മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗ് (യുഎസ്എൽ) ഫുട്ബോൾ നിശ്ചലമായിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതിനാൽ തത്കാലത്തേക്കു നിർത്തിവച്ചിരിക്കുകയാണെന്നും റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റീനോ പെരെസ്. യുഎസ്എൽ സ്ഥാപകാംഗങ്ങളായ 12 ക്ലബ്ബുകളും ഒരേ കരാറിലാണ് ഒപ്പിട്ടത്. യുഎസ്എലിൽനിന്നു വിട്ടുപോകുന്പോഴുള്ള പിഴത്തുക ഒരു ക്ലബ്ബും അടച്ചിട്ടില്ലെന്നും പെരെസ് വ്യക്തമാക്കി. പെരെസ് ആണ് യുഎസ്എൽ ചെയർമാൻ.
സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ബാഴ്സലോണ ഇറ്റാലിയൻ ക്ലബ്ബുകളായ യുവന്റസ്, എസി മിലാൻ എന്നിവയാണ് യുഎസ്എലിൽ ഇനി ശേഷിക്കുന്നവ. ഇംഗ്ലണ്ടിൽനിന്നുള്ള മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ടോട്ടനം, ആഴ്സണൽ, സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ എന്നിവയാണു പിന്മാറിയതായി പ്രഖ്യാപിച്ചത്.
അതേസമയം, സ്പാനിഷ് ലാ ലിഗ പ്രസിഡന്റ് ഹാവിയർ തെബാസ് യുഎസ്എൽ അവസാനിച്ചതായി പ്രഖ്യാപിച്ചു. ഇംഗ്ലീഷ്, ജർമൻ ക്ലബ്ബുകൾ യുഎസ്എലിൽ ഒരിക്കലും ഉൾപ്പെടില്ല. അതുകൊണ്ടുതന്നെ യുഎസ്എലിലൂടെ എന്താണോ ഉദ്ദേശിക്കുന്നത് അതു നടക്കില്ല. യാഥാർഥ്യം എന്താണെന്നുവച്ചാൽ യുഎസ്എൽ നിശ്ചലമായി- തെബാസ് പറഞ്ഞു.
സൂപ്പർ ലീഗ് നിശ്ചലമായിട്ടില്ല: പെരെസ്
12:23 AM Apr 23, 2021 | Deepika.com