മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ നാല് മത്സരം ശേഷിക്കേ ഇന്റർ മിലാൻ കിരീടം ഉറപ്പിച്ചതോടെ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ് മറ്റു മുൻനിര ടീമുകൾ. 34 മത്സരങ്ങളിൽനിന്ന് 82 പോയിന്റുമായാണ് ഇന്റർ 11 വർഷത്തിനുശേഷം കിരീടം സ്വന്തമാക്കിയത്. അന്റോണിയൊ കോന്റെയുടെ മാജിക്കിൽ ഒന്പത് വർഷമായി തുടർന്ന യുവന്റസ് ആധിപത്യത്തിനായിരുന്നു അവസാനം കുറിക്കപ്പെട്ടത്.
34 മത്സരങ്ങളിൽനിന്ന് 69 പോയിന്റുള്ള അത്ലാന്ത, യുവന്റസ്, എസി മിലാൻ എന്നിവയും 67 പോയിന്റുള്ള നാപ്പോളിയും 33 മത്സരങ്ങളിൽനിന്ന് 64 പോയിന്റുള്ള ലാസിയൊയുമാണ് രണ്ടാം സ്ഥാനത്തിനായി പോരാടുന്നത്. ഈ ടീമുകൾ യഥാക്രമം രണ്ട് മുതൽ ആറ് വരെ സ്ഥാനങ്ങളിലുണ്ട്. എവേ പോരാട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഇരട്ട ഗോളിലൂടെ യുവന്റസ് 2-1ന് ഉഡിനെസിനെ കീഴടക്കി. എസി മിലാൻ, ലാസിയൊ എന്നിവയും ജയം സ്വന്തമാക്കി.
ഇറ്റലിയിൽ രണ്ടാം സ്ഥാന പോരാട്ടം
12:10 AM May 04, 2021 | Deepika.com