കഴിഞ്ഞ ദിവസം കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിന്റെ അമിത് മിശ്ര, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വൃദ്ധിമാൻ സാഹ എന്നിവരും കോവിഡ് പോസിറ്റീവ് ആയി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബൗളിംഗ് പരിശീലകൻ എൽ. ബാലാജി, സിഇഒ കാശി വിശ്വനാഥൻ, ടീം ബസ് ഡ്രൈവർ എന്നിവർക്ക് കോവിഡ് ബാധിച്ചിരുന്നു.
ചെന്നൈ ക്യാന്പിലെ കോവിഡ് വാർത്ത ബിസിസിഐ തള്ളിയെങ്കിലും അത് സത്യമായിരുന്നു. ചുരുക്കത്തിൽ, ഐപിഎലിൽ മാറ്റുരയ്ക്കുന്ന എട്ട് ടീമുകളിൽ നാല് എണ്ണത്തിന്റെ ബയോ സെക്യൂർ ബബിളിനുള്ളിലും കോവിഡ് എത്തി. ഇതോടെയാണ് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കാൻ ബിസിസിഐ നിർബന്ധിതമായത്. ന്യൂഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലുള്ള ഗ്രൗണ്ട് സ്റ്റാഫിനും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് ഭീതിയെത്തുടർന്ന് ആദം സാംപ അടക്കമുള്ള നാല് വിദേശ താരങ്ങൾ ഐപിഎൽ മതിയാക്കി കഴിഞ്ഞ ആഴ്ചകളിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യയിൽ കോവിഡ് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള എല്ലാ വിമാനത്തിനും ഓസ്ട്രേലിയ ഈ മാസം 15 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവയും ഭാഗിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്, ഒപ്പം നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുകയും ചെയ്തു.
കള്ളക്കളി
കോവിഡ് പടരുന്ന പശ്ചാത്തലത്തിലും ഐപിഎൽ റദ്ദാക്കാൻ ബിസിസിഐയും ഫ്രാഞ്ചൈസികളും തയാറല്ലായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ചായിരുന്നു ബിസിസിഐയുടെ ആലോചന. എന്നാൽ, കൂടുതൽ താരങ്ങൾ കോവിഡ് പോസിറ്റീവ് ആയതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.
അതിനിടെ കെകെആർ ക്യാന്പിലെ രണ്ട് കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആ താരങ്ങളെ മാത്രം മാറ്റിനിർത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായുള്ള മത്സരം നടത്താനും ഐപിഎൽ അധികൃതർ ശ്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ, കളിക്കാൻ ഇറങ്ങില്ലെന്ന് ആർസിബി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചത്.
കോവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ സന്പർക്കമുള്ളവരെല്ലാം ആറു ദിവസം ക്വാറന്റൈനിൽ പോകണമെന്നും അതിനുശേഷം മൂന്ന് ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നുമാണ് ഐപിഎലിലെ വ്യവസ്ഥ.
കോവിഡ് രണ്ടാം തരംഗത്തിനിടെ ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. യുഎഇയും അനുകൂല നിലപാട് സ്വീകരിച്ചു. ബിസിസിഐ അവഗണിക്കുകയായിരുന്നു എന്നാണ് സൂചന. എന്നാൽ, യുഎഇയിൽ ഇന്ത്യയിൽനിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് നീട്ടിയിരിക്കുകയാണ്.
രക്ഷതേടി ഓസീസ് പലായനം
ഇന്ത്യയിൽനിന്നുള്ളവർക്ക് ഈ മാസം 15വരെ ഓസ്ട്രേലിയയിൽ പ്രവേശനമില്ല. ഓസ്ട്രേലിയയിൽ എത്തിയാലും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനുണ്ട്.
കമന്റേറ്ററായ മൈക്കിൾ സ്ലേറ്റർ മാലദ്വീപിൽ ഇതിനോടകം എത്തി. പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, സൈമണ്‍ കാറ്റിച്ച്, റിക്കി പോണ്ടിംഗ് തുടങ്ങിയവർ വൈകാതെ സ്ലേറ്ററിനൊപ്പം ചേരും. ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് സുരക്ഷിത താവളമായാണ് ഇവർ മാലദ്വീപിൽ എത്തിയത്.
ലോകകപ്പ് നഷ്ടപ്പെടുമോ?
