ന്യൂഡല്‍ഹി: വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തയാറെടുപ്പ് മേയ് 25 മുതല്‍. ജൂണ്‍ 18ന് സതാംപ്ടണില്‍ ന്യൂസിലന്ഡിനെതിരേയാണ് ഫൈനല്‍. ഇതിനുശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. മൂന്നു മാസത്തിലേറെ നീളുന്ന പര്യടനത്തില്‍ കളിക്കാര്‍ക്കു കുടുംബത്തെയും കൂട്ടാം. മേയ് 25ന് ഇന്ത്യയില്‍വച്ചുതന്നെ കളിക്കാര്‍ ബയോ സെക്യുർ ബബിള്‍ സുരക്ഷയില്‍ പ്രവേശിക്കും. എട്ടു ദിവസത്തിനുശേഷം യുകെയില്‍ 10 ദിവസത്തെ ക്വാറന്റൈന് വാസവും നടത്തും.
ബിസിസിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും അഞ്ചു ടെസ്റ്റുകളുടെയും മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചത്. ടീം ജൂണ്‍ രണ്ടിനു ഇംഗ്ലണ്ടിലെത്തും.
യുകെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ എട്ടു ദിവസത്തെ ക്വാറന്റൈനില്‍ കോവിഡ് പരിശോധനകള്‍ നടത്തും. ക്വാറന്റൈന് ഭേദിച്ച് കളിക്കാര്‍ക്കു പുറത്തേക്കിറങ്ങാന്‍ അനുവാദമുണ്ടാകില്ല.
ചാര്‍ട്ടര്‍ വിമാനത്തിലാകും കളിക്കാരെ ഇന്ത്യയില്‍നിന്ന് ഇംഗ്ലണ്ടിലെത്തിക്കുക. ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെത്തുന്ന ടീം 10 ദിവസം ക്വാറന്റൈനിലായിരിക്കും. ഇതിനിടെ ടീം പരിശീലനത്തിനും ഇറങ്ങും. കളിക്കാരെ നിരന്തരം കോവിഡ് പരിശോധനയ്ക്കും വിധേയരാക്കും. എന്നാല്‍ മറ്റു യാത്രകള്‍ അനുവദിക്കില്ല- അദ്ദേഹം പറഞ്ഞു.
നിലവിലെ ഷെഡ്യൂള്‍ പ്രകാരം സെപ്റ്റംബര്‍ 14നാണ് ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം. മൂന്നു മാസത്തിലേറെ നീളുന്ന യുകെ പര്യടനത്തില്‍ കളിക്കാര്‍ക്കു കുടുംബത്തെയും കൂട്ടാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റിനുമിടെ ഒരു മാസത്തിലേറെ ഇടവേളയുണ്ട്. ട്രെന്‍ഡ് ബ്രിഡ്ജില്‍ ഓഗസ്റ്റ് നാലിന് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
ഇംഗ്ലണ്ടിലേക്കു പോകും മുന്‍പ് കളിക്കാര്‍ക്ക് വാക്സിനേഷന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഡോസ് ഇന്ത്യയില്‍ വച്ച് നടത്തുമ്പോള്‍ രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍വച്ച് നല്‍കേണ്ടിവരും.
ഇംഗ്ലണ്ട് പര്യടനം: തയാറെടുപ്പുകൾ 25 മുതല്‍
12:26 AM May 09, 2021 | Deepika.com