മുംബൈ: കോവിഡ് നെഗറ്റീവായെന്നു വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി വിതരണം ചെയ്തുവന്ന റാക്കറ്റിലെ രണ്ടുപേർ മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ബിലാൽ ഫറൂഖ് ഷേക്ക്(24), റഷീദ് ഷക്കീൽ ഷേക്ക്(32) എന്നിവരെയാണ് വെസ്റ്റ് സബർബനിലെ ജോഗേശ്വരിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനകൂടാതെ പൂനെ സിറ്റിയിൽ പലരും ഇവരിൽനിന്നു സർട്ടിഫിക്കറ്റ് കൈപ്പറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു. പരിശോധനാ ലാബിന്റെ ലെറ്റർപാഡ് വ്യാജമായി നിർമിച്ച് മൊബൈൽ പേമെന്റ് ആപ്പുകളിലൂടെ പണം വാങ്ങിയാണ് ഇവർ ഇടപാടുകൾ നടത്തിവന്നിരുന്നത്.