രാജ്യം അഭിമുഖീകരിക്കുന്ന കോവിഡ് പ്രതിസന്ധിക്ക് അയവുവന്നില്ലെങ്കിൽ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കേണ്ട ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ വേദിയും മാറ്റേണ്ടിവരുമെന്ന് അഭ്യൂഹം. ഇന്ത്യക്കു പകരം യുഎഇ വേദിയാകാനാണ് സാധ്യത. ആതിഥേയ പദവി മാത്രമുള്ള ആതിഥേയരാകും ഇന്ത്യയെന്നു ചുരുക്കം.
കോവിഡ് രണ്ടാം തരംഗത്തിനു ശമനമുണ്ടായില്ലെങ്കിൽ ട്വന്റി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റണമെന്ന് ബിസിസിഐ ജനറൽ മാനേജർ ധീരജ് മൽഹോത്ര കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ചു. 2020 സീസണ് ഐപിഎൽ യുഎഇയിലായിരുന്നു.
ജിപിഎസ് പറ്റിച്ചു!
കോവിഡ് പശ്ചാത്തലത്തിൽ ബയോ സെക്യൂർ ബബിളിനുള്ളിലാണ് ടീമുകൾ. ഐപിഎലിൽ ബബിളിനുള്ളിലെ താരങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഉപയോഗിച്ച ജിപിഎസിൽ പ്രവർത്തിക്കുന്ന എഫ്ഒബി ട്രാക്കർ നിലവാരമില്ലാത്തതായിരുന്നു. എഫ്ഒബി ബബിളുകൾക്കുള്ളിലെ എല്ലാവരും ധരിക്കേണ്ട റിസ്റ്റ് ബാൻഡാണ്. ഇത് ട്രാക്ക് ചെയ്യുന്ന വിവരങ്ങൾ ബയോ ബബിൾ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ബിസിസിഐ അധികൃതർക്ക് എത്തുന്ന രീതിയിലായിരുന്നു ഇതിന്റെ സംവിധാനം. എന്നാൽ ഈ ഉപകരണം ഒന്നും ട്രാക്ക് ചെയ്യുന്നില്ലെന്നും നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിവരം പോലും അതിൽ കാണിക്കുന്നില്ലെന്ന് അത് ഉപയോഗിക്കുന്നവർ ആക്ഷേപിച്ചതും ബിസിസിഐക്ക് തലവേദനയായി.
ഇനി എന്ത് ?
ഐപിഎൽ 2021 സീസണ് പുനരാരംഭിക്കാൻ ബിസിസിഐക്കു മുന്നിൽ മൂന്ന് വഴികളാണുള്ളത്. 14 മത്സരങ്ങളുള്ള ലീഗ് റൗണ്ടിന്റെ പാതിവഴി പിന്നിട്ടപ്പോഴാണ് ടൂർണമെന്റ് റദ്ദാക്കിയിരിക്കുന്നത്. ഡൽഹിയും പഞ്ചാബും എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു.
1. 10 ദിവസത്തെ ഇടവേളയ്ക്കുശേഷം മുംബൈയിലേക്ക് ടൂർണമെന്റ് പറിച്ചു നടുക. ടീമുകളുടെ ക്വാറന്റൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ അതു സാധ്യമാകൂ.
2. ഇന്ത്യയും ന്യൂസിലൻഡും കളിക്കേണ്ട ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ജൂലൈയിലേക്ക് നീട്ടിവയ്ക്കുകയും ജൂണിൽ യുഎഇയിൽവച്ച് ഐപിഎൽ പൂർത്തിയാക്കുകയും ചെയ്യുക. ഇതിന് ഐസിസിയുടെ സമ്മതം മാത്രം മതിയാകില്ല, പാക്കിസ്ഥാൻ സൂപ്പർ ലീഗ് (സിഎൽഎൽ) ജൂണിലാണ്. അതിനാൽ പക് ക്രിക്കറ്റ് ബോർഡിനെയും സ്വാധീനിക്കേണ്ടിവരും.
3. ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്‍പായി ഒക്ടോബറിൽ യുഎഇയിൽവച്ച് ഐപിഎൽ നടത്തുക. തുടർന്ന് യുഎഇയിൽവച്ചുതന്നെ ലോകകപ്പും നടത്തുക.