ന്യൂഡല്‍ഹി: ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. ഇതോടെ ആറു മത്സരങ്ങളിൽനിന്ന് അഞ്ചു ജയവുമായി ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ ഏഴുവിക്കറ്റിനാണ് ചെന്നൈ തകർത്തത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 171 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഒൻപതു പന്തുകൾ ശേഷിക്കേ മൂന്നിവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
44 പന്തിൽ 75 റണ്‍സെടുത്ത ഗെയ്ക് വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡുപ്ലസി 38 പന്തിൽ 56 റണ്‍സെടുത്ത് മികവുകാട്ടി.
ഡേവിഡ് വാര്‍ണറുടെയും മനീഷ് പാണ്ഡെയുടെയും സെഞ്ചുറി കൂട്ടുകെട്ട് മികവിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ചെന്നയ്ക്കെതിരേ മികച്ച സ്കോർ നേടിയത്. വാര്‍ണര്‍-പാണ്ഡെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 106 റണ്‍സാണ് പിറന്നത്. വാർണർ 57ഉം പാണ്ഡെ 61 ഉം റൺസെടുത്തു. ഈ കൂട്ടുകെട്ട് ഉറച്ചുനിന്നെങ്കിലും വന്‍ അടികള്‍ നടത്തുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. എന്നാല്‍ അവസാന രണ്ടോവറില്‍ കെയ്ന്‍ വില്യംസണും (10 പന്തില്‍ 26 നോട്ടൗട്ട്), കേദാര്‍ ജാദവും ( നാലു പന്തില്‍ 12 നോട്ടൗട്ട്) നടത്തിയ പ്രകടനമാണ് ഹൈദരാബാദിനെ മികച്ചൊരു സ്കോറിലെത്തിച്ചത്.
ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ 22ലെത്തിയപ്പോള്‍ ഹൈദരാബാദിന് ജോണി ബെയര്‍സ്റ്റോയെ (7) നഷ്ടമായി. സാം കരന്റെ പന്തില്‍ ദീപക് ചാഹര്‍ പിടികൂടുകയായിരുന്നു. വാര്‍ണറിനു കൂട്ടായി പാണ്ഡെയെത്തി. പിടിച്ചുനില്ക്കാന് ശ്രമിച്ച ഈ കൂട്ടുകെട്ട് കൂറ്റന്‍ അടികള്‍ക്കു മുതിര്‍ന്നില്ല.
ചെന്നൈയുടെ ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയും കാണിച്ചതോടെ മധ്യ ഓവറുകളില്‍ ഇരുവരുടെയും സ്കോറിംഗ് സാവധാനമായിപ്പോയി. ഇതിനിടെ പാണ്ഡെ 35 പന്തില്‍നിന്ന് അര്‍ധ സെഞ്ചുറി തികച്ചു.
വാര്‍ണറുടെ ഇന്നിംഗ്സ് പതുക്കെയായിരുന്നു. 16-ാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറിക്കു മുകളിലൂടെ പായിച്ച് വാര്‍ണര്‍ അര്‍ധ സെഞ്ചുറിയിലെത്തി. 50 പന്തില്‍നിന്നായിരുന്നു അര്‍ധ സെഞ്ചുറി. വാര്‍ണറുടെ ട്വന്റി 20 കരിയറിലെ ഏറ്റവും പതുക്കെയുള്ള അര്‍ധ സെഞ്ചുറിയായിരുന്നു. 2019ല്‍ കിംഗ്സ് ഇലവണ്‍ പഞ്ചാബിനെതിരേ 49 പന്തില്‍ നേടിയതായിരുന്നു ഇതിനു മുമ്പത്തേത്.
ഇരുവരും അര്‍ധ സെഞ്ചുറി പിന്നിട്ടിട്ടും സ്കോറിന്റെ മെല്ലപ്പോക്കിനു മാറ്റമുണ്ടായില്ല. 18-ാം ഓവറില്‍ 55 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 57 റണ്‍സ് നേടിയ വാര്‍ണറെ ലുംഗി എന്‍ഗിഡി രവീന്ദ്ര ജഡേജയുടെ കൈകലിലെത്തിച്ചു. ആ ഓവറിന്റെ അഞ്ചാം പന്തില്‍ പാണ്ഡെയും പുറത്തായി.
ഒന്നാമനായി ചെന്നൈ
12:20 AM Apr 29, 2021 | Deepika.com