സിയുടെ തിരിച്ചുവരവ്. 44-ാം മിനിറ്റില്‍ സിറ്റിയെ റഹീം സ്റ്റെര്‍ലിംഗ് മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ ലീഡ് രണ്ടാക്കാന്‍ പെനല്‍റ്റിയിലൂടെ സിറ്റിക്ക് അവസരം ലഭിച്ചതാണ്. എന്നാല്‍ കിക്കെടുത്ത സെര്‍ജിയോ അഗ്വേറോയ്ക്കു മികച്ച അവസരം വലയിലാക്കാനായില്ല. പന്ത് എഡ്വേര്‍ഡോ മെന്‍ഡി പിടിച്ചു. 63-ാം മിനിറ്റില്‍ ഹക്കിം സിയെച്ച് ചെല്‍സിക്കു സമനില നല്കി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മാര്‍കോസ് അലോന്‍സോ ചെല്‍സിയുടെ വിജയ ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ചെല്‍സി മൂന്നാം സ്ഥാനത്തെത്തി.
35 കളിയില്‍ സിറ്റിക്ക് 80 പോയിന്റാണുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ 64 പോയിന്റാണ് ചെല്‍സിക്ക്.
യുണൈറ്റഡും ജയിച്ചു
പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-1ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടു. യുണൈറ്റഡിനു നാലു മത്സരം കൂടിയുണ്ട്. പിന്നില്‍നിന്നശേഷമാണ് യുണൈറ്റഡിന്റെ തിരിച്ചുവരവ്. 24-ാം മിനിറ്റില്‍ ബെര്‍ട്രാന്‍ഡ് ട്രാവോര്‍ ആസ്റ്റണ്‍ വില്ലയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ യുണൈറ്റഡ് ശക്തമായി തിരിച്ചെത്തി. 52-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി ബ്രൂണോ ഫെര്‍ണാണ്ടസ് സമനില നല്കി. 56-ാം മിനിറ്റില്‍ മേസണ്‍ ഗ്രീന്‍വുഡ് യുണൈറ്റഡിനു ലീഡ് നല്കി. 87-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയും ഗോള്‍ നേടിയതോടെ യുണൈറ്റഡ് ജയം ഉറപ്പിച്ചു.
ലിവര്‍പൂളിനു ജയം
സതാംപ്ടണെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. സാദിയോ മാനെയും തിയാഗോയുമാണു ഗോള്‍ നേടിയത്. ഗോള്‍കീപ്പര്‍ അലീസന്റെ മികച്ച പ്രകടനവും ലിവര്‍പൂളിന്റെ ജയത്തിനു നിര്‍ണായകമായി.
സിറ്റിക്കു കാത്തിരിക്കണം
12:43 AM May 10, 2021 | Deepika.com