മാഡ്രിഡ്: മാഡ്രിഡിലെ കനത്ത മഴയില്‍ പതറാതെ കളിച്ച ചെല്‍സി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ സെമി ഫൈനലില്‍ റയല്‍ മാഡ്രിഡുമായി സമനിലയില്‍ പിരിഞ്ഞു. ഇരുടീമും ഓരോ ഗോള്‍ വീതമടിച്ചാണു കളംവിട്ടത്.
റയലിന്റെ ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തില്‍ ചെല്‍സി മികച്ച തുടക്കമാണിട്ടത്. ടിമോ വെര്‍ണറും ബെന്‍ ചില്‍വെലും ഗോളിന് അടുത്തെത്തിയതാണ്. മികച്ച തുടക്കമിട്ട ചെല്‍സി അര്‍ഹിച്ച ഗോള്‍ 14-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് നേടി. അന്റോണിയോ റൂഡിഗറുടെ കൃത്യമായ പാസിലേക്ക് ഓടിയെത്തിയ യുഎസ്താരം വലകുലുക്കി.
29-ാം മിനിറ്റില്‍ ബെന്‍സമയുടെ അക്രേബാറ്റിക് ശ്രമം റയലിനു സമനില നല്കി. ഒരു കോർണറിന്റെ തുടർച്ചയിൽനിന്ന് എഡർ മിലിറ്റോയുടെ ഹെഡർ പാസിൽനിന്നാണ് ഗോളെത്തിയത്.
ചെല്‍സി മധ്യനിരയില്‍ അധ്വാനിച്ചു കളിച്ച കാന്റെ റയലിന്റെ മുന്നേറ്റക്കാരെ തടഞ്ഞുനിര്‍ത്തി. ലൂക്കാ മോഡ്രിച്ചിനെയും ടോണി ക്രൂസിനെയും പന്തുമായി മുന്നോട്ടു നീങ്ങാന്‍ അനുവദിക്കാതെ കാന്റെ ശക്തമായ പ്രതിരോധംതീര്‍ത്തു. റയലിന്റെ മധ്യനിരക്കാരെ പിടിച്ചുകെട്ടിയ കാന്റെയുടെ പ്രകടനം സ്പാനിഷ് ക്ലബ്ബിന്റെ ആക്രമണത്തെയും ബാധിച്ചു. മത്സരത്തിന്റെ താരമായി കാന്റെയെ തെരഞ്ഞെടുത്തു.
അടുത്ത ബുധനാഴ്ച ചെല്‍സിയുടെ സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ രണ്ടാംപാദം നടക്കും.
മാഡ്രിഡില്‍ സമനിലയുമായി ചെല്‍സി
12:20 AM Apr 29, 2021 | Deepika.com