മാഞ്ചസ്റ്റർ: യൂറോപ്യൻ സൂപ്പർ ലീഗിൽനിന്ന് (യുഎസ്എൽ) ആറ് ഇംഗ്ലീഷ് ക്ലബ്ബുകളും പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം കെട്ടടങ്ങിയില്ല. യുഎസ്എലിന്റെ സ്ഥാപക ക്ലബ്ബുകളിലൊന്നായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു സംഘം ആരാധകർ ഫസ്റ്റ് ടീം ട്രെയിനിംഗ് സെന്ററിൽ കടക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പരിശീലകൻ ഓല ഗണ്ണർ സോൾഷെയർ നേരിട്ടെത്തിയാണ് ആരാധകരുടെ പ്രതിഷേധം തണുപ്പിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുതലാളിമാരായ ഗ്ലാസേഴ്സ് കുടുംബത്തിനെതിരായ ബാനറുകളുമായാണ് ആരാധകർ കാരിംഗ്ടണ് ട്രെയിനിംഗ് സെന്ററിൽ പ്രവേശിച്ചത്. അമേരിക്കൻ വ്യവസായിയായ മാൽകോം ഗ്ലാസെർ യുണൈറ്റഡിനെ ഏറ്റെടുത്തപ്പോൾ മുതൽ ആരാധകർ അസംതൃപ്തരാണ്. 2010ൽ ഗ്ലാസേഴ്സിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഗ്ലാസേഴ്സ് ഒൗട്ട്, വി ഡിസൈഡ് വെൻ യു പ്ലേ (നിങ്ങൾ എപ്പോൾ കളിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും) തുടങ്ങിയ ബാനറുകൾ ആരാധകർ ഉയർത്തി. ക്ലബ്ബിന്റെ ഷെയർ ജർമൻ മോഡലിൽ 51% ഫാൻ ഓണർഷിപ്പ് ആക്കണമെന്ന വിപ്ലവകരമായ ആവശ്യവും ബാനറിലൂടെ ആരാധകർ മുന്നോട്ടുവച്ചു.
പ്രാദേശിക സമയം രാവിലെ ഒന്പതിനായിരുന്നു ഇരുപതോളം വരുന്ന ആരാധകർ ക്ലബ് പരിശീലന മൈതാനത്ത് കടന്നത്. ഫസ്റ്റ് ടീം പരിശീലനത്തിന് എത്തുന്നതിനു തൊട്ടു മുന്പായിരുന്നു സംഭവം.
യുഎസ്എൽ നീക്കം പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് എഡ് വുഡ് വാർഡ് രാജിവച്ചു. എട്ട് വർഷം പദവി വഹിച്ചശേഷമാണു വുഡ് വാർഡിന്റെ രാജി. യൂറോപ്യൻ സൂപ്പർ ലീഗ് വിവാദവുമായി വുഡ് വാർഡിന്റെ രാജിക്കു ബന്ധമില്ലെന്നു ക്ലബ് വ്യക്തമാക്കിയെങ്കിലും അതുതന്നെയാണു പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണു സൂചന.
കലിപ്പ് തീരണില്ല...
12:23 AM Apr 23, 2021 | Deepika.com