ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്് 14–ാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ചുറി മികവില്‍ മുംബൈ ഇന്ത്യന്‍സ് ഏഴു വിക്കറ്റിന് രാജസ്ഥാന് റോയല്‍സിനെ തോല്‍പ്പിച്ചു. ഈ സീസണില്‍ ആറു മത്സരം പൂര്‍ത്തിയായപ്പോള്‍ മുംബൈയുടെ മൂന്നാമത്തെ ജയമാണ്. ഈ സീസണില്‍ ആറു മത്സരങ്ങളില്‍ രാജസ്ഥാന്റെ നാലാം തോല്‍വിയാണിത്.
ടോസ് നേടിയ മുംബൈ നായകന് രോഹിത് ശര്‍മ രാജസ്ഥാനെ ബാറ്റിംഗിനു വിടുകയായിരുന്നു. രാജസ്ഥാന് റോയല്‍സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 171 റണ്‍സ്. മറുപടി ബാറ്റിംഗില്‍ മുംബൈ ഒന്‍പതു പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിരിച്ചടിക്ക് നേതൃത്വം നല്കിയ ക്വിന്റന്‍ ഡികോക്ക് ആണ് മുംബൈയുടെ ടോപ് സ്കോറര്‍. ഓപ്പണറായെത്തിയ ഡി കോക്ക് 50 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 70 റണ്‍സുമായി പുറത്താകാതെ നിന്നു. ഡി കോക്കാണ് മാൻ ഓഫ് ദ മാച്ച്. 17 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തി. എന്നാല്‍ സൂര്യകുമാര്‍ യാദവ് (10 പന്തില്‍ 16), കൃണാല്‍ പാണ്ഡ്യ (26 പന്തില്‍ 39), കെയ്റോണ്‍ പൊളാര്‍ഡ് (എട്ടു പന്തില്‍ 16 നോട്ടൗട്ട്) എന്നിവര്‍ ഡി കോക്കിനു മികച്ച പിന്തുണ നല്കി.
രോഹിത് ശര്‍മ-ഡി കോക്ക് ഓപ്പണിംഗ് സഖ്യം മുംബൈയ്ക്കു ഭേദപ്പെട്ട തുടക്കം നല്കി. സ്കോര്‍ 49ല്‍ വച്ച് രോഹിത്തിനെ ക്രിസ് മോറിസ് പുറത്താക്കി. ഒരു സിക്സ് മാത്രമാണ് രോഹിത് നേടിയത്. ഡി കോക്കിനു കൂട്ടായി സൂര്യകുമാര്‍ യാദവെത്തിയതോടെ മുംബൈ സ്കോറിംഗിനു വേഗതയുണ്ടായി. 34 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. സൂര്യകുമാറിനെ ജോസ് ബട്ലറുടെ കൈകളില്‍ മോറിസ് എത്തിച്ചു. മൂന്നു ബൗണ്ടറികള്‍ സൂര്യകുമാറിന്റെ ബാറ്റില്നിന്നുമെത്തി. മൂന്നാം വിക്കറ്റില്‍ കൃണാല്‍ പാണ്ഡ്യ- ഡി കോക്ക് കൂട്ടുകെട്ടാണ് മുംബൈയെ വിജയത്തിലേക്ക് അടുപ്പിച്ചത്. ഈ സഖ്യം 44 പന്തില്‍ 63 റണ്‍സുമായി മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി. ഇതിനിടെ ഡി കോക്ക് അര്‍ധ സെഞ്ചുറിയും തികച്ചു. രണ്ടു ഫോറും അത്രതന്നെ സിക്സുമായി തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ച കൃണാല്‍ പാണ്ഡ്യയെ മുസ്താഫിസുര്‍ റഹ്മാന് ക്ലീന്‍ബൗള്‍ഡാക്കി. പിന്നീടെത്തിയ പൊളാര്‍ഡ് രണ്ടു ഫോറും ഒരു സിക്സുമായി മുംബൈയെ അനായാസ ജയത്തിലെത്തിച്ചു. പിരിയാത്ത നാലാം വിക്കറ്റില്‍ പൊള്ളാര്‍ഡിനൊപ്പം 26 റണ്‍സിന്റെ സഖ്യമാണ് പിറന്നത്.
രാജസ്ഥാനായി ക്രിസ് മോറിസ് നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുര്‍ റഹ്മാന് 3.3 ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനായി മുന്‍നിര ബാറ്റ്സ്മാന്മരെല്ലാം മികച്ച സംഭാവനകള്‍ നല്കി. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്ലറും യശ്വസ്വി ജയ്സ്വാളും ചേര്‍ന്ന് സമ്മാനിച്ചത്. ഇരുവരും ചേർന്ന അര്‍ധസെഞ്ചുറി കൂട്ടുകെട്ട് എട്ടാം ഓവറിലാണ് പിരിഞ്ഞത്. 32 പന്തില്‍ മൂന്നു വീതം സിക്സും ഫോറും സഹിതം 41 റണ്‍സെടുത്ത ബട്ലറിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡികോക്കിന്റെ കൈകളിലെത്തിച്ച് രാഹുല്‍ ചാഹറാണ് കൂട്ടുകെട്ട് പൊളിച്ചത്. ഇരുവരും കൂട്ടിച്ചേര്‍ത്തത് 66 റണ്‍സ്.
സ്കോര്‍ 91ല്‍ നില്‍ക്കെ യശ്വസ്വി ജയ്സ്വാളിനെയും പുറത്താക്കി ചാഹര്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. 20 പന്തില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം 32 റണ്‍സെടുത്ത ജയ്സ്വാളിനെ രാഹുല്‍ ചാഹര്‍ സ്വന്തം ബൗളിംഗില്‍ ക്യാച്ചെടുത്ത് പുറത്താക്കി. മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സഞ്ജു സാംസണ് – ശിവം ദുബെ സഖ്യം ആക്രമണത്തിനു പകരം നിലയുറപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സഖ്യത്തിന്റെ മെല്ലപ്പോക്ക് രാജസ്ഥാന് സ്കോറിംഗിനെ ബാധിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 47 പന്തില്‍ 57 റണ്‍സ്.
ഇരുവരും പുറത്തായശേഷം ഡേവിഡ് മില്ലര്‍ - റിയാന്‍ പരാഗ് സഖ്യത്തിന് ഉദ്ദേശിച്ച രീതിയില്‍ റണ്‍നിരക്ക് ഉയര്‍ത്താനാകാതെ പോയതോടെയാണ് രാജസ്ഥാന് 171ല്‍ ഒതുങ്ങിയത്. 19ാം ഓവറില്‍ നാല് റണ്‍സും 20ാം ഓവറില്‍ 12 റണ്‍സുമാണ് രാജസ്ഥാന് കണ്ടെത്തിയത്.
മുംബൈയ്ക്കായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ പ്രകടനം ശ്രദ്ധേയമായി. ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.
ഡി കോക്ക് ഹിറ്റ്
01:06 AM Apr 30, 2021 | Deepika.com