മാഡ്രിഡ്: യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പദ്ധതി ഉപേക്ഷിക്കാന്‍ തങ്ങള്‍ക്കു യുവേഫയില്നിന്ന് അസഹനീയമായ സമ്മര്‍ദമുണ്ടെന്നു റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ക്ലബ്ബുകള്‍. ഈ മൂന്നു ക്ലബ്ബുകള്‍ മാത്രമാണു നിര്‍ദിഷ്ട സൂപ്പർ ലീഗ് പദ്ധതിയില്‍ ഇപ്പോഴും ഉള്‍പ്പെട്ടിരിക്കുന്നത്.
ഇഎസ്എല്‍ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ ക്ലബ്ബുകള്‍ ഉപരോധം നേരിടേണ്ടിവരുമെന്നും ഇവര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതി വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് പ്രമുഖ പന്ത്രണ്ട് ക്ലബ്ബുകള്‍ ചേര്‍ന്ന് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചത്. എന്നാല്‍ ആരാധകരുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ആറ് പ്രീമിയര്‍ ലീഗ് ക്ലബ് ഉള്‍പ്പെടെ ഒമ്പത് ക്ലബ്ബുകള്‍ 48 മണിക്കൂറില്‍ പദ്ധതി ഉപേക്ഷിച്ചു പിന്‍വാങ്ങി.
സ്ഥാപക ക്ലബ്ബുകള്‍ ഒത്തിരി സഹിക്കുന്നുണ്ട്. ഈ സഹനം തുടരുന്നു. പദ്ധതി ഉപേക്ഷിക്കുന്നതിനായി അസ്വീകാര്യമായ മൂന്നാം കക്ഷി സമ്മര്‍ദം, ഭീഷണികള്‍ എന്നിവയും നേരിടുകയാണെന്നും റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ക്ലബുകളുടെ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
യുഎസ്എലിനു നിയമ പരിരക്ഷയുണ്ട്. ട്രൈബ്യൂണലുകള്‍ സൂപ്പര്‍ ലീഗിന് അനുകൂലമായ നടപടികളാണു സ്വീകരിച്ചത്. കോടതിയില്‍നിന്നു വിധി വരുന്നതുവരെ ഇവരുടെ മാര്‍ഗത്തിനു തടസമായി നില്ക്കുന്ന നടപടികളില്‍നിന്നു ഫിഫയോടും യുവേഫയോടും വിട്ടുനില്‍ക്കണമെന്നും ഇതിനകം തന്നെ പ്രസ്താവിച്ചുണ്ടെന്നു ക്ലബ്ബുകൾ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സൂപ്പർ ഉപേക്ഷിക്കാന്‍ ശക്തമായ സമ്മര്‍ദമെന്നു ക്ലബ്ബുകള്‍
12:26 AM May 09, 2021 | Deepika.com